Onam 2023: ഓണം ആഘോഷമല്ല ആചാരമാണ് അറിഞ്ഞിരിക്കണം ഇതെല്ലാം

ഓണം എന്നത് ആഘോഷം എന്നതിലുപരി അത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പലപ്പോഴും ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലര്‍ക്കും ഗൃഹാതുരത നിറഞ്ഞ് നില്‍ക്കുന്നു. ഓണാഘോഷത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ശ്രദ്ധിക്കേണ്ടതല്ല അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളാണ് ഉള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒത്തു ചേര്ന്ന് നില്‍ക്കുന്ന ഒരു ആഘോഷം തന്നെയാണ് ഓണം. ഓണത്തെക്കുറിച്ചുള്ള കഥകളില്‍ മാവേലിയും വാമനനും തന്നെയാണ് എപ്പോഴും ഓര്‍മ്മകളില്‍ നിറയുന്നതും.

onam 2023 rituals

മലബാറുകാര്‍ ഓണമാഘോഷിക്കുന്നത് പോലെയല്ല തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ ഓണമാഘോഷിക്കുന്നത്. അത്തം മുതല്‍ പത്ത് ദിനവും പൂവിടുന്നത് ഒഴിച്ചാല്‍ ഒാരോ ദിനവും ഓരോ ദിവസവും വ്യത്യസ്ത തരം ആഘോഷങ്ങളാണ് ഉള്ളത് എന്ന് തന്നെ നമുക്ക് പറയാം. ഒരുപാട് കൗതുകങ്ങള്‍ക്കിടയിലാണ് ഓരോ ഓണക്കാലവും കടന്ന് പോവുന്നത്. എന്തൊക്കെയാണ് ഓരോ സ്ഥലത്തും നിലനില്‍ക്കുന്ന ഓണ ആഘോഷങ്ങള്‍ എന്നും ഓണത്തിന്റെ പ്രത്യേകതകള്‍ എന്നും നമുക്ക് നോക്കാം.

മഹാലക്ഷ്മിക്ക് പൂക്കളം

മഹാലക്ഷ്മിക്ക് പൂക്കളം

പൂക്കളം പത്ത് ദിവസവും നമ്മള്‍ ഇടുന്നുണ്ട്. എന്നാല്‍ കണ്ണൂരിലെ പൂക്കളം അല്‍പം വ്യത്യസ്തമാണ്. ഇവര്‍ ഓണത്തിന് ശേഷം ചെയ്യുന്ന ഒരു ചടങ്ങാണ് മഹാലക്ഷ്മിയെ കുടിയിരുത്തല്‍ എന്നത്. അത്തം കഴിഞ്ഞാല്‍ ചേതി പൂക്കള്‍ കൊണ്ടാണ് പൂക്കളം തയ്യാറാക്കുന്നത്. ശീബോതിയമ്മയെ കുടിയിരുത്തുക എന്ന സങ്കല്‍പ്പത്തിലാണ് ഇവിടെ പൂക്കളം തയ്യാറാക്കുന്നത്. ഇതിലൂടെ വീട്ടില്‍ ഐശ്വര്യം നിറക്കും എന്നാണ് പറയുന്നത്.

ഓണവും മകവും

ഓണവും മകവും

ചേതിപ്പൂവ് എന്ന് പറയുന്നത് ദേവിയുടെ കാല്‍വിരലുകളാണ് എന്നാണ് സങ്കല്‍പ്പം. ഈ ദിനത്തില്‍ ഈ ഇലകള്‍ കൊണ്ട് പൂക്കളിട്ടാല്‍ മഹാലക്ഷ്മി വീട്ടില്‍ ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. ഇത് കൂടാതെ ഈ വര്‍ഷം ആദ്യം കൊയ്ത നെല്ലും വീട്ടിലേക്ക് കയറ്റുന്നു. മകം നാളിലാണ് ഇത് ചെയ്യുന്നത്. ദേവിയുടെ പിറന്നാളയത് കൊണ്ട് തന്നെ മകം നക്ഷത്രത്തിലാണ് ഇത് ചെയ്യുന്നത്. കണ്ണൂരില്‍ വ്യത്യസ്തമായ ഓണാഘോഷം എന്നത് തന്നെയാണ് ഇതിലൂടെ പറയുന്നത്.

ചിങ്ങവെള്ളവും ഓണവും

ചിങ്ങവെള്ളവും ഓണവും

ചിങ്ങവെള്ളത്തെക്കുറിച്ച് പലരും കേട്ടിട്ട് പോലും ഉണ്ടാവില്ല. കണ്ണൂരില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു കാര്യം നിലവില്‍ ചെയ്ത് വരുന്നത്. ചിങ്ങം തുടങ്ങി അവിടെ നിന്ന് മുപ്പത് ദിവസം വരെ പൂവിടുന്നു. പൂവിട്ടതിന് സമീപത്തായി കിണ്ണറ്റില്‍ നിന്ന് വെള്ളം കോരി വെക്ുന്നു. എന്നാല്‍ വൈകിട്ട് പൂക്കളം കളയുമ്പോള്‍ ആ വെള്ളവും അതുപോലെ തന്നെ കിണറ്റിലൊഴിക്കുന്നു. 30 ദിവസത്തോളം ഇത് തുടരുന്നു ഈ ദിവസത്തില്‍ ഏതെങ്കിലും ഒരു ദിവസം കിണറ്റില്‍ ഒഴിക്കുന്ന വെള്ളത്തില്‍ അമൃതുണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ചിങ്ങമാസത്തിലെ വെള്ളം അമൃത് വെള്ളമാണ് എന്ന് പറയുന്നത്.

ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍

ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍

വടക്കന്‍ ജില്ലകളിലാണ് ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍ എത്തുന്നത്. ഇന്നും പല സ്ഥലങ്ങളിലും ഓണപ്പൊട്ടനെ കാണാറുണ്ട്. എങ്കിലും മാഞ്ഞു പോവുന്ന കാഴ്ചകളില്‍ ഒന്നാണ് ഓണപ്പൊട്ടന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. വീടുകളില്‍ തിരുവോണത്തിനും ഉത്രാടത്തിനും ആണ് ഓണപ്പൊട്ടന്‍ വരുന്നത്. സംസാരിക്കാത്ത തെയ്യമായത് കൊണ്ടാണ് ഇത് ഓണപ്പൊട്ടന്‍ എന്ന് അറിയപ്പെടുന്നത്. ഓലക്കുടയും മണിയും കിലുക്കി വരുന്ന ഓണപ്പൊട്ടന്‍ നാട്ടിന്‍ പുറങ്ങളിലെ നന്മ നിറക്കുന്ന ഒരു കാഴ്ച തന്നെയാണ്.

തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പനെ വെക്കുന്നത് എന്തുകൊണ്ടും ആചാരങ്ങളുടെ ഭാഗമാണ്. എന്നാല്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ മിഥുനമാസത്തില്‍ തന്നെ ഓണാഘോഷം തുടങ്ങുന്നുണ്ട്. ഓണത്തലേന്ന് ഓണം കൊള്ളുക എന്നത് ഇവരുടെ പ്രത്യേകതയാണ്. അരിമാവ് കൊണ്ട് കോലം വരച്ച് അതിന് മുകളില്‍ മണ്ണ് കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ വെക്കുന്നു. ശേഷം പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച് തുമ്പക്കുടം പുഷ്പങ്ങള്‍ എന്നിവ കൊണ്ട് തൃക്കാക്കരയപ്പനെ അലങ്കരിക്കുന്നു. ഓണത്തപ്പനെ വരവേല്‍ക്കുന്നതിനും പ്രധാനപ്പെട്ട ചടങ്ങായാണ് കണക്കാക്കുന്നത്.

കാഴ്ചക്കുലകള്‍

കാഴ്ചക്കുലകള്‍

ഓണാഘോഷത്തിന് സന്തോഷം കണ്ടെത്തുന്നതിന് വേണ്ടി കാഴ്ച്ചക്കുലകള്‍ കൈമാറുന്ന പതിവുണ്ടായിരുന്നു. തൃശ്ശൂരിലാണ് ഇത്തരം ചടങ്ങുകള്‍ നിലനില്‍ക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഓണത്തിന് പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടുകാര്‍ക്ക് കാഴ്ചക്കുലകള്‍ സമ്മാനിക്കുമായിരുന്നു. ഇത് കൂടാതെ പണ്ട് കാലത്ത് തമ്പുരാന്‍മാര്ക്ക് പാവപ്പെട്ടവര്‍ കാഴ്ച്ചക്കുലകള്‍ സമ്മാനിക്കുമായിരുന്നു. അതിന് പകരം എന്നോണം തമ്പുരാക്കന്‍മാര്‍ ഇവര്‍ക്ക് നെല്ലും പുതുവസ്ത്രങ്ങളും നല്‍കുമായിരുന്നു.

തൃക്കാക്കരയപ്പനെ കുളിച്ച് തൊഴാന്‍

തൃക്കാക്കരയപ്പനെ കുളിച്ച് തൊഴാന്‍

തൃപ്പൂണിത്തുറയിലാണ് ഈ ആഘോഷം നടക്കുന്നത്. വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതോട് അനുബന്ധിച്ച് അത്തച്ചമയവും ഓണാഘോഷവും നടക്കുന്നുണ്ട്. ഭഗവാന്റെ പാദമുദ്ര പതിപ്പിച്ച സ്ഥലം ആയത് കൊണ്ടാണ് ഈ സ്ഥലത്തെ തിരുകാല്‍ക്കര എന്ന് അറിയപ്പെടുന്നത്. അതിന് ശേഷമാണ് ഇത് തൃക്കാക്കരയായി മാറുന്നത്. അത്തം മുതല്‍ പത്ത് ദിവസമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. പത്ത് ദിവസം മുടങ്ങാതെ ക്ഷേത്രത്തില്‍ കുളിച്ച് തൊഴുന്നത് ഇഷ്ടകാര്യസിദ്ധി ഫലം നല്‍കുമെന്നാണ് പറയുന്നത്.

അയ്മനം വല്ല്യച്ഛനും നരസിംഹമൂര്‍ത്തിയും

അയ്മനം വല്ല്യച്ഛനും നരസിംഹമൂര്‍ത്തിയും

കോട്ടയത്താണ് ഇത്തരം ഒരു ചൊല്ലുള്ളത്. ഇവിടെ നരസിംഹ മൂര്‍ത്തിക്ക് പറയുന്നതാണ് അയ്്മനം വല്ല്യച്ഛന്‍ എന്നത്. ചിങ്ങമാസത്തിലെ തിരുവോണ ദിനത്തിലാണ് ഈ ക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത്. ഓണാഘോഷത്തോട് അനുബന്ധിച്ച് ഇവിടങ്ങളില്‍ ഓണ ഘോഷയാത്രയും മറ്റും ഉണ്ടായിരുന്നു. പഴയ രാജഭരണ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഈ ദിനത്തില്‍ നാടന്‍ കലാരൂപങ്ങളും മറ്റും ഒരുക്കിയിരിക്കുന്നത്.

ഓണവില്ലിന്റെ ഐതിഹ്യം

ഓണവില്ലിന്റെ ഐതിഹ്യം

ഓണവില്ലിന്റെ ഐതിഹ്യവും അറിഞ്ഞിരിക്കണം. തിരുവനന്തപുരത്തുകാര്‍ക്ക് പത്മനാഭസ്വാമിയാണ് എല്ലാം. ഈ ചടങ്ങിന് പിന്നിലും ഒരു ഐതിഹ്യം ഉറങ്ങിക്കിടക്കുന്നുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന സമയത്ത് വിഷ്ണുവിന്റെ വിശ്വരൂപം കാണണം എന്ന് മഹാബലി ആവശ്യപ്പെടുകയായിരുന്നു. അതിന്‍പ്രകാരം വിശ്വകര്‍മ്മാവ് മഹാവിഷ്ണുവിന്റെ ഓരോ അവതാരത്തെക്കുറിച്ച് ചിത്രങ്ങള്‍ വരക്കുകയും മഹാബലി കേരളത്തില്‍ എത്തുമ്പോള്‍ ഈ ചിത്രങ്ങള്‍ മഹാബലിക്ക് കാണിച്ച് കൊടുക്കും എന്നുമാണ് വിശ്വാസം. ഇതിനെത്തുടര്‍ന്ന് മഹാബലിക്ക് കാണുന്നതിന് വേണ്ടി ദശാവതാര ചിത്രങ്ങള്‍ വരച്ച് ചേര്‍ത്ത് ഓണവില്ല് കാണിക്കുന്നു എന്നാണ് വിശ്വാസം.

X
Desktop Bottom Promotion