കുട്ടികളാണ് ഭാവി; ചാച്ചാജിയുടെ സ്മരണയില്‍ ഇന്ന് ശിശുദിനം

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഭാവി തലമുറ. ലോക നേതാക്കള്‍, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍... അങ്ങനെ എന്തെല്ലാം മേഖലകളിലേക്ക് അവര്‍ എത്തിച്ചേരുമെന്ന് കാലം വേണം തെളിയിക്കാന്‍. ലോകത്തിന്റെ സുരക്ഷിതവും ശോഭനവുമായ ഭാവി ഉറപ്പാക്കുന്നതിന് ഇന്നത്തെ കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യണം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, 'ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ സൃഷ്ടിക്കും. അവരെ വളര്‍ത്തിയെടുക്കുന്ന രീതി രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കും'.

എല്ലാ വര്‍ഷവും നവംബര്‍ 14ന് ഇന്ത്യയൊട്ടാകെ ശിശുദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോടുള്ള ആദരസൂചകമായാണ് ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം നവംബര്‍ 14 നായിരുന്നു. കുട്ടികളുടെ അവകാശത്തിനും വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടി നിലകൊണ്ടിരുന്ന മികച്ച വക്താവായിരുന്നു നെഹ്റു. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണെന്നും ഒരു സമൂഹത്തിന്റെ അടിത്തറയാണെന്നും അതിനാല്‍ എല്ലാ കുട്ടികളെയും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ശിശുദിനം ചരിത്രം

ശിശുദിനം ചരിത്രം

മുന്‍പ്, ഐക്യരാഷ്ട്രസഭ ലോക ശിശുദിനം ആഘോഷിക്കുന്ന നവംബര്‍ 20നായിരുന്നു ഇന്ത്യയിലും ശിശുദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു പ്രമേയം പാസാക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ചത് 1964ലാണ്. അതിനുശേഷം അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ സ്മരണാര്‍ത്ഥം നവംബര്‍ 14ന് ഇന്ത്യയൊട്ടാകെ ശിശുദിനം ആഘോഷിച്ചുവരുന്നു.

ശിശുദിനം പ്രാധാന്യം

ശിശുദിനം പ്രാധാന്യം

കുട്ടികളാണ് രാജ്യത്തിന്റെ ഭാവിയെന്നും ഒരു സമൂഹത്തിന്റെ അടിത്തറയെന്നും ചാച്ചാ നെഹ്റു എന്ന് വിളിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റു വിശ്വസിച്ചിരുന്നു. നെഹ്റുവിന്റെ ജന്മവാര്‍ഷികത്തിനുപുറമെ കുട്ടികളുടെ വിദ്യാഭ്യാസം, അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അവരുടെ ശരിയായ പരിചരണം ഉറപ്പാക്കുന്നതിനുമായും രാജ്യത്ത് ശിശുദിനം ആഘോഷിക്കുന്നു.

ശിശുദിനാഘോഷം

ശിശുദിനാഘോഷം

രാജ്യത്തുടനീളം ശിശുദിനം വര്‍ണാഭമായി ആഘോഷിക്കപ്പെടുന്നു. കുട്ടികള്‍ക്ക് ഒരുപാട് സ്‌നേഹവും സമ്മാനങ്ങളും ലാളനയും നല്‍കുന്ന ദിവസമാണിത്. സ്‌കൂളുകളിലാണ് പ്രധാനമായും ശിശുദിനം ആഘോഷിക്കുന്നത്. അധ്യാപകര്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികളും വിനോദങ്ങളും സംഘടിപ്പിക്കുന്നു. അവര്‍ക്ക് ഭക്ഷണവും സമ്മാനങ്ങളുമെല്ലാം നല്‍കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച്

ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച്

ജവഹര്‍ലാല്‍ നെഹ്റു കശ്മീരി പണ്ഡിറ്റ് സമുദായത്തില്‍ പെട്ടയാളായതിനാല്‍ പണ്ഡിറ്റ് നെഹ്റു എന്നും വിളിക്കപ്പെട്ടിരുന്നു. 1907ല്‍ അദ്ദേഹം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദം നേടി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് 1942 മുതല്‍ 1946 വരെ അഹമ്മദ് നഗറില്‍ തടവിലായിരുന്ന കാലത്ത് അദ്ദേഹം എഴുതിയതാണ് 'ഡിസ്‌കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം. 1927-ല്‍ സമ്പൂര്‍ണ ദേശീയ സ്വാതന്ത്ര്യം എന്ന ആശയം ആദ്യമായി നല്‍കിയത് നെഹ്റു ആയിരുന്നു. 1947 ആഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 'ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന പ്രസിദ്ധമായ പ്രസംഗം നടത്തി.

ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച്

ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച്

ആധുനിക ഇന്ത്യയുടെ ശില്പി എന്ന് നെഹ്റുവിനെ വിശേഷിപ്പിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു തന്റെ ബാല്യകാലം ചെലവഴിച്ചതും വളര്‍ന്നതും ആനന്ദഭവനിലാണ്. 1930-ല്‍ അദ്ദേഹത്തിന്റെ പിതാവ് മോത്തിലാല്‍ നെഹ്റു നിര്‍മ്മിച്ച സ്വരാജ് ഭവന്‍ എന്നായിരുന്നു ആനന്ദഭവന്റെ ആദ്യകാല പേര്. പിന്നീട് 1970-ല്‍ ഇന്ദിരാഗാന്ധി ഇത് മ്യൂസിയമായും നെഹ്റു പ്ലാനറ്റോറിയമായും മാറ്റി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഡല്‍ഹിയിലെ വസതിയായ 'തീന്‍ മൂര്‍ത്തി ഭവന്‍' 'നെഹ്റു മെമ്മോറിയല്‍ മ്യൂസിയവും ലൈബ്രറിയുമാക്കി മാറ്റി. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, അലഹബാദ്, പൂനെ എന്നിവിടങ്ങളിലായി അഞ്ച് നെഹ്റു പ്ലാനറ്റോറിയങ്ങളുണ്ട്.

Story first published: Monday, November 14, 2022, 9:00 [IST]
X
Desktop Bottom Promotion