ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ വെടിവച്ചു കൊന്ന പോലീസ് നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം. ഹൈദരാബാദ് പോലീസിനെ പ്രശംസിച്ച് ട്വീറ്റുകളുടെ പ്രവാഹമാണ് ട്വിറ്ററില്‍.

ഹൈദരാബാദിന് സമീപം എന്‍.എച്ച് 44ല്‍ ഷാഡ്നഗറില്‍ തെളിവെടുപ്പിനിടെ ഇന്ന് പുലര്‍ച്ചെ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാല് പ്രതികളെയും വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ അറിയിച്ചത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റതായി പറഞ്ഞു.

Hyderabad Rapists Shot Dead In Police Encounter

ഹീനകൃത്യത്തില്‍ നടുങ്ങിയ രാജ്യം വെള്ളിയാഴ്ച പുലര്‍ച്ചെ ഉണര്‍ന്നത് കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത കേട്ടാണ്. ഡോക്ടറെ കൊലപ്പെടുത്തിയ വാര്‍ത്ത മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രതികള്‍ക്കെതിരേ ജനരോഷമുയര്‍ന്നിരുന്നു. ഭരണകൂടത്തിന്റെ വിചാരണാ നടപടികളെയും പോലീസിനെയും വിമര്‍ശിച്ചും ചിലര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹൈദരാബാദ് പോലീസും കമ്മീഷണര്‍ വി.സി സജ്ജനാരും അഭിനന്ദനങ്ങളുടെ കടലിലാണ് സോഷ്യല്‍ മീഡിയയില്‍. നിരവധി പ്രമുഖരും യുവതീ യുവാക്കളുമെല്ലാം തന്നെ ട്വിറ്ററില്‍ അഭിനന്ദന സന്ദേശങ്ങള്‍ കുറിച്ചു.

'ഹാറ്റ്‌സ് ഓഫ് സര്‍. ഈ ക്രൂരമായ സമൂഹത്തില്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതിന് സ്ത്രീയെന്ന നിലയില്‍ ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് സി.പി സജ്ജനാര്‍, മുമ്പ് വാറങ്കല്‍ ആസിഡ് ആക്രമണക്കേസും ഇപ്പോള്‍ ദിഷ കേസും. ധീരമായ നീക്കം.. '

എന്‍കൗണ്ടര്‍ നടന്ന സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടി കൈകള്‍ തട്ടി ഹൈദരാബാദ് ഡി.സി.പിക്കും പോലീസിനും ജയ് വിളിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോയും ട്വിറ്ററിലുണ്ട്.

സ്ത്രീകളെ അക്രമിക്കുന്ന പ്രതികളെ എങ്ങനെ ശിക്ഷിക്കണമെന്ന് നായകന്‍മാര്‍ പല സിനിമകളിലും പറഞ്ഞ ഡയലോഡുകളും വീഡിയോയായി പ്രചരിക്കുന്നുണ്ട്. ഇന്ന് ദിഷ വിജയിച്ചു. ഇപ്പോള്‍ ശരിക്കും അവര്‍ക്ക് നിത്യശാന്തി അടയാം.

ഹൈദരാബാദ് ബലാത്സംഗ കേസ്

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണു വനിതാ ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയില്‍ യുവതിയുടെ കേടായ ഇരുചക്രവാഹനം നന്നാക്കിത്തരാന്‍ സഹായിക്കാനെന്ന വ്യാജേന എത്തിയ പ്രതികള്‍ ഇവരെ സമീപത്തെ പറമ്പില്‍ കൊണ്ടുപോയി മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ചു കത്തിക്കുകയുമായിരുന്നു.

X
Desktop Bottom Promotion