പണക്കൊതി; 226 ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്തു

By Lakshmi

ജയ്പൂര്‍: രാജസ്ഥാനിലെ ചില സ്വകാര്യ ആശുപത്രികളില്‍ ആറുമാസത്തിനുള്ളില്‍ 226 ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്.

പണത്തിനുവേണ്ടിയാണ് ചില ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതെന്നാണ് സൂചന. ദൗസ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലായാണ് ശസ്ത്രക്രിയകള്‍ നടന്നത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയ്ക്കുള്ള മറുപടിയില്‍ നിന്നാണ് ഈ സംഭവം പുറത്തായത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വയറുവേദനും മറ്റ് അസ്വസ്ഥതകളുമായി ജില്ലയിലെ മൂന്നു സ്വകാര്യ ആശുപത്രികളിലെത്തിയ 385 പേരില്‍ 226 സ്ത്രീകള്‍ക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. മാരകമായ രോഗം ബാധിച്ചിട്ടുണ്ടെന്ന് കാണിച്ച് ഇവരില്‍ നിന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുകയായിരുന്നു. 2010 മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയിലുള്ള കാലത്താണ് ശസ്ത്രക്രിയകള്‍ എല്ലാം നടന്നത്.

താഴ്ന്ന ജാതികളില്‍ പെട്ടവരിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലുമാണ് പണത്തിനായി ആളുപത്രി അധികൃതര്‍ ഈ ക്രൂരത നടത്തിയത്. ശസ്ത്രക്രിയക്ക് ഒരാളില്‍ നിന്ന് 10,000 മുതല്‍ 14,000 രൂപ വരെയാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു

Story first published: Sunday, April 17, 2011, 11:11 [IST]
X
Desktop Bottom Promotion