നോമ്പിന്റെ ആരംഭമായി ഇന്ന് കുരിശുവര തിരുനാള്‍

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുന്ന ഈസ്റ്ററിനു മുന്നോടിയായാണ് ആഷ് വെനസ്‌ഡേ അഥവാ വിഭൂതി ബുധന്‍ ആചരിക്കുന്നത്. ക്രൈസ്തവരുടെ നോമ്പുകാലത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ദിനം. 2021 ഫെബ്രുവരി 17 ന് ബുധനാഴ്ചയാണ് ഇത്തവണ വിഭൂതി ബുധന്‍ കൊണ്ടാടുന്നത്. ഓരോ വര്‍ഷവും ആഘോഷ ദിവസം മാറിക്കൊണ്ടിരിക്കും. കാരണം ഇത് ഈസ്റ്റര്‍ തീയതിയെ ആശ്രയിച്ചിരിക്കുന്നു. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 10 വരെ ഏത് ദിവസവുമാകാം ഇത്.

ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ ഏറ്റവും വിശുദ്ധമായ ദിനം കൂടിയാണ് വിഭൂതി ബുധന്‍. കുരിശുവര പെരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. ക്രൈസ്തവര്‍ വലിയ നൊയമ്പുകാലത്തിന്റെ തുടക്കം കുറിക്കുന്ന അനുഷ്ഠാനമാണിത്. ഈ ദിവസം പള്ളികളില്‍ വിശ്വാസികളുടെ നെറ്റിയില്‍ പുരോഹിതര്‍ വിഭൂതി പുരട്ടുന്നു. നെറ്റിയിലെ ഈ ചാരം ഒരു കുരിശിന്റെ ആകൃതിയിലായിരിക്കും. ദിവസം മുഴുവന്‍ ഭക്തര്‍ വിശ്വാസത്തിന്റെ പ്രതീകമായി ഈ കുറി തൊടുന്നു.

ചരിത്രം

ചരിത്രം

ക്രൈസ്തവ വിശ്വാസികള്‍ ഈ ദിനത്തില്‍ ദേവാലയങ്ങളിലെത്തി നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്നു. പഴയ നിയമം എന്ന വേദപുസ്തകത്തില്‍ പറയുന്നത് എളിമയുടെയും ദുഖത്തിന്റെയും പശ്ചാത്താപത്തിന്റെയും മരണത്തിന്റെയും അടയാളമായിട്ടാണ് ചാരം ഉപയോഗിക്കുന്നതെന്നാണ്. ആ കാരണത്താലാണ് ക്രൈസ്തവര്‍ ഈ ആചാരം സ്വീകരിച്ചത്. 10ാം നൂറ്റാണ്ടില്‍ ആംഗ്ലോ സാക്സണ്‍ ദേവാലയങ്ങളില്‍ മരണത്തെയും പശ്ചാത്താപത്തേയും അനുസ്മരിപ്പിക്കുന്ന ഒരു അനുഷ്ഠാനമെന്ന നിലയില്‍ നെറ്റിയില്‍ ചാരം പുരട്ടുന്ന രീതി നിലനിന്നിരുന്നുവത്രേ. പിന്നീട് ഈ ആചാരം സാര്‍വത്രികമായി പ്രഖ്യാപിക്കപ്പെട്ടു.

നോമ്പിന്റെ തുടക്കം

നോമ്പിന്റെ തുടക്കം

ആറാം നൂറ്റാണ്ടിലെ റോമന്‍ കത്തോലിക്കരുടെ ഇടയിലാണ് ഈ ആചാരത്തിന്റെ തുടക്കമെങ്കിലും നെറ്റിയില്‍ കുരിശുവരയ്ക്കുന്ന രീതി തുടങ്ങിയത് ഗ്രിഗറി മാര്‍പ്പാപ്പയുടെ കാലത്തായിരുന്നുവെന്ന് ചരിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു. തുടക്കത്തില്‍ പശ്ചാത്താപത്തിന്റെ പ്രതീകമായി ചാരം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് പരസ്യമായി പാപമോചനത്തിനുള്ള ആധികാരിക ഘടകമായി അത് മാറി. അതിന് ശേഷമാണ് ഒരു നൊയമ്പുകാലത്തിന്റെ തുടക്കം കുറിക്കാനുള്ള ദിവസമായി ക്ഷാരബുധനാഴ്ച മാറിയത്.

വിശ്വാസികളുടെ ആഘോഷം

വിശ്വാസികളുടെ ആഘോഷം

നോമ്പുകാലത്തിന്റെ ആദ്യ ഞായറിന് പിറ്റേ ദിവസമാണ് (തിങ്കളാഴ്ച) സീറോ മലബാര്‍, സീറോ മലങ്കര സഭ അടക്കമുള്ള പൗരസ്ത്യ സഭകള്‍ വിഭൂതി ആചരിക്കുന്നത്. ഈസ്റ്റര്‍ ഞായറിന് 46 ദിവസങ്ങള്‍ മുന്‍പ് വരുന്ന ബുധനാഴ്ചയാണ് റോമന്‍ സഭ വിഭൂതി ആഘോഷിക്കുന്നത്. അതായത് ലാറ്റിന്‍ സമൂഹമാണ് 'വിഭൂതി ബുധന്' ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്.

എല്ലാ ക്രിസ്ത്യാനികളും ആഘോഷിക്കുന്നില്ല

എല്ലാ ക്രിസ്ത്യാനികളും ആഘോഷിക്കുന്നില്ല

വിഭൂതി ബുധന് കത്തോലിക്കാ സഭയുമായി ഏറ്റവും അടുത്ത ബന്ധമുണ്ട്. ലൂഥറന്‍സ്, മെത്തഡിസ്റ്റുകള്‍, എപ്പിസ്‌കോപ്പാലിയക്കാര്‍, പ്രെസ്‌ബൈറ്റീരിയക്കാര്‍, ചില ബാപ്റ്റിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് അംഗീകരിക്കുന്നു. എന്നാല്‍ ഈ ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ചില ക്രിസ്ത്യാനികളുമുണ്ട്. മോര്‍മോണ്‍സ്, ഇവാഞ്ചലിക്കല്‍സ്, പെന്തക്കോസ്ത് ക്രിസ്ത്യാനികള്‍ എന്നിവര്‍ ഈ വിശുദ്ധ ദിനത്തില്‍ പങ്കെടുക്കാത്ത ചില വിഭാഗങ്ങളാണ്.

ബൈബിളില്‍ പരാമര്‍ശമില്ല

ബൈബിളില്‍ പരാമര്‍ശമില്ല

ആദ്യത്തെ വിഭൂതി ബുധന്‍ ആഘോഷ ചടങ്ങുകള്‍ എ.ഡി പതിനൊന്നാം നൂറ്റാണ്ടില്‍ നടന്നിരിക്കാം. ഇത് ഒരിക്കലും ബൈബിളില്‍ പരാമര്‍ശിച്ചിട്ടില്ല, എന്നാല്‍ നോമ്പിനെ ചാരവുമായി ബന്ധിപ്പിക്കുന്ന ഒരു വാക്യം ദാനിയേല്‍ പുസ്തകത്തില്‍ ഉണ്ട്, ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത് ഇതാണ് നോമ്പുകാല സമ്പ്രദായത്തിന്റെ ഉത്ഭവമെന്നാണ്.

നോമ്പിന്റെ ദിവസം

നോമ്പിന്റെ ദിവസം

പല ക്രിസ്ത്യാനികള്‍ക്കും നോമ്പിന്റെ ദിവസമാണ് വിഭൂതി ബുധന്‍. ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഇതിനര്‍ത്ഥമില്ല. പകരം, വിശുദ്ധ ദിനത്തിലെ ഒരു വലിയ ഭക്ഷണവും രണ്ട് നേരം ലഘുവായ ഭക്ഷണവും കഴിക്കുന്നു. ഇത് സാധാരണ ദിവസത്തില്‍ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന് തുല്യമാകരുത്. മാംസം കഴിക്കുന്നത് ഒഴിവാക്കണം.

അമ്പതു നോമ്പ്

അമ്പതു നോമ്പ്

കേരളത്തിലെ ക്രൈസ്തവര്‍ അമ്പതു നൊയമ്പ് എന്നാണ് വലിയ നോമ്പിനെ വിളിക്കുന്നത്. വിഭൂതി തിരുനാളിനു മുമ്പുള്ള ഞായറാഴ്ച വലിയ നോമ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. അന്നു മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍ അമ്പതായതിനാലാണ് കേരള കത്തോലിക്കര്‍ക്ക് അമ്പതു ദിവസത്തെ നോമ്പുണ്ടായത്. ക്രിസ്തുവിന്റെ ജീവിതം, അവന്റെ ത്യാഗം, പുനരുത്ഥാനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമാനമായ ഉപവാസത്തിനായി ഓരോ വര്‍ഷവും ഒരു കാലയളവ് നീക്കിവയ്ക്കാന്‍ നോമ്പുകാലം ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു.

നോമ്പ് അനുഷ്ഠാനം

നോമ്പ് അനുഷ്ഠാനം

ത്യാഗപൂര്‍ണമായ ജീവിതവും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ക്രൈസ്തവര്‍ ഇക്കാലയളവില്‍ പുണ്യം തേടുന്നു. പ്രാര്‍ത്ഥനയും ഉപവാസവും വഴി യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ദിവസത്തിന് തയാറെടുക്കുന്നതിനും മാമ്മോദിസയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഏറ്റുപറയുന്നതിനുമുള്ള ഒരു അനുഷ്ഠാനം എന്നതിലുപരി ആദ്ധ്യാത്മികമായ വലിയൊരു ഉണര്‍വുകൂടിയാണ് വിഭൂതി ബുധന്‍ പ്രദാനം ചെയ്യുന്നത്.

Story first published: Wednesday, February 17, 2021, 10:40 [IST]
X
Desktop Bottom Promotion