ദേവദാസികള്‍- വിശുദ്ധരായ ലൈംഗികത്തൊഴിലാളികള്‍

By Staff

ദേവദാസികള്‍- വിശുദ്ധരായ ലൈംഗികത്തൊഴിലാളികള്‍... ആദ്യം ദൈവത്തിനും പിന്നെ അനേകം പുരുഷന്മാര്‍ക്കും ശരീരം അര്‍പ്പിക്കേണ്ടിവരുന്ന നിരാലംബരായ സ്‌ത്രീകള്‍.

പെണ്ണായി ജനിച്ചുപോയതില്‍ ഖേദിയ്‌ക്കുന്ന ചിലരും ഇവര്‍ക്കിടയിലുണ്ടെന്നത്‌ ഈ സാമൂഹികാവസ്ഥയുടെ ക്രൂരതയെ ഇരട്ടിപ്പിയ്‌ക്കുന്നു.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുകയും പിന്നീട്‌ വേരോടെ പിഴുതെറിയപ്പെടുകയും ചെയ്‌ത ഒരു ജീവിത രീതി ഒരു സാമൂഹിക അനീതി-അതാണ്‌ ദേവദാസി സമ്പ്രദായം.

എന്നാല്‍ നിയമനിര്‍മ്മാണം വഴി അമ്പത്‌ വര്‍ഷം മുമ്പ്‌ ഇത്‌ തുടച്ചുമാറ്റിയെന്ന്‌ നാം വിശ്വസിയ്‌ക്കുമ്പോഴും പലയിടത്തും ഇതിപ്പോഴും തുടരുന്നുവെന്ന വാര്‍ത്ത തീര്‍ത്തും അവശ്വസനീയമായിരിക്കും.

 Malayalam Women News- Slaves to the goddess of fertility

ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന സന്നദ്ധസംഘടനകളുടെ കണക്കില്‍ കര്‍ണ്ണാടകത്തില്‍ മാത്രം ഇത്തരം 25,000 ദേവദാസികളുണ്ടെന്ന തിരിച്ചറിവ്‌ നമ്മുടെ നിയമങ്ങള്‍ക്ക്‌ കണ്ണില്ലെന്നതിന്‌ ഏറ്റവും നല്ല തെളിവാണ്‌. ഇതുപോലെ കണ്ടെത്തപ്പെടുകയും ഇപ്പോഴും പുറം ലോകം അറിയാതെയും എത്രയോ സ്‌ത്രീകള്‍ ദേവദാസിയെന്ന ശാപം പിടിച്ച ജീവിതം നയിയ്‌ക്കുന്നുണ്ടാകാം.

ഇത്‌ കര്‍ണ്ണാടകത്തിലെ ബഗല്‍കോട്ടുനിന്നുള്ള ദേവദാസികളുടെ ജീവിതം. ഇവിടെ ഒരു കുട്ടി ജനിച്ചുവീഴുമ്പോള്‍ അതിന്‌ ചുറ്റും നിന്ന്‌ ഒരു കൂട്ടം സ്‌ത്രീകള്‍ മുത്തുകളും പവിഴങ്ങളും കുമിഞ്ഞുകൂടി നിന്റെ ജീവിതം സമ്പന്നമാകട്ടെയന്നാണ്‌ ആശംസിയ്‌ക്കുന്നത്‌.

ഈ സ്‌ത്രീകള്‍ തന്നെ പറയുന്നു പിറക്കുന്നത്‌ ആണ്‍കുട്ടികളാണെങ്കില്‍ രക്ഷിതാക്കള്‍ ഭാഗ്യം ചെയ്‌തവരാണെന്ന്‌ കാരണം അത്രമാത്രമേ ഈ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ വിലമതിയ്‌ക്കപ്പെടുന്നുള്ളു. ഈ സ്‌ത്രീകള്‍ ദേവദാസികളാണ്‌ പേരില്‍ ദൈവത്തിന്റെ ദാസികള്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്‍റെ അടിമകള്‍.

ഇവരുടെ സമൂഹത്തില്‍ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നതോടെ അതിനെ യെല്ലമ്മയെന്ന ഉര്‍വ്വരതാ ദേവതയ്‌ക്ക്‌ സമര്‍പ്പിയ്‌ക്കുന്നു. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ്‌ ഈ ദേവതയും അതിനെച്ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും. തെക്കേ ഇന്ത്യയില്‍ ഉടനീളം പലയിടത്തായി ഈ ദേവത ആരാധിക്കപ്പെടുന്നുണ്ട്‌.

ഇങ്ങനെ സമര്‍പ്പിയ്‌ക്കപ്പെടുന്ന പെണ്‍കുട്ടികളാണ്‌ ദേവതയെ പ്രസാദിപ്പിയ്‌ക്കുന്നതിന്‌ വേണ്ടി പാടുകയും നൃത്തമാടുകയും ചെയ്യുന്നത്‌. ദേവദാസിയാവുകയെന്നാല്‍ ദേവതയുടെ അല്ലെങ്കില്‍ ദൈവത്തിന്റെ ദാസിയാവുകയെന്നര്‍ത്ഥം. യെല്ലമ്മ ദേവതയുടെ ദാസിമാരാണെന്ന്‌ തിരിച്ചറിയാന്‍ ഞങ്ങള്‍ മുത്തുകള്‍ കൊണ്ടുള്ള കണ്‌ഠാഭരണങ്ങള്‍ ധരിയ്‌ക്കുന്നു. ദൈവത്തിന്‌ വേണ്ടി ജീവിയ്‌ക്കുകയും ക്ഷേത്രകാര്യങ്ങള്‍ചെയ്യുകയും ചെയ്യുന്നു-നാല്‍പതുകാരിയായ ദേവദാസി ഇംല വിശദീകരിയ്‌ക്കുന്നു.

ആര്‍ത്തവാരംഭത്തോടെയാണ്‌ ഒരു പെണ്‍കുട്ടിയെ യെല്ലമ്മയ്‌ക്ക്‌ സമര്‍പ്പിയ്‌ക്കുന്നത്‌. ഇതിന്‌ മുമ്പ്‌ തന്നെ ഒരു പ്രായമായ പുരുഷന്‌ മുന്നില്‍ ഇവര്‍ക്ക്‌ സ്വന്തം കന്യകാത്വം അടിയറവെയ്‌ക്കേണ്ടിവരുന്നു. ഇതിനായി കന്യകയായ പെണ്ണിനെ വധുക്കളെ ഒരുക്കുന്നത്‌ പോലെ മനോഹരമായി ഒരുക്കി തെരുവില്‍ ലേലത്തില്‍ വെയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ഏറ്റവും കൂടുതല്‍ ലേലത്തുക നല്‍കുന്നയാള്‍ക്ക്‌ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കഴിയുന്നു. ഈ പുരുഷന്മാര്‍ പലപ്പോഴും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരായിരിക്കും. ഇങ്ങനെ ദൈവത്തിന് സമര്‍പ്പിയ്ക്കപ്പെട്ട് പെണ്‍കുട്ടികളെ ജോഗിനിയെന്നാണ് സമൂഹം വിളിയ്ക്കുന്നത്.

ഇതോടുകൂടി അവളുടെ ലൈംഗികാടിമത്വവും ആരംഭിയ്‌ക്കുന്നു. ദൈവത്തിന്‌ സമര്‍പ്പിയ്‌ക്കുന്ന കന്യകമാര്‍ പതിയെ സമൂഹം അംഗീകരിയ്‌ക്കുന്ന ലൈംഗികത്തൊഴിലാളികളായി മാറുന്നു. ഈ ജോലിയ്‌ക്ക്‌ ഇവരെ സഹായിക്കാന്‍ പിമ്പുകളായി പ്രവര്‍ത്തിക്കുന്നതാകട്ടെ മിക്കപ്പോഴും ഇവരുടെ മാതാപിതാക്കള്‍ തന്നെയാണ്‌.

ആണ്‍കുട്ടികളില്ലാത്ത കുടുംബത്തിന്റെ ചുമതല മിക്കപ്പോഴും ദേവദാസികളായി മാറ്റപ്പെടുന്ന പെണ്‍കുട്ടികളില്‍ തന്നെയായിരിക്കും. ഇപ്പോള്‍ ഇവിടെയുള്ള പ്രായമായ മിക്കദേവദാസികള്‍ക്കും തങ്ങള്‍ എപ്പോള്‍ മുതലാണ്‌ ഈ അടിമത്തത്തിലേയ്‌ക്ക്‌ എടുത്തെറിയപ്പെട്ടതെന്ന്‌ കൃത്യമായി ഓര്‍ക്കുന്നില്ല. ഇങ്ങനെ ദേവദാസികളായി മാറിക്കഴിഞ്ഞാല്‍ ഒരു സ്‌ത്രീയ്‌ക്കും ഒരു വിവാഹ ജീവിതം സ്വപ്‌നം കാണാന്‍ കഴിയില്ല. ഇവര്‍ക്ക്‌ വിവാഹം നിഷിദ്ധമാണ്‌.

X
Desktop Bottom Promotion