ഒടിയന്റെ ഒടിവിദ്യയുടെ ചുരുളഴിക്കും രഹസ്യങ്ങള്‍

ഒടിവിദ്യ, ഒടിയന്‍ ഇന്ന് ഏത് കൊച്ചു കുട്ടിക്കും ഈ വാക്കുകള്‍ എല്ലാം പരിചിതമാണ്. തീയേറ്ററുകളില്‍ സമ്മിശ്രപ്രതികരണത്തോടെയാണ് ഒടിയന്‍ എന്ന മോഹന്‍ലാല്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. എന്നാല്‍ കഥകളിലും മിത്തുകളിലും കേട്ടതു പോലെ എന്താണ് ഒടിയന്‍, എന്താണ് ഒടി വിദ്യ എന്ന് നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമില്ലേ? നമ്മുടെ നാട്ടില്‍ നില നിന്നികുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് ഒടിയന്‍. മുത്തശ്ശികഥകളിലൂടേയും നാട്ടുകഥകളിലൂടേയും എല്ലാവരുടേയും ചെവികളില്‍ ധാരാളം ഒടിയന്‍ കഥകള്‍ എത്തിയിട്ടുണ്ടാവും. പഴങ്കഥകളില്‍ പറയുന്നത് പോലെ കാളയായും പോത്തായും നരിയായും എല്ലാം ഒടിയന്‍ വേഷപ്രശ്ചന്നനായി ആളുകളെ ഇരുട്ടിന്റെ മറവില്‍ ഭയപ്പെടുത്തുന്നു.

എന്നാല്‍ ഇതിന് പിന്നില്‍ ധാരാളം കഥകളും ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. പാണന്‍, പറയന്‍ തുടങ്ങിയ താഴ്ന്ന സമുദായങ്ങളില്‍ പെട്ടവരാണ് ഒടിയനായി മാറിയിരുന്നത്. ഒടിവിദ്യക്ക് ഇന്നും ശാസ്ത്രീയമായി അടിസ്ഥാനമില്ലെങ്കില്‍ പോലും നമ്മള്‍ കേട്ടു ശീലിച്ച കഥകളില്‍ നിന്ന് പലരും വിശ്വസിക്കുന്നുണ്ട് ഒടിയനും ഒടിവിദ്യയും എല്ലാം.

അമാവാസി ദിനമാണ് ഒടിവിദ്യക്കായി ഒടിയന്‍മാര്‍ തിരഞ്ഞെടുത്തിരുന്നത്. പലപ്പോഴും ഒടിവിദ്യയേല്‍ക്കുന്ന ആള്‍ അവരറിയാതെ തന്നെ മരണത്തിലേക്കോ അമിതഭയത്തിലേക്കോ മാനസിക നില തെറ്റിയോ എത്തുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഒടിവിദ്യ എന്ന വിശ്വാസം ഈ കാലഘട്ടത്തില്‍ പോലും പലരും വിശ്വസിച്ച് പോരുന്നു. ഒടിയന്റെ വിദ്യകളെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

ഒടിയന്റെ ജനനം

ഒടിയന്റെ ജനനം

പണ്ട് കാലങ്ങളില്‍ താഴ്ന്ന സമുദായത്തില്‍ പെട്ടവരോട് മേലാളന്‍മാര്‍ വളരെയധികം ക്രൂരമായാണ് പെരുമാറിക്കൊണ്ടിരുന്നിരുന്നത്. സ്ത്രീകളേയും കുട്ടികളെ പോലും ഇവര്‍ വെറുതേ വിട്ടിരുന്നില്ല. ഇതില്‍ നിന്നും മോചനം നേടുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഒടിയന്‍ എന്ന മിത്ത് രൂപപ്പെട്ടത്. മണ്ണ് കുഴച്ച് ഒരു ബിംബം ഉണ്ടാക്കി ഇത് തീയിലിട്ട് കരിച്ചെടുത്ത് കരിംങ്കുട്ടി എന്ന ഒരു ബിംബം ഉണ്ടാക്കിയെടുത്തു. ഇതിനോടുള്ള സ്ഥിരമായ ഉപാസന മൂലം ആ ബിംബത്തിന് ശക്തി വരുകയും, ഇഷ്ടവരം പാണന് നല്‍കുകയും ചെയ്തു.

വരം ഇങ്ങനെ

വരം ഇങ്ങനെ

തങ്ങളെ ദ്രോഹിക്കുന്നവരെ ഇഷ്ടരൂപത്തില്‍ ചെന്ന് മായാജാലം കാണിച്ച് പേടിപ്പിക്കുകയും വേണമെങ്കില്‍ ജീവഹാനി വരുത്തുകയും ചെയ്യുന്നതിനുള്ള വരം കരിങ്കുട്ടി നല്‍കി. എന്നാല്‍ അതിന് ശക്തി ലഭിക്കുന്ന ഒരു മരുന്ന് തയ്യാറാക്കേണ്ടതുണ്ടായിരുന്നു. അതിനായുള്ള വിദ്യകളും മറ്റും എല്ലാം കരിംങ്കുട്ടി പാണന് പറഞ്ഞു കൊടുത്തി. വിചാരിച്ച അത്രയും എളുപ്പമായിരുന്നില്ലെങ്കിലും അതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും അവര്‍ തയ്യാറായിരുന്നു.

ഒടിമരുന്ന് തയ്യാറാക്കുന്നതിന്

ഒടിമരുന്ന് തയ്യാറാക്കുന്നതിന്

ഒടിമരുന്ന് തയ്യാറാക്കുന്നതിന് കടിഞ്ഞൂല്‍ ഗര്‍ഭമുള്ള അന്തര്‍ജനത്തിന്റെ മറുപിള്ളയെ തന്നെ വേണമായിരുന്നു. ഇത്തരത്തില്‍ ഉള്ള അന്തര്‍ജനങ്ങളെ കണ്ടെത്തി മയക്കി മുളങ്കത്തി ഉപയോഗിച്ച് വയറു കീറി മറുപിള്ളയെ പുറത്തെടുക്കുന്നതായിരുന്നു രീതി. എന്നാല്‍ വയറു കീറിയ മുറിവ് മറക്കുന്നതിനുള്ള മായാവിദ്യയും ചെയ്ത് പിന്നീട് രാവിലെയാവുമ്പോഴേക്ക് ഇവര്‍ മരിച്ചു കിടക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

മരുന്ന് ഇങ്ങനെ

മരുന്ന് ഇങ്ങനെ

മറുപിള്ളയില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന മരുന്ന് ആകെ രണ്ടോ മൂന്നോ തുള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് ചില പച്ചിലകളുമായി ചേര്‍ത്ത് ചെവിയുടെ പുറകില്‍ തേച്ച് പിടിപ്പിച്ചായിരുന്നു ഒടിവിദ്യ നടത്തിയിരുന്നത്. ശത്രുനാശം തന്നെയാണ് ഇതിലൂടെ പ്രധാനമായും ഒടിയന്‍ വിദ്യകളുടെ ലക്ഷ്യം. ഇതിന് വേണ്ടി അതികഠിനമായ വ്രതാനുഷ്ഠാനങ്ങളും നടത്തിയിരുന്നു. ഇഷ്ടരൂപം സ്വീകരിച്ച് ശത്രുക്കളെ വക വരുത്തുന്നതില്‍ ഒടിവിദ്യ പ്രയോഗിക്കുന്നവര്‍ നാട്ടില്‍ പിന്നീട് ധാരാളം ഉണ്ടായി.

ഒടിയന്‍ വേഷം മാറുന്നു

ഒടിയന്‍ വേഷം മാറുന്നു

പ്രത്യേകമായി തയ്യാറാക്കിയ ഈ ദ്രാവകം ചെവിയുടെ പിന്നില്‍ തേച്ച് പിടിപ്പിച്ച് ഒടിയന്‍ വേഷം മാറുന്നു. ശത്രുനാശത്തിന് ശേഷം കലിയടങ്ങാതെ വീട്ടിലേക്ക് തിരിച്ചെത്തുന്ന ഒടിയന്റെ ദേഹത്ത് ചൂടുവെള്ളമോ കാടിവെള്ളമോ ഒഴിച്ചാല്‍ മാത്രമേ ഒടിയന് സ്വരൂപത്തിലേക്ക് എത്തുന്നതിന് സാധിക്കുകയുള്ളൂ. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഒടിയന്റെ ദേഹത്ത് ചൂടുവെള്ളമോ കാടിവെള്ളമോ ഒഴിക്കാന്‍ കഴിയാതിരുന്നാല്‍ വീട്ടിലെ സ്ത്രീയേയും ഒടിയന്‍ കൊലപ്പെടുത്തുമായിരുന്നു എന്നാണ് വിശ്വാസം.

അസാധാരണമായ കാഴ്ച

അസാധാരണമായ കാഴ്ച

ഒടിവിദ്യക്ക് വേണ്ടി തയ്യാറെടുക്കുന്ന ഒടിയന് അസാധാരണമായ കാഴ്ച ശക്തി ഉണ്ടെന്നാണ് പറയുന്നത്. അതിനായി നത്തിന്റെ തലയില്‍ നിന്നും എടുക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള മഷി അവര്‍ കണ്ണില്‍ പുരട്ടുമായിരുന്നു എന്നാണ് പറയുന്നത്. ഇത് അവര്‍ക്ക് അസാധാരണമായ കാഴ്ച ശക്തി നേടിക്കൊടുക്കുന്നു എന്നാണ് വിശ്വാസം. അസാധാരണ ശക്തിയും ഇവര്‍ക്ക് ആ സമയത്ത് ഉണ്ടാവുന്നു.

ശത്രുനാശം

ശത്രുനാശം

ശത്രുനാശം തന്നെയാണ് ഈ വിദ്യയിലൂടെ താഴ്ന്ന സമുദായക്കാര്‍ ഉദ്ദേശിച്ചിരുന്നത്. അതിനായി ശത്രുവിനെ കാത്തിരുന്ന് രാത്രിയില്‍ വേഷം മാറിയോ അദൃശ്യനായോ എത്തി ഒടിവിദ്യ പ്രയോഗിച്ച് ഇരയുടെ കഴുത്തൊടിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നയാള്‍ക്ക് പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയോ മൃതപ്രായനായി കാലങ്ങളോളം കിടന്ന് പിന്നീട് മരണപ്പെടുകയോ ആണ് ചെയ്യുക. പലരും വീട്ടുപടിക്കലോ സ്വന്തം പുരയിടത്തിലോ വെച്ചാണ് മരണപ്പെടാറോ ആക്രമിക്കപ്പെടാറോ ഉള്ളത് എന്നതും ഒടിയന്റെ പ്രത്യേകതയാണ്.

ഒടിയനെ കണ്ടെത്താന്‍

ഒടിയനെ കണ്ടെത്താന്‍

ഒടിയന്‍ മൃഗങ്ങളുടെ രൂപത്തിലാണ് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഒടിയനെ കണ്ടെത്തുന്നതിന് വേണ്ടി ചില വശങ്ങള്‍ പണ്ടെത്ത് കാരണവന്‍മാര്‍ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും മൃഗത്തിന്റെ രൂപത്തിലാണ് ഒടിയന്‍ ആക്രമണത്തിന് എത്തുന്നതെങ്കില്‍ ഒരിക്കലും ആ മൃഗം പൂര്‍ണമായുള്ള അവസ്ഥയില്‍ ആയിരിക്കുകയില്ല. ചിലപ്പോള്‍ ഒരു കൊമ്പിന്റേയോ വാലിന്റേയോ ചെവിയുടേയോ ഒക്കെ കുറവ് ഉണ്ടാവുന്നു. ഇതിലൂടെ ഒടിയനെ കണ്ടെത്തി അതിനെ തിരിച്ചാക്രമിക്കുന്നവരും കുറവല്ലായിരുന്നു.

ഒടിയനെ പ്രതിരോധിക്കാന്‍

ഒടിയനെ പ്രതിരോധിക്കാന്‍

ഒടിയനെ പ്രതിരോധിക്കുന്നതിനും പണ്ടുള്ള കാരണവന്‍മാര്‍ ചില വിദ്യകള്‍ കണ്ടെത്തിയിരുന്നു. ഒടിയന്റെ മുന്നിലകപ്പെട്ടാല്‍ തിരിഞ്ഞോടുകയോ ഭയപ്പെടുകയോ ചെയ്യാതെ വസ്ത്രങ്ങളെല്ലാം അഴിച്ച് നഗ്നരാവുന്നു. പിന്നീട് ഒടിയനു ചുറ്റും വലം വെച്ച് ഒരു കളം വരച്ച് ഒടിയന്റെ മുഖത്ത് അടിക്കുന്നു. ഇതിലൂടെ ചെവിയില്‍ പുരട്ടിയിരുന്ന മരുന്നിന്റെ ശക്തി ഇല്ലാതാവുകയും ഒടിയന്‍ മൃഗരൂപം വെടിയുകയും ചെയ്യുന്നു.

ഇരുട്ടിന്റെ മറവ് പറ്റി

ഇരുട്ടിന്റെ മറവ് പറ്റി

വൈദ്യുതി എത്തിയതോടെ ഒടിവിദ്യകളും ഒടിയന്‍മാരും നാട്ടിന്‍ പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷരായി. രാത്രി കാലങ്ങളില്‍ ഇരുളിന്റെ മറ പറ്റിയാണ് ഒടിയന്‍മാര്‍ ഒടിവിദ്യക്ക് ഇറങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് വെളിച്ചത്തിന്റെ വരവോടെ ഇവര്‍ പോയൊളിച്ചു. എങ്കിലും പല മേലാളന്‍മാരും കാര്യസാധ്യത്തിനും ശത്രുനാശത്തിനും ആയി ഒടിയന്‍മാരെ ഉപയോഗിച്ചിരുന്നു. ഇരുട്ടിന്റെ മറവില്‍ പാതി മനുഷ്യനും പാതി മൃഗവുമായി ഒടിവിദ്യകള്‍ ചെയ്ത് ശത്രുനാശത്തിനായി കാത്തിരുന്ന ഒടിയന്റെ കഥ ഓരോ ഇടവഴികള്‍ക്കും ഇന്നും പറയാനുണ്ടാവും.

X
Desktop Bottom Promotion