ഇന്ത്യയില്‍ എയ്ഡ്‌സ് രോഗികള്‍ കൂടുന്നു

By Super

ദില്ലി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ നൂറിലൊരാള്‍ എയ്ഡ്‌സ്‌ ബാധിതനാണെന്ന്‌ റിപ്പോര്‍ട്ട്‌. നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വ്വേ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബിഹാര്‍, ഉത്തര്‍പ്രദേശ്‌ തുടങ്ങി വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്‌ സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളിലെ വര്‍ദ്ധിച്ച ജനസാന്ദ്രതയും നിരക്ഷരതയും ഏതെങ്കിലും തരത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലങ്ങുതടി ആവുകയാണെന്നും പഠനം പറയുന്നു.

ബീഹാറില്‍ ഏകേദേശം 90 ശതമാനം ആള്‍ക്കാരും ഉത്തര്‍പ്രദേശില്‍ 79 ശതമാനം ജനങ്ങളും ഗ്രാമങ്ങളിലാണ് ജീവിയ്ക്കുന്നത്‌. ഈ രണ്ടു സംസ്ഥാനങ്ങളിലേയും സ്ത്രീ സാക്ഷരതാ നിരക്കും വളരെ പരിതാപകരമായ അവസ്ഥയിലാണ്‌. 2001ലെ കണക്കു പ്രകാരം ബീഹാറില്‍ മൂന്നില്‍ ഒരുഭാഗം സ്ത്രീകളെ സാക്ഷരരായിട്ടുളളൂ. ഉത്തര്‍ പ്രദേശില്‍ വെറും 42 ശതമാനമാണ് സ്ത്രീ സാക്ഷരതാ നിരക്ക്.

ഇരു സംസ്ഥാനങ്ങളും എച്ച്‌ഐവി അതിവേഗത്തില്‍ പടര്‍ന്നു പിടിയ്ക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. എയ്‌ഡ്‌സിന്‌ ഏറ്റവും കൂടുതല്‍ അടിപ്പെടുന്നത്‌ സ്തീകളാണ്. പരിതാപകരമായ ജീവിത സാഹചര്യങ്ങളും രോഗസാദ്ധ്യതയേക്കുറിച്ച്‌ പരിജ്ഞാനമില്ലാത്തതും കാരണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion