മകര സംക്രാന്തി; ആഘോഷങ്ങള്‍ പലവിധം

ഹിന്ദു സംസ്‌കാരങ്ങളില്‍ പ്രശസ്തമായ ഉത്സവമായ മകരസംക്രാന്തി പുതുവര്‍ഷത്തിലെ ആദ്യത്തെ ഇന്ത്യന്‍ ഉത്സവമാണ്. മറ്റ് ഇന്ത്യന്‍ ഹിന്ദു ഉത്സവങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടു നിര്‍ത്തുന്നത് മകരസംക്രാന്തിക്ക് തീയതി നിശ്ചയിച്ചിട്ടുണ്ട് എന്നതാണ്. ഈ ദിവസം സൂര്യന്‍ ദക്ഷിണായന രേഖയില്‍ നിന്ന് ഉത്തരായനത്തിലേക്ക് നീങ്ങുന്നു. അന്നേദിവസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ മകരസംക്രാന്തി ആഘോഷിക്കുന്നു.

ഉത്സവത്തിന്റെ സാംസ്‌കാരിക പ്രാധാന്യം ഭൂമിശാസ്ത്രപരമായി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ വ്യത്യാസപ്പെടുന്നു. വര്‍ഷാവര്‍ഷം ജനുവരി 14ന് ആഘോഷിക്കുന്ന പ്രധാന ഇന്ത്യന്‍ വിളവെടുപ്പ് ഉത്സവമാണിത്. ഓരോ സംസ്ഥാനവും വിളവെടുപ്പിന്റെ ഈ പുതിയ സീസണ്‍ ആഘോഷിക്കുകയും വരവേല്‍ക്കുകയും ചെയ്യുകയും ചെയ്യുന്നു. തമിഴ്നാട്ടില്‍ പൊങ്കല്‍, ആസാമില്‍ മാഗ് ബിഹു, ഭോഗല്‍ ബിഹു, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ലോഹ്രി ഉത്സവം, ഉത്തര്‍പ്രദേശില്‍ ഖിച്ച്ഡി, ബീഹാറില്‍ ടില്‍ സംക്രാന്തി എന്നും പേരുകളിട്ട് മകരസംക്രാന്തി ദിനം ആഘോഷിക്കുന്നു.

ഡല്‍ഹി, ഹരിയാന

ഡല്‍ഹി, ഹരിയാന

ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ വര്‍ഷത്തിലെ പ്രധാന ഉത്സവമായി സംക്രാന്തിയെ കണക്കാക്കുന്നു. ഈ ദിവസത്തില്‍ നെയ്യ്, ഹല്‍വ, ഖീര്‍ എന്നിവ പ്രത്യേകമായി പാകം ചെയ്യുന്നു. സഹോദരങ്ങള്‍ അവരുടെ പെങ്ങള്‍ക്കും ഭര്‍ത്താവിനുമുള്ള പുതുവസ്ത്രങ്ങളുമായി സഹോദരിയുടെ വീട് സന്ദര്‍ശിക്കുന്നു. ഇതിനെ 'സിദ്ധ' എന്ന് വിളിക്കുന്നു. സ്ത്രീകള്‍ അവരുടെ മരുമക്കള്‍ക്ക് ഈ ദിവസം സമ്മാനം നല്‍കാറുണ്ടായിരുന്നു, ഈ ആചാരങ്ങള്‍ 'മനന' എന്നറിയപ്പെടുന്നു.

പഞ്ചാബ്

പഞ്ചാബ്

പഞ്ചാബില്‍ മകരസംക്രാന്തി മാഘിയായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം അതിരാവിലെ ഒരു നദിയില്‍ കുളിക്കുന്നത് അവിടുള്ളവര്‍ക്ക് പ്രധാനമാണ്. ഹിന്ദുക്കള്‍ എള്ള് എണ്ണ ഉപയോഗിച്ച് വിളക്കുകള്‍ കത്തിക്കുന്നു. ഇത് സമൃദ്ധി നല്‍കുകയും എല്ലാ പാപങ്ങളെയും അകറ്റുമെന്നും വിശ്വസിക്കുന്നു. സിഖ് ചരിത്രത്തിലെ ഒരു ചരിത്രസംഭവത്തെ അനുസ്മരിപ്പിക്കുന്ന മാഘി ദിനത്തില്‍ ശ്രീ മുഖ്സര്‍ സാഹിബില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ആളുകള്‍ പഞ്ചാബ് സംസ്‌കാരത്തിന്റെ ഭാഗമായ പ്രസിദ്ധമായ 'ഭാംഗ്ര' നൃത്തം ചെയ്യുന്നു. തുടര്‍ന്ന് ഒത്തൊരുമിച്ച് പ്രത്യേകം തയ്യാറാക്കിയ രുചികരമായ ഭക്ഷണം കഴിക്കുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളാണ് പഞ്ചാബിലെ ഏറ്റവും തണുപ്പുള്ള മാസങ്ങള്‍. സീസണിലെ ചൂടുള്ള താപനിലയിലേക്കും പകല്‍ വര്‍ദ്ധനവിലേക്കും മാറുന്ന ദിവസമാണ് മകര സംക്രാന്തി ദിനം.

രാജസ്ഥാന്‍

രാജസ്ഥാന്‍

രാജസ്ഥാനി ഭാഷയിലെ 'മകരസംക്രാന്തി' അല്ലെങ്കില്‍ 'സംക്രാന്ത്' എന്നത് അവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണ്. പ്രത്യേക രാജസ്ഥാനി വിഭവങ്ങളും മധുരപലഹാരങ്ങളായ ഫിനി, ടില്‍-പാതി, ഗജക്, ഖീര്‍, ഗെവര്‍, പക്കോഡി, പുവ, ടില്‍-ലഡു എന്നിവയും ഈ ദിവസം തയ്യാറാക്കുന്നു. ഈ പ്രദേശത്തെ സ്ത്രീകള്‍ വിവാഹിതരായ 13 സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ നല്‍കുന്നത് ഒരു ആചാരമാണ്. നവവധുവിന്റെ ജീവിതത്തിലെ ആദ്യത്തെ സംക്രാന്തിക്കും പ്രാധാന്യമുണ്ട്. അന്ന് അവരുടെ ബന്ധുക്കളെ വിരുന്നിനായി ഭര്‍തൃ വീട്ടിലേക്ക് ക്ഷണിക്കുന്നു. ആളുകള്‍ ബ്രാഹ്മണര്‍ക്കോ ദരിദ്രര്‍ക്കോ ആയി ഈ പ്രത്യേക ദിവസം നിരവധി ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നു. ആഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനില്‍ പട്ടം പറത്തല്‍ മത്സരങ്ങള്‍ പരമ്പരാഗതമായി ആചരിക്കുന്നു.

അസം

അസം

മാഘ മാസത്തില്‍ (ജനുവരി-ഫെബ്രുവരി) വിളവെടുപ്പ് സീസണെ സൂചിപ്പിക്കുന്ന ആഘോഷമായി മകര സംക്രാന്തിയെ അസം ജനത കണക്കാക്കുന്നു. ഒരു കൊയ്ത്തുത്സവമായി ഭോഗലി ബിഹു, മാഗ് ബിഹു എന്നീ പേരുകളില്‍ അവിടെ ഉത്സവം നടക്കുന്നു. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷമാണിത്. ചെറുപ്പക്കാര്‍ മുള, ഇല, തടി എന്നിവയാല്‍ മെജി എന്നറിയപ്പെടുന്ന താല്‍ക്കാലിക കുടിലുകള്‍ സ്ഥാപിക്കുന്നു. അതില്‍ അവര്‍ വിരുന്നിനായി തയ്യാറാക്കിയ ഭക്ഷണം കഴിക്കുകയും പിറ്റേന്ന് രാവിലെ ഈ കുടിലുകള്‍ കത്തിക്കുകയും ചെയ്യുന്നു.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയില്‍ മകര സംക്രാന്തി മാഘാ സാജി എന്നറിയപ്പെടുന്നു. പുതിയ മാസത്തിന്റെ ആരംഭമായ സംക്രാന്തിയുടെ പഹാരി പദമാണ് സാജി. അതിനാല്‍ ഈ ദിവസം മാഘ മാസത്തിന്റെ ആരംഭം കുറിക്കുന്നതാണ്. സീസണിന്റെ മാറ്റത്തെ സൂചിപ്പിക്കുന്ന ഈ ദിവസം മുതല്‍ ദേശാടനപക്ഷികള്‍ കുന്നുകളിലേക്ക് മടങ്ങാന്‍ തുടങ്ങുന്നുവെന്ന് പറയപ്പെടുന്നു. അന്നേ ദിവസം ആളുകള്‍ അതിരാവിലെ എഴുന്നേറ്റ് നീരുറവകളിലോ നദിയിലോ ആചാരപരമായി കുളിക്കുന്നു. പകല്‍സമയത്ത് ആളുകള്‍ അയല്‍ക്കാരെ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ക്ഷേത്രങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

ബീഹാര്‍

ബീഹാര്‍

ബീഹാറില്‍ ജനുവരി 14 മകരസംക്രാന്തി സംക്രാന്ത് അല്ലെങ്കില്‍ ഖിച്ച്ഡി ആയി ആഘോഷിക്കുന്നു. ആളുകള്‍ നല്ല വിളവെടുപ്പിന്റെ ആഘോഷമായി നദികളിലും കുളങ്ങളിലും കുളിക്കുകയും പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. ചെറിയ തോതില്‍ പട്ടം പറത്തല്‍ ഫെസ്റ്റിവലുകളും സംഘടിപ്പിക്കുന്നു.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ കിച്ചേരി എന്നറിയപ്പെടുന്ന മകര സംക്രാന്തി ഉത്സവത്തില്‍ ആചാരപരമായ കുളി ഉള്‍പ്പെടുന്നു. അലഹബാദ്, വാരണാസി, ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ തുടങ്ങിയ ഇടങ്ങളില്‍ വിശുദ്ധ സ്‌നാനത്തിനായി ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്നു. ഈ ദിവസം ആളുകള്‍ പുതുവസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു.

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളില്‍ മകര സംക്രാന്തി കൊയ്ത്തുത്സവമായി ആഘോഷിക്കപ്പെടുന്നു. പുതുതായി വിളവെടുത്ത നെല്ല് ഉപയോഗിച്ച് വിവിധതരം പരമ്പരാഗത ബംഗാളി മധുരപലഹാരങ്ങള്‍ തയ്യാറാക്കുന്നു. മൂന്നു ദിവസത്തെ ആഘോഷമാണ് ബംഗാളില്‍. ഈ ദിനത്തില്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നു. ഡാര്‍ജിലിംഗിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ ഉത്സവം മാഘി സംക്രാന്തി എന്നറിയപ്പെടുന്നു. ശിവന്റെ ആരാധനയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആളുകള്‍ സൂര്യോദയത്തിനുമുമ്പ് കുളിക്കുകയും തുടര്‍ന്ന് പൂജകള്‍ നടത്തുകയും ചെയ്യുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പ്രധാനമായും മധുരക്കിഴങ്ങും ചേനയും ഉള്‍പ്പെടുത്തുന്നു. ഗംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന സ്ഥലമായ ഗംഗാസാഗറില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്‌നാനത്തിനായി എത്തുന്നു.

ഒഡീഷ

ഒഡീഷ

ഒഡീഷയില്‍ ആളുകള്‍ അരി, വാഴപ്പഴം, തേങ്ങ, മല്ലി, എള്ള്, രസഗുള തുടങ്ങിയവ അമ്പലങ്ങളില്‍ നൈവേദ്യത്തിനായി തയ്യാറാക്കുന്നു. ശൈത്യകാലത്തിന്റെ പിന്‍മാറ്റത്തില്‍ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിന് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നു. സൂര്യന്റെ മാറ്റവുമായി ബന്ധപ്പെട്ടതിനാല്‍ മകര സംക്രാന്തി ദിനത്തില്‍ കൊണാര്‍ക്ക് ക്ഷേത്രത്തില്‍ സൂര്യദേവനെ ആരാധിക്കുന്നതിന് പ്രത്യേകം ആഘോഷങ്ങള്‍ നടത്തുന്നു. ഈ ദിവസം പലരും ഉപവാസത്തിനായി മാറ്റിവയ്ക്കുന്നു. സാധാരണ ആചാരങ്ങള്‍ കൂടാതെ പടിഞ്ഞാറന്‍ ഒഡീഷയില്‍ ആളുകള്‍ സൗഹൃദം പുതുക്കാനായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നു.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തില്‍ മകര സംക്രാന്തി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പ്രധാന ഉത്സവമാണ്. ജനുവരി 14 ഉത്തരായനവും ജനുവരി 15 വാസി-ഉത്തരായനവുമായി അറിയപ്പെടുന്നു. ഈ ദിനത്തില്‍ ഗുജറാത്തിലെ ആളുകള്‍ 'പതംഗ്' എന്നറിയപ്പെടുന്ന പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നു. പ്രത്യേക ഭാരം കുറഞ്ഞ കടലാസും മുളയും ഉപയോഗിച്ചാണ് പട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ജാംനഗര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ വീടുകളുടെ ടെറസുകളില്‍ നിന്ന് ആഘോഷത്തിന്റെ രണ്ട് ദിവസവും പട്ടം പറത്തുന്നു. മറ്റുള്ളവരുടെ പട്ടങ്ങള്‍ മുറിക്കുമ്പോള്‍ ഗുജറാത്തിയില്‍ 'കെയ്പോ ചെ', 'ഇ ലാപെറ്റ്', 'ഫിര്‍കി വെറ്റ് ഫിര്‍കി', 'ലാപെറ്റ് ലാപെറ്റ്' തുടങ്ങിയ വാക്കുകള്‍ ഉച്ചരിക്കുന്നു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ മകര സംക്രാന്തി ദിവസം ആളുകള്‍ ഹല്‍വ, ടില്‍-ഗുല്‍ ലഡു എന്നിവ കൈമാറ്റം ചെയ്ത് സ്‌നേഹം പങ്കുവയ്ക്കുന്നു. ഈ കൈമാറ്റത്തിലൂടെ അവര്‍ പഴയകാല വികാരങ്ങളെയും ശത്രുതകളെയും മറന്ന് മധുരമായി സംസാരിക്കാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിക്കുന്നു. മകര സംക്രാന്തി സാധാരണയായി മഹാരാഷ്ട്രയില്‍ മൂന്ന് ദിവസത്തെ ഉത്സവമാണ്.

കര്‍ണാടക

കര്‍ണാടക

കര്‍ണാടകത്തിലെ കര്‍ഷകരുടെ സുഗ്ഗി അല്ലെങ്കില്‍ വിളവെടുപ്പ് ഉത്സവമാണിത്. ഈ ശുഭദിനത്തില്‍, പെണ്‍കുട്ടികള്‍ സമീപത്തുള്ളവരെയും പ്രിയപ്പെട്ടവരെയും സന്ദര്‍ശിക്കാന്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നു. ഒരു തളികയില്‍ സംക്രാന്തി വഴിപാടും മറ്റും മറ്റുള്ള കുടുംബങ്ങളുമായി കൈമാറ്റം ചെയ്യുന്നു. ഈ ആചാരത്തെ 'എല്ലു ബിരോദു' എന്ന് വിളിക്കുന്നു. ദൈനംദിന ജീവിതത്തില്‍ ഉപയോഗപ്രദമാകുന്ന ചെറിയ സമ്മാന വസ്തുക്കള്‍ കര്‍ണാടകയിലെ സ്ത്രീകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. വടക്കന്‍ കര്‍ണാടകയില്‍ പട്ടം പറത്തുന്നത് ഒരു പാരമ്പര്യമാണ്. പശുക്കളെയും കാളകളെയും വര്‍ണ്ണാഭമായ വസ്ത്രങ്ങളില്‍ തുറന്ന വയലില്‍ പ്രദര്‍ശിപ്പിക്കുക എന്നത് ഒരു പ്രധാന ആചാരമാണ്. ഈ അവസരത്തില്‍ പശുക്കളെ അലങ്കരിക്കുകയും ഘോഷയാത്ര നടത്തുകയും ചെയ്യുന്നു.

തമിഴ്നാട്

തമിഴ്നാട്

തമിഴ്നാട്ടില്‍ മകര സംക്രാന്തി പൊങ്കല്‍ ആയി ആചരിക്കുന്നു. നാല് ദിവസത്തെ ഉത്സവമാണിത്. ഒന്നാം ദിനം ഭോഗി പണ്ഡിഗൈ ദിനത്തില്‍ മോശം ഭൂതകാലം നീക്കലും പുതിയ ഭാവിയുടെ ആവിര്‍ഭാവവും എന്നോളം ആളുകള്‍ പഴയ വസ്ത്രങ്ങള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്യുന്നു. മകര സംക്രാന്തി ദിനമായി രണ്ടാം ദിനം തൈ പൊങ്കല്‍ ആണ്. നെല്ലിന്റെ പാരമ്പര്യം നിലനില്‍ക്കുന്ന പ്രധാന ഉത്സവമാണിത്. അരി തിളപ്പിച്ച് ദൈവത്തിന് സമര്‍പ്പിക്കുന്നു. മൂന്നാം ദിവസം മാട്ടുപൊങ്കല്‍. കാര്‍ഷിക പ്രക്രിയകളില്‍ മാടുകളുടെ പങ്ക് നന്ദിയുടെ അടയാളമായി ആരാധിക്കുന്നു. നാലാം ദിനം കാനും പൊങ്കല്‍. ആളുകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ബന്ധുക്കളെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

കേരളം

കേരളം

കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക് നടക്കുന്നത്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു. അയ്യപ്പ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും ആരാധനയും ആഘോഷ പരിപാടികളും നടക്കുന്നു.

X
Desktop Bottom Promotion