പാപമകറ്റും വൈകുണ്ഠ ഏകാദശി വ്രതം

Story Behind Vaikuntha Ekadashi

ഭഗവാന്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ഒരു പ്രധാന ഉത്സവമാണ് വൈകുണ്ഠ ഏകാദശി. കേരളത്തില്‍ ഇത് സ്വര്‍ഗവാതില്‍ ഏകാദശി എന്ന് അറിയപ്പെടുന്നു. ഈ ഏകാദശിയെ മുക്കോട്ടി ഏകാദശി എന്നും വിളിക്കുന്നു. ധനുമാസത്തിലെ ശുക്ലപക്ഷത്തിലാണ് ഇത് അനുഷ്ഠിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 25 വെള്ളിയാഴ്ചയാണ് ഈ ദിനം. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്.

വൈകുണ്ഠ ഏകാദശി ദിനത്തില്‍ സ്വര്‍ഗത്തിലേക്കുള്ള കവാടങ്ങള്‍ അഥവാ വൈകുണ്ഠത്തിന്റെ കവാടം തുറക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വിഷ്ണുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നത് സ്വര്‍ഗത്തില്‍ എത്തിയ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസിക്കപ്പെടുന്നു.

ദക്ഷിണേന്ത്യയിലെ വിഷ്ണു ക്ഷേത്രങ്ങളില്‍ ഏറ്റവും ശുഭകരമായ ആഘോഷനാളാണ് ഈ ദിനം. ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ ഈ പ്രത്യേക ദിവസം ഭക്തര്‍ക്ക് നടക്കാന്‍ ഒരു വാതില്‍പ്പടി നിര്‍മ്മിക്കുന്നു. തിരുപ്പതി ബാലാജി ക്ഷേത്രം, ശ്രീരംഗം ശ്രീ രംഗനാഥ ക്ഷേത്രം, ഭദ്രാചലം ക്ഷേത്രം എന്നിവിടങ്ങളില്‍ വൈകുണ്ഠ ഏകാദശി ഉത്സവത്തിന് വലിയ പ്രാധാന്യമുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശി വിപുലമായി ആചരിക്കാറുണ്ട്. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്തെ ഒരു വാതില്‍ സ്വര്‍ഗവാതിലായി കണക്കാക്കി പ്രത്യേക പൂജകള്‍ നടത്താറുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ രാത്രിയില്‍ നടക്കുന്ന ശീവേലിയില്‍ ഭഗവാനെ എഴുന്നള്ളിക്കുകയും ചെയ്യാറുണ്ട്.

വൈകുണ്ഠ ഏകാദശിയുടെ പ്രാധാന്യം പത്മപുരാണത്തില്‍ നിന്ന് മനസ്സിലാക്കാം. പുരാണങ്ങള്‍ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ്. ബ്രഹ്മദേവന്‍ സൃഷ്ടിച്ച അസുരനാണ് താലജംഘന്‍. അദ്ദേഹത്തിന്റ മകനാണ് മുരന്‍. ഇരുവരും ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്രന്റെ സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള്‍ ദേവന്മാര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. അങ്ങനെ മുരനെ വധിക്കാന്‍ മഹാവിഷ്ണു സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം കൈക്കൊണ്ടു.

അന്ന് ഏകാദശി ദിവസമായതിനാല്‍ ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. മുരനെ വധിച്ചതില്‍ സംപ്രീതനായ വിഷ്ണു എന്തു വരമാണ് വേണ്ടതെന്നു ഏകാദശിയോടു ചോദിച്ചപ്പോള്‍ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണമെന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണമെന്നും വ്രതം അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. അങ്ങനെയാണ് ഏകാദശി വ്രതമുണ്ടായത്.

പൂര്‍ണ്ണ ഉപവാസമാണ് ഏകാദശി നാളില്‍ പറയുന്നത്. ദശമി നാളില്‍ ഒരു നേരം ഭക്ഷിച്ച് ഏകാദശിനാളില്‍ പുലര്‍ച്ചെ കുളിച്ച് വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. വിഷ്ണു കീര്‍ത്തനങ്ങള്‍ ഉരുവിട്ട് ക്ഷേത്രത്തില്‍ ഉപവാസമിരിക്കണം. അരിയാഹാരം പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ഇതിനു സാധിക്കാത്തവര്‍ക്ക് പഴമോ ഗോതമ്പോ കൊണ്ടുള്ള ആഹാരങ്ങളോ കഴിക്കാം. ത്രിസന്ധ്യ കഴിഞ്ഞാല്‍ ഭക്ഷണം പാടില്ല. പിറ്റേന്ന് ദ്വാദശിയില്‍ കുളിച്ച് പാരണ വീടണം.

വിഷ്ണുപുരാണം അനുസരിച്ച് 23 ഏകാദശികളിലെ ഉപവാസത്തിന് തുല്യമാണ് വൈകുണ്ഠ ഏകാദശിയിലെ ഉപവാസം. എങ്കിലും വൈഷ്ണവ പാരമ്പര്യമനുസരിച്ച് ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും എല്ലാ ഏകാദശികളിലും ഉപവാസം നിര്‍ബന്ധമാണ്.

X
Desktop Bottom Promotion