വിവാഹം ഭയന്ന് യുവതി ലിംഗമാറ്റം നടത്തി

By Super

Marriage
ഭുവനേശ്വര്‍: വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുപ്പതുകാരിയായ അഭിഭാഷക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഒറീസയിലെ പുരി സ്വദേശിയായ സ്ത്രീയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

സ്ത്രീ എന്ന നിലയിലുള്ള ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിക്കൂടിയാണ് താന്‍ ലിംഗമാറ്റം നടത്തിയതെന്നും നമ്മുടെ സമൂഹത്തില്‍ നിലവിലുള്ള കുടുംബജീവിതം തനിക്ക് വേണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍ കഴിയുകയാണിവര്‍. നമ്മുടെ സമൂഹത്തില്‍ പുരുഷ മേധാവിത്വമാണുള്ളത്. സ്ത്രീകള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്-യുവതി പറഞ്ഞു.

ജൂണ്‍ 29നാണ് ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. അഭിഭാഷകയുടെ ഗര്‍ഭപാത്രം, സ്തനങ്ങള്‍ തുടങ്ങിയ സ്‌െ്രെതണാവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

തുടര്‍ന്ന് പുരുഷ ശബ്ദം, താടി, മീശ തുടങ്ങിയ പുരുഷ ഘടകങ്ങള്‍ വളരാന്‍ ആവശ്യമായ ഹോര്‍മോണുകള്‍ കുത്തിവെച്ചു. അഭിഭാഷകയ്ക്ക് സാധാരണ പുരുഷന്മാരെപ്പോലെ ജീവിക്കാന്‍ കഴിയുമെന്നും എന്നാല്‍, കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയില്ലെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അക്ഷയ്കുമാര്‍ റാവത്ത് പറഞ്ഞു.

കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതേസമയം, അടുത്ത ബന്ധമുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഒന്നിച്ച് ജീവിക്കാന്‍ വേണ്ടിയാണ് യുവതി ലിംഗമാറ്റം നടത്തിയതെന്ന് ഇവരുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

Story first published: Monday, July 5, 2010, 9:19 [IST]
X
Desktop Bottom Promotion