മരിച്ച മകളെ തിരിച്ചുനല്‍കി; അപകടമെന്ന് വിദഗ്ധര്‍

മരിച്ചവരെ ജീവിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? ശാസ്ത്രത്തിന്റെ മുന്നില്‍ അതിനും ഉത്തരമുണ്ട്. ആ ഉത്തരമാണ് വിര്‍ച്വല്‍ റിയാലിറ്റി ഷോയിലൂടെ ഒരു സൗത്ത് കൊറിയന്‍ ടി.വി ചാനല്‍ യാഥാര്‍ത്ഥ്യമാക്കിയത്.
നാലുവര്‍ഷം മുന്‍പ് മരിച്ച മകളെ വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ 'ഒന്നിപ്പിച്ചിരിക്കുകയാണ്' ഈ സൗത്ത് കൊറിയന്‍ ഡോക്യുമെന്ററി. മരിച്ചുപോയ ഏഴുവയസ്സുകാരിയായ മകളെ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി ആവിഷ്‌കരിക്കുകയായിരുന്നു ഇവര്‍.

കൃത്രിമമായി സൃഷ്ടിച്ച മകളെ ചേര്‍ത്തുപിടിച്ച് വാല്‍സല്യത്തോടെ അമ്മ ജാങ് ജി സുങ് ഇടപഴകുന്നതാണ് ഡോക്യുമെന്ററിയില്‍ കാണിക്കുന്നത്. 'മീറ്റിങ് യു' എന്ന ടെലിവഷന്‍ ഷോയാണ് ഏവരെയും ഈറനണിയിക്കുന്ന ഈ വികാര നിര്‍ഭര രംഗ സൃഷ്ടിച്ചത്. വിര്‍ച്വല്‍ റിയാലിറ്റി വഴി മകളെ കാണുക മാത്രമല്ല തൊടുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട് ഈ അമ്മ.

Virtual Reality Reunites Mother With Dead Daughter

തിളങ്ങുന്ന പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച് ചിരിച്ചു നില്‍ക്കുന്ന തന്റെ മകളുടെ ഡിജിറ്റല്‍ വേര്‍ഷനെ ജാങ് ജി സുങ് കാണുന്നതാണ് ഒരു പൂന്തോട്ടത്തില്‍ വച്ചാണ്. ഇതിനായി പ്രത്യേകം ഹെഡ്‌സെറ്റും കാമറകളും, കയ്യുറകളും തയ്യാറാക്കിയിരുന്നു. പ്രത്യേക മുറിയിലായിരുന്നു രംഗം ഒരുക്കിയിരുന്നത്. ജാങ് ജി സുങ് മകളുടെ രൂപത്തെ ചേര്‍ത്തുപിടിച്ചു, അവളുടെ കവിളില്‍ തൊട്ടു നോക്കി വികാരാധീനയായി. ഈറനണിയുന്ന കണ്ണുകളോടെ മാത്രമേ ഈ വീഡിയോ കാണാനാവൂ. മകളോടൊപ്പം അല്‍പ്പസമയം ചെലവഴിക്കാനും ജാങ് ജി സുങിന് സാധിച്ചു.

2016 ലാണ് ജാങ് ജി സുങിന് മകളായ നയോണിനെ നഷ്ടമായത്. അജ്ഞാത രോഗത്തെ തുടര്‍ന്നായിരുന്നു ഈ ഏഴു വയസുകാരിയുടെ മരണം. കൊറിയന്‍ കമ്പനി എം.ബി.സിയാണ് നെയോണിന്റെ മുഖവും ശരീരവും ശബ്ദവും പുനഃസൃഷ്ടിച്ചത്. വീഡിയോ വഴി കണ്ട ഉടനെ തന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ടോയെന്ന് നയോണിന്റെ രൂപം ചോദിക്കുന്നുണ്ട്. അമ്മ തന്നെ ഓര്‍ക്കാറുണ്ടോ എന്ന നയോണിന്റെ ചോദ്യത്തിന് എപ്പോഴും എന്നായിരുന്നു ജാങ് ജി സുങ്ങിന്റെ കണ്ണീരില്‍ വിറങ്ങലിച്ച മറുപടി.

ജാങ് ജി സുങ്ങ് മകളുടെ മുഖം തലോടുകയും അവര്‍ കളിക്കുകയും പാട്ടു പാടുകയും ചെയ്യുന്നു. കളിചിരികള്‍ക്കൊടുവില്‍ ഒരു പൂവ് നല്‍കി എനിക്കിപ്പോള്‍ വേദനയില്ല അമ്മേ എന്നുകൂടി നെയോണ്‍ പറയുന്നു. അല്‍പനേരം ഒന്നിച്ച് ചിലവഴിച്ച ശേഷം തനിക്കുറക്കം വരുന്നെന്നും അമ്മയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പറഞ്ഞ് നയോണ്‍ കിടന്നുറങ്ങി. ഈ രംഗങ്ങളൊക്കെ നടക്കുമ്പോഴും ജാങി ജി സുങ്ങിന്റെ ഭര്‍ത്താവും ഇവരുടെ മറ്റൊരു കുട്ടിയും കാഴ്ചക്കാരുടെ കൂടെ സദസിലുണ്ടായിരുന്നു.

തന്റെ മകളെ കൃത്രിമമായി ആണെങ്കിലും സ്വപ്‌നത്തിലെന്നപോലെ തിരിച്ചുകൊണ്ടുവന്നത് ഏറെ സന്തോഷമുളവാക്കിയെന്നായിരുന്നു ജാങ് ജി സുങ്ങിന്റെ പ്രതികരണം. എന്നാല്‍ ഈ അമ്മയുടെ സന്തോഷത്തിനൊപ്പം നില്‍ക്കാന്‍ സാങ്കേതിക വിദഗ്ധര്‍ തയ്യാറാകുന്നില്ല. വെര്‍ച്വല്‍ റിയാലിറ്റിയുടെ ഇത്തരം മരണാനന്തര ചിത്രീകരണം അപകടകരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അനന്തരഫലം എന്താകുമെന്ന് പറയാനാവില്ലെന്നും ഇവര്‍ പ്രതികരിക്കുന്നു. ഇത്തരം വെര്‍ച്വല്‍ കളി അപകടം നിറഞ്ഞതാണെന്നാണ് മനശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

X
Desktop Bottom Promotion