കാലം മായ്ക്കാത്ത ചരിത്ര പ്രണയങ്ങള്‍

''പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. എല്ലാ വേദനകളോടും കൂടി അതിനെ അനുഭവിക്കുക. അത് മുറിവേല്‍പ്പിക്കും. നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ അത് പ്രശ്‌നമല്ല. ചിലപ്പോള്‍ അത് ഗുരുതരമായി, മാരകമായി മുരിവേല്‍പിക്കും. എന്നാല്‍ അത്തരം അപകടസന്ധികള്‍ എല്ലാംതന്നെ നിങ്ങളെ വളരുവാന്‍, ബോധവാനാകുവാന്‍ സഹായിക്കുന്നു. പ്രണയം നിലമൊരുക്കുന്നു. പ്രണയത്തിന്റെ മണ്ണില്‍ ധ്യാനത്തിന്റെ വിത്തിന് വളരാം, പ്രണയത്തിന്റെ മണ്ണില്‍ മാത്രം.'' - ഓഷോ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രണയകഥകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ പ്രശസ്തരായ പല പ്രേമങ്ങളും ദാരുണമായ ഒരു അന്ത്യത്തിലാണ് എത്തിയതെന്ന് വെളിപ്പെടുന്നു. എന്നിരുന്നാലും, യഥാര്‍ത്ഥ സ്‌നേഹം ലോകത്തിലെ മറ്റെന്തിനെക്കാളും ശക്തമാണെന്ന് അവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു. അവര്‍ക്കുണ്ടായിരുന്ന സ്‌നേഹമാണ് നാമെല്ലാവരും ഒരോദിവസം കണ്ടെത്താന്‍ ശ്രമിക്കുന്നതും. യുഗങ്ങളായി ചരിത്രം പ്രണയകഥകളാല്‍ നിറഞ്ഞിരിക്കുന്നു. ഇന്ത്യയും അതിന്റെ ഭാഗമാണ്. നിത്യസ്‌നേഹത്തിന്റെ പ്രതീകമാണ് താജ്മഹല്‍. പണ്ടുമുതലേ ഇത് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താവുന്ന ഇന്ത്യന്‍ പ്രണയത്തിന്റെ ചൈതന്യ സ്മാരകമാണ്. സ്‌നേഹം എന്തെന്ന് ലോകത്തോടു വിളിച്ചു പറഞ്ഞ ചില കഥകള്‍ നമുക്കു വായിക്കാം.

ഷാജഹാനും മുംതാസ് മഹലും

ഷാജഹാനും മുംതാസ് മഹലും

അവരുടെ പേരുകള്‍ ലോകമെങ്ങും കേട്ടിട്ടുണ്ടാവില്ല പക്ഷേ, അവരുടെ സ്‌നേഹത്തിന്റെ പ്രതീകമായ സ്മാരകം ലോകാത്ഭുതങ്ങളില്‍ ഒന്നാണ്, താജ്മഹല്‍. മുഗള്‍ ദമ്പതികളായിരുന്നു ഷാജഹാനും മുംതാസ് മഹലും. അവരുടെ പതിനാലാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടെ മുംതാസ് മരിക്കുന്നതുവരെ സ്‌നേഹപൂര്‍വമായ ദാമ്പത്യബന്ധം പങ്കിട്ടു. ഭാര്യയുടെ മരണത്തില്‍ ഷാജഹാന്‍ അഗാധമായ ദുഖത്തിലായി. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ അന്ത്യവിശ്രമസ്ഥലമായി മികച്ചൊരു സ്മാരകം നിര്‍മ്മിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യാ വിദഗ്ദ്ധരെ കൊണ്ടുവന്നു. താജ്മഹല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഷാജഹാന്‍ രോഗബാധിതനാവുകയും മൂത്തമകനായ ഔറംഗ്‌സേബ് ഭരണം അട്ടിമറിക്കുകയും ചെയ്തു. ജീവിതകാലം മുഴുവന്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഷാജഹാന്‍ ഭാര്യയുടെ അരികില്‍ മരണാനന്തരം അടക്കം ചെയ്യപ്പെട്ടു.

സലിം - അനാര്‍ക്കലി

സലിം - അനാര്‍ക്കലി

മുഗള്‍-ഇ-ആസാം എന്ന ചിത്രം അനശ്വരമാക്കിയ പ്രണയകാവ്യം. മുഗള്‍ രാജകുമാരന്‍ സലീമിന്റെയും വേശ്യയായ അനാര്‍ക്കലിയുടെയും പ്രണയകഥയാണിത്. സലീമിന്റെ പിതാവായ അക്ബര്‍ ചക്രവര്‍ത്തി ഈ ബന്ധത്തില്‍ സന്തുഷ്ടനായിരുന്നില്ല. സലീം അക്ബറിനെതിരെ പ്രതിഷേധിച്ചു. അക്ബര്‍ യുദ്ധത്തില്‍ വിജയിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സലീമിനെ രക്ഷിക്കാനായി അനാര്‍ക്കലി സ്വയം ജീവത്യാഗം ചെയ്തുവെന്ന് പറയപ്പെടുന്നു.

നൂര്‍ജഹാന്‍ - ജഹാംഗീര്‍

നൂര്‍ജഹാന്‍ - ജഹാംഗീര്‍

മെഹറുന്നിസ്സയായി ജനിച്ച നൂര്‍ ജഹാന്‍ മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയും ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു. നൂര്‍ജഹാനെ വളരെയേറെ ഇഷ്ടപ്പെട്ട ജഹാംഗീര്‍ അവരുടെ ഭര്‍ത്താവിനെ കൊന്നാണ് തന്റെ സ്‌നേഹം സ്വന്തമാക്കിയത്. അപ്പോഴെല്ലാം ജഹാംഗീറിനെ വെറുത്ത നൂര്‍ജഹാന്‍ ആറു വര്‍ഷത്തേക്ക് ജഹാംഗീറിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ ഒടുവില്‍ ജഹാംഗീറിന് തന്നോടുള്ള പ്രണയം മനസിലാക്ക് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പിന്നീട് 20 വര്‍ഷത്തോളം ഇവര്‍ ഒരുമിച്ച് ജീവിച്ചു.

പാരീസ് - ഹെലന്‍

പാരീസ് - ഹെലന്‍

പുരാതന ട്രോയ് നഗരത്തിന്റെ പതനത്തിനു കാരണമായതാണ് പാരീസും ഹെലനും തമ്മിലുള്ള പ്രണയമെന്ന് ഗ്രീക്ക് പുരാണങ്ങള്‍ പറയുന്നു. ഹിറാ, അഥീന, അഫ്രോഡൈറ്റ് എന്നീ മൂന്ന് ദേവതകളില്‍ ആരാണ് ഏറ്റവും മികച്ചതെന്ന് തിരഞ്ഞെടുക്കാന്‍ ട്രോജന്‍ രാജകുമാരന്‍ പാരീസ് നിയോഗിക്കപ്പെടുന്നു. പാരീസ് അഫ്രോഡൈറ്റിനെ തിരഞ്ഞെടുത്തു. അതിനുപകരമായി അഫ്രൊഡൈറ്റ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പാരീസിന് വാഗ്ദാനം ചെയ്തു. സ്പാര്‍ട്ടയിലെ ഹെലന്‍ ആയിരുന്നു ആ സുന്ദരിയായ സ്ത്രീ. എന്നാല്‍ അവര്‍ മെനലൂസ് രാജാവിന്റെ പത്‌നിയായിരുന്നു. എന്നാല്‍ ട്രോയിയിലെ സുന്ദരന്‍ രാജകുമാരനായ പാരീസ് ഹെലനെ പ്രേമവിവശയാക്കി ട്രോയിലെത്തിച്ചു. ദശകത്തിലേറെ നീണ്ട ട്രോജന്‍ യുദ്ധം ആരംഭിച്ചതും അങ്ങനെയാണ്. എക്കാലത്തെയും മികച്ച ഇതിഹാസത്തില്‍ പാരീസിന്റെയും ഹെലന്റെയും പ്രണയം ഒരിക്കലും മറക്കാനാവില്ല.

ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും

ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും

ഈജിപ്ഷ്യന്‍ ഫറവോ ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും തമ്മിലുള്ള പ്രണയം ചരിത്രത്തില്‍ ഏറെ പ്രശസ്തമാണ്. ജൂലിയസ് സീസറിന്റെ പ്രധാന അനുയായികളിലൊരാളായിരുന്നു മാര്‍ക്ക് ആന്റണി. ടോളമി രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. സീസറിന്റെ മരണ ശേഷം ദത്തുപുത്രന്‍ ഒക്ടേവിയനും മാര്‍ക്ക് ലപ്പിഡസും റോമിന്റെ ഭരണം കൈയടക്കി. ഈ ഭരണം തകര്‍ന്നതോടെ ആന്റണിയും കാമുകി ക്ലിയോപാട്രയും ചേര്‍ന്നാണ് ഒക്ടേവിയനെതിരേ യുദ്ധം ചെയ്തത്. എന്നാല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഇവര്‍ ആലക്‌സാണ്ട്രിയയില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും ഒരുമിച്ച് സംസ്‌കരിക്കപ്പെട്ടുവെങ്കിലും അവരുടെ ശവകുടീരത്തിന്റെ സ്ഥാനം ഒരു രഹസ്യമായി തുടരുന്നു.

വിക്ടോറിയ രാജ്ഞിയും ആല്‍ബര്‍ട്ട് രാജകുമാരനും

വിക്ടോറിയ രാജ്ഞിയും ആല്‍ബര്‍ട്ട് രാജകുമാരനും

ജര്‍മ്മന്‍ രാജകുമാരനായ ആല്‍ബര്‍ട്ടിനെ കണ്ടമാത്രയില്‍ത്തന്നെ വിക്ടോറിയ രാജകുമാരി പ്രണയത്തിലായി. അവര്‍ ബന്ധുക്കളുമായിരുന്നു. ദാമ്പത്യജീവിതത്തില്‍ ഗാര്‍ഹിക മൂല്യങ്ങളിലും സ്വയംപര്യാപ്തതയിലും ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ ഒരു മധ്യവര്‍ഗ കുടുംബമായി ജീവിച്ചു. 21 വര്‍ഷത്തെ ദാമ്പത്യത്തിലല്‍ ഇവര്‍ക്ക് 9 കുട്ടികളുമുണ്ടായി. 1861ല്‍ ആല്‍ബര്‍ട്ട് ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മരിച്ചു. വിക്ടോറിയ രാജ്ഞി പൊതുജീവിതത്തില്‍ നിന്ന് പിന്മാറി. വെളുത്ത വിവാഹ വസ്ത്രം ജനപ്രിയമാക്കിയ വിക്ടോറിയ പിന്നീട് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്.

Story first published: Friday, February 7, 2020, 17:46 [IST]
X
Desktop Bottom Promotion