പെസഫിക്കില്‍ റോസിന്റെ വിജയഗാഥ

By Lakshmi

Roz's Pacific Voyage
റോസ് സാവേജെന്ന നാല്‍പ്പത്തിരണ്ടുകാരി ഒറ്റയ്ക്കു തുഴഞ്ഞുപോകുമ്പോള്‍ പെസഫിക് സമുദ്രത്തിന് ചിന്താശേഷിയുണ്ടായിരുന്നെങ്കില്‍ അതിങ്ങനെ ചിന്തിച്ചേനേ-

'ഈ സ്ത്രീയിതെന്തുഭാവിച്ചാണ്, പരസഹായമില്ലാതെ ഏറ്റവും ആഴം കൂടിയ എന്നെ തുഴഞ്ഞുതോല്‍പ്പിക്കാന്‍ വന്നിരിക്കുന്നുവെന്ന്' എന്തായാലും പെസഫിക്കിനെ റോസ് കീഴടക്കി, റെക്കോര്‍ഡുമിട്ടു.

റോസിന്റെ ഈ സാഹസം എന്തിനുവേണ്ടിയായിരുന്നു തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നുവെങ്കില്‍ പെസഫിക് അവരുടെ മുന്നില്‍ തിരമാലകള്‍ കൊണ്ട് കൃതജ്ഞത രേഖപ്പെടുത്തും.

പ്ലാസ്റ്റിക് വസ്തുക്കള്‍ സമുദ്രം മലിനമാക്കുന്നതിന് എതിരെയുള്ള സന്ദേശപ്രചാരണാര്‍ഥമായിരുന്നു സാഹസിക യാത്ര.

ലോകത്തിലെ ഏറ്റവും ആഴംകൂടിയ പസഫിക് സമുദ്രം ഏകയായി തുഴഞ്ഞു കടന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡാണ് ബ്രിട്ടീഷുകാരിയായ റോസ് സ്വന്തമാക്കിയത്.

ഏഴുമീറ്റര്‍ നീളമുള്ള ബോട്ടില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നു 2008 മേയ് 25ന് ഹവായില്‍ നിന്നും ആരംഭിച്ച യാത്ര 13,000 കിലോമീറ്റര്‍ പിന്നിട്ടു പാപുവ ന്യൂഗിനിയില്‍ അവസാനിച്ചു.

മൂന്നു ഘട്ടങ്ങളായി നടത്തിയ യാത്ര പൂര്‍ത്തിയാക്കാന്‍ 250 ദിവസമെടുത്തു. ഈ ദിവസങ്ങളില്‍ ഒട്ടാകെ 25 ലക്ഷം തവണ തുഴയെറിഞ്ഞതായി റോസ് കണക്കാക്കുന്നു.പാപുവ ന്യൂഗിനിയിലെ മഡങ്ങില്‍ റോസിനെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.

യാത്രകഴിഞ്ഞ് താന്‍ തിരിച്ചെത്തിയില്ലെന്നും മരിച്ച് സ്വര്‍ഗത്തില്‍ പോയിരിക്കുകയാണെന്നും യാത്രക്കിടെ തനിക്ക് തോന്നിയിരുന്നുവെന്ന് റോസ് പറയുന്നു. യാത്രകഴിഞ്ഞ് വന്ന് കുളിച്ചതും മെത്തിയില്‍ ഉറങ്ങിയതും തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്നും അവര്‍ പറയുന്നു.

ബോട്ടില്‍ ഒരു സാറ്റലൈറ്റ് ഫോണും ഉപ്പുവെള്ളം കുടിവെള്ളമാക്കാന്‍ സഹായിക്കുന്ന ഡിസലിനേഷന്‍ മെഷീനുമായിട്ടാണ് റോസ് യാത്രതിരിച്ചത്. ഉണങ്ങിയ പഴങ്ങളും പാകം ചെയ്ത ചിലതരം ഭക്ഷണങ്ങളും ഇവര്‍ കൂടെക്കരുതിയിരുന്നു.

Story first published: Sunday, June 6, 2010, 12:07 [IST]
X
Desktop Bottom Promotion