കുട്ടികളെ തല്ലി വളര്‍ത്തണോ ?

നിങ്ങളുടെ കുട്ടികള്‍ അനുസരണക്കേട് കാണിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യാറ്. ചിലര്‍ ശാസിക്കും, ചിലര്‍ പറഞ്ഞു മനസിലാക്കും, ചിലര്‍ തല്ലും.. അങ്ങനെ പലവിധം. കുട്ടികളെ അനുസരണ പഠിപ്പിക്കുന്നത് ഏതൊരു രക്ഷിതാവിനും ബാലികേറാമലയാണ്. ചില കുട്ടികള്‍ വളരുന്നത് തന്നെ നിങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടായിരിക്കും. കുട്ടികള്‍ ചെറിയതോതില്‍ അനുസരണക്കേട് കാണിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ വടിയെടുക്കാന്‍ ഓടുന്നതിനു മുമ്പ് പല കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. ശിക്ഷയാവാം, എന്നാല്‍ തല്ലി വളര്‍ത്തുന്നതല്ല ശിക്ഷ എന്നു മനസിലാക്കുക. കുട്ടികള്‍ ചെയ്യുന്ന തെറ്റ് എന്താണെന്ന് അവരെ പറഞ്ഞു മനസിലാക്കാവുന്നതേയുള്ളൂ. സ്നേഹത്തോടെയുള്ള വാക്കുകളിലൂടെയും കുട്ടികളോടുള്ള മധുരമായ ഭീഷണികളിലൂടെയും അവരെ അടക്കിനിര്‍ത്താവുന്നതാണ്.

കൊച്ചുകുട്ടികളെ ശാരീരികമായി ശിക്ഷിച്ച് വളര്‍ത്തിയാല്‍ നന്നാവുമെന്ന് കരുതുന്ന മാതാപിതാക്കളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അവര്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും അതെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ആക്രമണോത്സുകതയുള്ളവരും സാമൂഹ്യവിരുദ്ധരുമായിട്ടായിരിക്കും ഇത്തരം കുട്ടികള്‍ വളര്‍ന്നുവരിക എന്നും പറയുന്നു. സ്വന്തം കുട്ടികളായാലും മാതാപിതാക്കള്‍ തല്ലിയാന്‍ ചോദിക്കാന്‍ ഇന്ന് മിക്ക രാജ്യത്തും ഭരണകൂടം തന്നെയുണ്ട്. മിക്ക പശ്ചിമ രാജ്യങ്ങളിലും ഇന്ന് കുട്ടികളെ തല്ലുന്നതിനെതിരേ നിയമം തന്നെയുണ്ട്.

അപകര്‍ഷതാബോധം വളര്‍ത്തുന്നു

അപകര്‍ഷതാബോധം വളര്‍ത്തുന്നു

പലപ്പോഴും കുട്ടികള്‍ ചെയ്ത തെറ്റിന് ആനുപാതികമായിരിക്കുകയില്ല ശാരീരിക ശിക്ഷകള്‍. മാതാപിതാക്കളുടെ അമര്‍ഷങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും ദേഷ്യവും ശാരീരിക ശിക്ഷകളായി പുറത്തുവരും. കുട്ടികളില്‍ ഇതൊക്കെ തീര്‍ക്കാന്‍ നില്‍ക്കുമ്പോള്‍ അത്തരം മാനസികാവസ്ഥയില്‍ കഠിന ശിക്ഷകളായി മാറുന്നു. പരസ്യമായ ഇത്തരം ശിക്ഷാരീതികള്‍ കുട്ടികളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നവയായിരിക്കും. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ജീവിതമുന്നേറ്റം നിര്‍ണയിക്കുന്നത്. അകാരണമായ ശാരീരിക ശിക്ഷകള്‍ ഏറ്റുവാങ്ങിയ കുട്ടികള്‍ അഭിമാന ക്ഷതമേറ്റ് ഭാവിയില്‍ അപകര്‍ഷതാബോധമുള്ളവരായി മാറും.

വാശി വര്‍ധിപ്പിക്കുന്നു

വാശി വര്‍ധിപ്പിക്കുന്നു

ചെറിയ കുറ്റങ്ങള്‍ക്കുപോലും കുട്ടികളെ തല്ലി ശിക്ഷിക്കുന്ന രക്ഷിതാക്കള്‍ ഓര്‍ക്കുക. അത്തരം പ്രവൃത്തികള്‍ അവരില്‍ വാശി വളര്‍ത്തുന്നതിനേ ഉപകരിക്കൂ. ഇത്തരം ശിക്ഷാരീതികള്‍ കുട്ടികളെ മാനസികമായി വേദനിപ്പിക്കും. ഭീതി ഉയര്‍ത്തി പിടിച്ചുപറ്റാനുള്ളതല്ല ബഹുമാനം. നമ്മുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും കിട്ടേണ്ട ഒന്നാണത്. ശിക്ഷണം എന്നത് മോശമായ കാര്യമായിട്ടാണ് കുട്ടികള്‍ മനസിലാക്കുന്നത്. അതിനാല്‍ ഭാവിയില്‍ തെറ്റായ ധാര്‍മിക ബോധം അവനില്‍ ഉളവാക്കാന്‍ ഇത് വഴിവയ്ക്കുന്നു.

ദേഷ്യം വര്‍ധിപ്പിക്കുന്നു

ദേഷ്യം വര്‍ധിപ്പിക്കുന്നു

ശാരീരിക ശിക്ഷാരീതികളിലൂടെ കുട്ടികളെ ഏറെ മാനസികമായി വേദനിപ്പിക്കുകയും അപമാനിതരാവുകയും ചെയ്യുന്നു. താന്‍ ചെയ്ത ചെറിയ തെറ്റിനുപോലും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത് അവനില്‍ രക്ഷിതാക്കളോടുള്ള ദേഷ്യം വര്‍ധിക്കാന്‍ കാരണമാക്കുന്നു. വീണ്ടും വീണ്ടും രക്ഷിതാക്കളെ ധിക്കരിക്കാന്‍ അവന്‍ തയ്യാറാകുന്നു. രക്ഷിതാക്കള്‍ ദേഷ്യം തീര്‍ക്കാനായി നല്‍കുന്ന ശിക്ഷാവിധികള്‍ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. രക്ഷിതാക്കള്‍ കുട്ടികളുടെ തെറ്റിനെയാണ് തിരുത്തിക്കേണ്ടത് എന്നറിഞ്ഞ് പെരുമാറുക.

മാനസികമായ മാറ്റങ്ങള്‍

മാനസികമായ മാറ്റങ്ങള്‍

ജീവിതത്തില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ പഠിക്കുന്നത്. അവരുടെ ചെറുപ്പത്തിലെ ദുരനുഭവങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ശാരീരിക ശിക്ഷാരീതികള്‍ കൊച്ചുകുട്ടികളില്‍ പ്രകടമായ മാറ്റത്തിനു കാരണമാക്കുന്നു. ആത്മവിശ്വാസം കുറയുക, സ്വയംനിന്ദ തോന്നുക. സ്വഭാവ വൈകല്യങ്ങള്‍, വിഷാദം, ഉത്കണ്ഠ, തുടങ്ങിയ അസ്ഥകള്‍ ഉണ്ടായേക്കാം. മാനസികവും ബൗദ്ധികവുമായ വളര്‍ച്ച കുറയുക, ആത്മഹത്യാപ്രവണത ഏറുക, മടി കാണിക്കുക, പഠനത്തില്‍ പിന്നോട്ടാവുക എന്നിവയെല്ലാം സംഭവിച്ചേക്കാം.

ആരോഗ്യം തളര്‍ത്തുന്നു

ആരോഗ്യം തളര്‍ത്തുന്നു

മിക്കയിടങ്ങളിലും നാം കണ്ടുവരുന്നതാണ് രക്ഷിതാക്കളുടെ വഴക്കോ അടിയോ കിട്ടിയ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടുന്നത്. ശാരീരിക ശിക്ഷാരീതികള്‍ കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. രക്ഷിതാക്കളോടുള്ള പ്രതിഷേധമെന്നോണം അവന്‍ പീഡിപ്പിക്കുന്നത് അവന്റെ തന്നെ ശരീരത്തെയാണ്.

പകരം എന്ത് ?

പകരം എന്ത് ?

കുട്ടികളെ നല്ലതു പഠിപ്പിക്കാനുള്ള നല്ല മാര്‍ഗം എന്തെന്നാല്‍ അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ അവരോടും നമ്മള്‍ പെരുമാറുക എന്നതാണ്.

കുട്ടികളുടെ താഴിത്തിക്കെട്ടാതെയും അഭിമാനത്തിന് ക്ഷതമേല്‍ക്കാതെയുമുള്ള സമീപനമാണ് വേണ്ടത്. ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടിയെ അടിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ ഭവിഷ്യത്ത് പറഞ്ഞു മനസിലാക്കുന്നതും ചെയ്തില്ലെങ്കിലുള്ള ക്ലാസിലെ അനുഭവം ഒരുതവണ അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയുമാണ്. അങ്ങനെ വന്നാല്‍ അവന് തെറ്റില്‍ നിന്നു നേരിട്ട് പഠിക്കാന്‍ അവസരമുണ്ടാകുന്നു. ഭാവിയില്‍ ഈ അനുഭവം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാനും കുട്ടി നിര്‍ബന്ധിതനാകുന്നു.

പകരം എന്ത് ?

പകരം എന്ത് ?

മാതാപിതാക്കള്‍ കുട്ടികളോട് ഓരോയിടത്തും പെരുമാറേണ്ടത് എങ്ങനെയെന്ന് പറഞ്ഞു മനസിലാക്കുക. ഇത് അനവസരത്തിലുള്ള അവന്റെ ചെയ്തികളെ അടക്കിനിര്‍ത്താന്‍ സഹായിക്കും. കുട്ടികളെ അപേക്ഷിച്ച് അവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ എന്നത് അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നിഷേധിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍, ടി.വി, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് അകറ്റിനിര്‍ത്തുക, ഇഷ്ടമുള്ളൊരു സാധനം ആവശ്യപ്പെട്ടാല്‍ വാങ്ങിച്ചു കൊടുക്കാതിരിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്.

പകരം എന്ത് ?

പകരം എന്ത് ?

ശാരീരിക ശിക്ഷകള്‍ക്ക് പകരമായി കുട്ടികളോട് കൈക്കൊള്ളാവുന്ന ഒന്നാണ് ടൈം ഔട്ട്. ഒന്നും ചെയ്യാനനുവദിക്കാതെ അവരെ അവഗണിച്ച് ഒരു നിശ്ചിതസമയം വെറുതെ ഇരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിതരാക്കുന്ന രീതിയാണ് ടൈം ഔട്ട്. ഒന്നും ചെയ്യാതെ അനങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നത് നമുക്ക് നിസാരമായി തോന്നാമെങ്കിലും കുട്ടികള്‍ക്ക് അത് മാനസികമായി കനത്ത ശിക്ഷയാണ്. കുട്ടികള്‍ എപ്പോഴെങ്കിലും വെറുതെ ഇരിക്കുന്നത് നാം കണ്ടിട്ടുണ്ടോ ? അല്‍പനേരം ഒന്നും ചെയ്യാതെ ഇരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തെറ്റായ പെരുമാറ്റ രീതികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ടൈം ഔട്ട് ഫലപ്രദമായ ഒന്നാണ്.

പകരം എന്ത് ?

പകരം എന്ത് ?

കുട്ടികള്‍ക്ക് നിരന്തരം വിലക്കുകളും ശാസനകളും നല്‍കുന്നത് ഒഴിവാക്കുക. കുട്ടികളെ സ്നേഹിക്കുക, അവരെ അംഗീകരിക്കുക. അവരെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അഭിനന്ദിക്കുക. സ്നേഹത്തോടെയും സഹാനുഭൂതിയോടെയും കുട്ടികളോട് പെരുമാറുക. ദിശാബോധം നല്‍കി നന്മയിലേക്ക് വളര്‍ത്തുകയുമാണ് ചെയ്യേണ്ടത്. കുട്ടികളെ കുട്ടികളായി കണ്ട് അവരുടെ നിലയില്‍ ഇറങ്ങിച്ചെന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക.

Story first published: Thursday, November 28, 2019, 10:29 [IST]
X
Desktop Bottom Promotion