വെങ്കലം സ്വര്‍ണ്ണമാക്കാന്‍ മല്ലേശ്വരി...

By Super

ആതന്‍സ് ഒളിമ്പിക്സില്‍ നികായ്യ എന്ന ഭാരോദ്വഹന ഹാളിലേക്ക് ഇന്ത്യ കണ്‍പാര്‍ക്കുകയാണ്. നാല് വര്‍ഷം മുമ്പ് സിഡ്നി ഒളിമ്പിക്സില്‍ സംഭവിച്ചതുപോലെ ഒരട്ടിമറി- അതാണ് ഇന്ത്യയുടെ പ്രതീക്ഷ.

സിഡ്നിയില്‍ നേടിയ വെങ്കലം ആതന്‍സില്‍ സ്വര്‍ണ്ണമാക്കി മാറ്റുമെന്ന ദൃഡപ്രതിജ്ഞയിലാണ് കര്‍ണ്ണം മല്ലേശ്വരി എന്ന ആന്ധ്രക്കാരി. സിഡ്നിയില്‍ വെങ്കലം നേടി ലോകത്തെ ഞെട്ടിച്ച ഈ ആന്ധ്രക്കാരിയുടെ വാക്കുകള്‍ വെറും വാക്കായി തള്ളാനാവില്ലെന്ന് ഓരോ ഇന്ത്യക്കാരനും അറിയാം.

63 കിലോഗ്രാം വിഭാഗത്തില്‍ ആണ് മല്ലേശ്വരി ഇക്കുറി ഒളിമ്പിക്സില്‍ മത്സരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഈ വിഭാഗത്തില്‍ പ്രതിമാ കുമാരിയും മത്സരിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ഒട്ടേറെ അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്നും മാറി നില്ക്കേണ്ടിവന്നെങ്കിലും തന്നെ എഴുതിത്തള്ളേണ്ടെന്ന് കര്‍ണ്ണം മല്ലേശ്വരി.

പ്രസവാനന്തരം കര്‍ണ്ണം മല്ലേശ്വരിയുടെ പ്രകടനം പൊതുവേ നിരാശാജനകമായിരുന്നു. കാനഡയില്‍ 2003 നവമ്പറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മല്ലേശ്വരി 12ാം സ്ഥാനത്തായിരുന്നു. ദേശീയ ഫെഡറേഷനുകള്‍ക്കുള്ള സംവരണത്തിന്റെ ബലത്തിലാണ് ഇക്കുറി മല്ലേശ്വരി ഒളിമ്പിക്സിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയത്.

വാന്‍കൂവര്‍ ചാമ്പ്യന്‍ഷിപ്പില്‍ കുഞ്ചറാണിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. പക്ഷെ കുഞ്ചറാണി അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഇക്കുറി ഏതന്‍സില്‍ കുഞ്ചറാണിയും ഒരു കൈ നോക്കുന്നുണ്ട്. ഇന്ത്യന്‍ ഭാരോദ്വഹന ടീമിലെ ഏറ്റവും പ്രായമേറിയ പോരാളിയായിരിക്കും കുഞ്ചറാണി. പ്രായം 36.

X
Desktop Bottom Promotion