വിവാഹത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് വേണം

By Lakshmi

തിരുവനന്തപുരം: വിവാഹിതരാകുന്നവര്‍ എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരണമെന്ന് വനിതാകമ്മീഷന്‍. അത്യാവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി ആവശ്യപ്പെട്ടു.

എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞശേഷവും വിവാഹിതരാകുന്ന യുവാക്കളുടെ എണ്ണം കൂടുതലായ സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് ശ്രീദേവി പറഞ്ഞു.

രോഗബാധയുള്ള കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. കഴിഞ്ഞാഴ്ച സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പമാണ് ഈ ശുപാര്‍ശകളും അടങ്ങിയിട്ടുള്ളത്.

എയ്ഡ്‌സ് ബാധിതരായ സ്ത്രീകളില്‍ പലര്‍ക്കും ഭര്‍ത്താവില്‍ നിന്നാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മോശമായ സാമ്പത്തികാവസ്ഥയിലുള്ളവരാണ്.

അവശ്യമായ ചികിത്സ ലഭിക്കാന്‍പോലും ഇവര്‍ക്ക് വഴിയില്ല. രോഗകാര്യം പുരുഷന്മാര്‍ മറച്ചുവയ്ക്കുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാകണമെന്നത് നിയമമാകണം-അവര്‍ പറഞ്ഞു.

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 55, 167 പേരാണ് രോഗബാധിതരായുള്ളത്.

Story first published: Tuesday, January 11, 2011, 11:00 [IST]
X
Desktop Bottom Promotion