വാക്‌സിന്‍ എടുത്താലും കോവിഡ് ബാധിക്കുമോ? കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രഹരത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുകയാണ്. വാക്‌സിന്‍ ക്ഷാമം, ഓക്‌സിജന്‍ ലഭ്യതക്കുറവ്, ലോക്ക്ഡൗണ്‍ ഭീതി എന്നിങ്ങനെയായി വീണ്ടും കൊറോണവൈറസ് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കോവിഡിന്റെ രണ്ടാംതരംഗം ഏറെ അപകടകരമാണെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

അതിനിടയില്‍, കോവിഡ് വാക്സിനെടുത്ത ഒരു വ്യക്തിക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത എത്രയെന്ന കണക്ക് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പുറത്തുവിട്ടു. വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമേ വാക്സിനേഷന് ശേഷവും കൊവിഡ് വൈറസ് ബാധിക്കുകയുള്ളുവെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്റെ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 0.04 ശതമാനം പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. അതായത് ആദ്യ ഡോസ് വാക്സിനെടുത്ത 93,56,436 പേരില്‍ കൊവിഡ് ബാധിച്ചത് 4,208 പേര്‍ക്ക് മാത്രം. രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരില്‍ 695 പേര്‍ക്ക് മാത്രമാണ് വീണ്ടും കൊവിഡ് ബാധിച്ചത്.

വാക്‌സിനുകള്‍ സുരക്ഷിതം

വാക്‌സിനുകള്‍ സുരക്ഷിതം

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനെടുത്ത 0.02 ശതമാനം പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. ആദ്യ ഡോസ് കൊവിഷീല്‍ഡ് വാക്സിനെടുത്ത 10,03,02,745 പേരില്‍ 17,145 പേര്‍ക്ക് മാത്രമേ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടൂള്ളൂ. രണ്ടാം ഡോസ് വാക്സിനെടുത്ത 1,57,32,754 പേരില്‍ 5,014 പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്സിനുകള്‍ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിണിക്കുന്നു. വാക്‌സിനുകള്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മരണത്തെയും കഠിനമായ അണുബാധയെയും തടയുകയും ചെയ്യുന്നുവെന്ന് ഭാര്‍ഗവ പറഞ്ഞു.

കോവാക്‌സിന്‍

കോവാക്‌സിന്‍

ഇന്ത്യയില്‍ നിലവില്‍ നല്‍കിവരുന്നത് രണ്ട് തരം വാക്‌സിനുകളാണ്. കോവാക്‌സിനും കോവിഷീല്‍ഡും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

കോവിഷീല്‍ഡ്

കോവിഷീല്‍ഡ്

കോവിഷീല്‍ഡ് വികസിപ്പിച്ചെടുത്തത് ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്കയാണ്. ഇത് നിര്‍മ്മിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ) ആണ്. തികച്ചും വ്യത്യസ്തമായ സാങ്കേതികവിദ്യയായ വൈറല്‍ വെക്റ്റര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് കോവിഷീല്‍ഡ് തയ്യാറാക്കിയത്. അളവിന്റെ കാര്യത്തില്‍ കോവാക്‌സിനും കോവിഷീല്‍ഡും തമ്മില്‍ വ്യത്യാസമില്ല. ഇത് രണ്ടും രണ്ട്-ഡോസ് സമ്പ്രദായം പിന്തുടരുന്നു. ആദ്യ വാക്‌സിന്‍ എടുത്ത് 28 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കാം.

ഫലപ്രാപ്തി

ഫലപ്രാപ്തി

ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതുമുതല്‍ രണ്ട് വാക്‌സിനുകളും തൃപ്തികരമായ ഫലങ്ങള്‍ കാണിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഫലപ്രാപ്തി ഏകദേശം 90% ആണ്. മൂന്നാം ഘട്ട ട്രയല്‍ ഫലങ്ങള്‍ അനുസരിച്ച് കോവാക്‌സിന്‍ ഫലപ്രാപ്തി 81% ആണ്. രണ്ട് വാക്‌സിനുകളും സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കുമായി ഒരു ഡോസിന് 250 രൂപയാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചിരിക്കുന്നത്.

വാക്‌സിന്‍ എടുത്താല്‍ വന്നേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍

വാക്‌സിന്‍ എടുത്താല്‍ വന്നേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍

വാക്സിന്റെ സുരക്ഷാ ഘടന അനുസരിച്ച്, ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളില്‍ ഇനിപ്പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു:

* തലവേദന

* ക്ഷീണം

* പേശി അല്ലെങ്കില്‍ സന്ധി വേദന

* പനി

* കുളിര്

* ഛര്‍ദ്ദി

നിലവിലെ കോവിഡ് കണക്കുകള്‍

നിലവിലെ കോവിഡ് കണക്കുകള്‍

കോവിഡ് കണക്കുകള്‍ ലോകമെങ്ങും വീണ്ടും ഉയരുകയാണ്. ഇതുവരെ ലോകത്ത് കൊറോണ വൈറസ് ബാധിച്ച് 3,071,625 പേര്‍ മരണപ്പെട്ടു. 144,431,869 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യയില്‍ 184,672 പേര്‍ ഇതിനകം കോവിഡ് ബാധിച്ച് കൊല്ലപ്പെട്ടു. 15,924,806 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്. അമേരിക്കയാണ് കോവിഡ് ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങിയത്. അതുകഴിഞ്ഞാല്‍ ഇന്ത്യയും ബ്രസീലുമാണ് കോവിഡ് കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

X
Desktop Bottom Promotion