Ramadan 2020: ഇനി വ്രതശുദ്ധിയുടെ നാളുകള്‍

ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം വീണ്ടുമൊരു പുണ്യമാസത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നു. മാസപ്പിറവി കാണുന്നതു മുതല്‍ വ്രതശുദ്ധിയുടെ നാളുകളായി. സുബഹി മുതല്‍ മഗ്‌രിബ് വരെയുള്ള പകല്‍ സമയം ഭക്ഷണം ഉപേക്ഷിച്ച് പ്രാര്‍ഥനകളില്‍ മുഴുകുന്ന ഒരു പുണ്യ മാസമാണ് മുസ്ലിം സമൂഹത്തിനു മുന്നില്‍. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്ന മാസം കൂടിയാണ് റമദാന്‍. ഈ പുണ്യ മാസത്തില്‍ വിശ്വാസികള്‍ വ്രതപുണ്യത്തിലൂടെയും സ്വയം സംസ്‌കരണത്തിലൂടെയും ആത്മീയ ചൈതന്യത്തിലേക്ക് അടുക്കുന്നു.

ഇസ്ലാം വിശ്വാസികളുടെ വഴികാട്ടിയായ വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ഥം അവതീര്‍ണമായതിന്റെ ഓര്‍മപുതുക്കലാണ് റമദാന്‍. കഴിഞ്ഞകാലങ്ങളെ വിലയിരുത്താനും വരുംകാല ജീവിതത്തെ പുതുക്കാനും വിശ്വാസികള്‍ പുണ്യമാസത്തിന്റെ പകലിരവുകള്‍ ചെലവഴിക്കും. ഇച്ഛകളെയും ആശകളെയും നിയന്ത്രിക്കുന്നതിലൂടെ കാരുണ്യവാനായ തമ്പുരാനാണ് തന്റെ ജീവിതത്തില്‍ പ്രാമുഖ്യമെന്ന് പ്രഖ്യാപിക്കുകയാണ് ഓരോ വിശ്വാസിയും.

റമദാനിന്റെ ഉത്ഭവം

റമദാനിന്റെ ഉത്ഭവം

ഇസ്ലാമിക് കലണ്ടറിലെ മാസങ്ങളിലൊന്നായ റമദാന്‍ പുരാതന അറബികളുടെ കലണ്ടറുകളുടെ ഭാഗമായിരുന്നു. റമദാന്‍ എന്ന് നാമകരണം ചെയ്തത് അറബി വാക്കായ 'അര്‍റമാദ്' എന്നതില്‍ നിന്നാണ്. A.D 610ല്‍ ഗബ്രിയേല്‍ മാലാഖ പ്രവാചകനായ മുഹമ്മദ് നബിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ അദ്ദേഹത്തിന് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ആ വെളിപ്പെടുത്തല്‍, ലൈലത്ത് ഉല്‍ ഖദ്ര്‍ അഥവാ 'ശക്തിയുടെ രാത്രി'യായ റമദാന്‍ മാസത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഖുര്‍ആന്‍ ഉത്ഭവിച്ച മാസം

ഖുര്‍ആന്‍ ഉത്ഭവിച്ച മാസം

ഖുര്‍ആനിന്റെ വെളിപ്പെടുത്തലിന്റെ സ്മരണയ്ക്കായി മുസ്‌ലിംകള്‍ ആ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നു. ഖുര്‍ആനി 114 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു, അത് ദൈവത്തിന്റെ അല്ലെങ്കില്‍ അല്ലാഹുവിന്റെ നേരിട്ടുള്ള വാക്കുകളായി കണക്കാക്കപ്പെടുന്നു. മുഹമ്മദ് നബിയുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ഹദീസുകള്‍ അല്ലെങ്കില്‍ വിവരണങ്ങള്‍ ഖുര്‍ആനിന് അനുബന്ധമാണ്. ഈ പുണ്യ മാസത്തില്‍ ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും പ്രവാചകന്‍ മുഹമ്മദ് കൂടുതല്‍ സമയം നീക്കി വച്ചിരുന്നതായും മാലാഖമാര്‍ക്കൊപ്പം ഖുര്‍ആന്‍ പഠന സദസില്‍ ചേര്‍ന്നിരുന്നതായും പ്രവാചക വചനങ്ങള്‍ പറയുന്നു. മുസ്‌ലിം സമൂഹം റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ പഠനത്തിനും പ്രചാരണത്തിനും ഈ മാസത്തില്‍ സവിശേഷ ശ്രദ്ധകൊടുക്കുന്നതിന്റെ കാരണവും ഇതാണ്.

റമദാന്‍ മാസം

റമദാന്‍ മാസം

ഇസ്‌ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസമാണ് റംസാന്‍ അല്ലെങ്കില്‍ റമദാന്‍. ശഅ്ബാന്‍ മാസം കഴിഞ്ഞാണ് റംസാന്‍ വരുന്നത്. ഇസ്ലാം മതത്തിലെ ഏറ്റവും പുണ്യമുളള മാസമാണ് റംസാന്‍. ഈ മാസത്തില്‍ എല്ലാ വിശ്വാസികളും പ്രവാചകനിലേക്ക് കൂടുതല്‍ അടുക്കാനായി നോമ്പ് അനുഷ്ഠിക്കുന്നു.

മുസ്ലിം സമൂഹത്തിലെ പുണ്യ മാസം

മുസ്ലിം സമൂഹത്തിലെ പുണ്യ മാസം

റമദാന്‍ മാസത്തില്‍ മുസ്‌ലിംകള്‍ ആത്മീയമായി വളരാനും അല്ലാഹുവുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഖുറാന്‍ പാരായണം ചെയ്യുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ മനപൂര്‍വവും നിസ്വാര്‍ത്ഥവുമാക്കുകയും നുണകള്‍, അക്രമം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ നോമ്പ് അനുഷ്ടിക്കുന്നത്. മാസത്തിലുടനീളം മുസ്‌ലിംകള്‍ ഉപവസിക്കുന്നു, മനസിനെയും ശരീരത്തെയും ഏകാഗ്രതപ്പെടുത്തി മതചിന്തയില്‍ മുഴുക്കുന്നു. ഇസ്‌ലാമിലെ അഞ്ച് നിര്‍ബന്ധ കര്‍മങ്ങളില്‍ ഒന്ന് കൂടിയാണ് റമദാനിലെ നോമ്പ്. യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. ആര്‍ത്തവ സമയത്ത് സ്ത്രീകളും നോമ്പ് അനുഷ്ടിക്കേണ്ടതില്ല.

വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാനം

ഇസ്‌ലാം സമൂഹത്തിലെ ആരാധനകള്‍ മുഴുവന്‍ മനുഷ്യന്റെ ആരോഗ്യ സാമൂഹിക നന്മകള്‍ കണക്കിലെടുത്താണ്. റമദാനിലെ വ്രതാനുഷ്ടാനം അവഥാ ഉപവാാസം ആരോഗ്യ സംരക്ഷണത്തിന് ഉദാത്തമാണെന്നു ശാസ്ത്രലോകം വരെ ശരിവച്ചതാണ്. മനഃക്കരുത്തിനും ഉദരസം രോഗങ്ങള്‍ക്കും ഹൃദയപ്രശ്‌നങ്ങള്‍ക്കും വ്രതം പരിഹാരമാണ്. മാത്രമല്ല, പൂര്‍വകാല ഭിഷഗ്വരന്‍മാര്‍ വരെ ഇത്തരം രോഗശമനത്തിന് വ്രതമനുഷ്ടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

നോമ്പുതുറ

നോമ്പുതുറ

മുസ്ലീങ്ങള്‍ക്ക് സമൂഹത്തിലെ മറ്റുള്ളവരുമായി ഒത്തുചേരാനും ഉപവാസം അവസാനിപ്പിക്കാനും ഉള്ള അവസരമാണ് നോമ്പുകാലത്തെ നോമ്പുതുറ. നോമ്പുകാലത്തു വിശ്വാസികള്‍ പ്രധാനമായും രണ്ടു നേരമാണു ഭക്ഷണം കഴിക്കുന്നത്. സന്ധാനേരത്ത് നോമ്പു തുറക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണമാണ് ഇഫ്താര്‍. മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോഴാണിത്. മുഹമ്മദ് നബി ഈന്തപ്പഴവും ഒരു ഗ്ലാസ് വെള്ളവും ഉപയോഗിച്ച് ഉപവാസം അവസാനിപ്പിച്ചതിനാല്‍ മുസ്‌ലിംകളും ഈ രീതിക്ക് പ്രാധാന്യം നല്‍കുന്നു.

നോമ്പുതുറ

നോമ്പുതുറ

സൂര്യോദയത്തിനു മുമ്പു പുലര്‍ച്ചെ അത്താഴം കഴിച്ചാണു വിശ്വാസികള്‍ നോമ്പ് ആരംഭിക്കുന്നത്. സുബ്ഹി ബാങ്കിനു മുന്‍പാണിത്. മഗ്‌രിബ് മുതല്‍ സുബ്ഹി വരെയുള്ള രാത്രിസമയത്തു പതിവുപോലെ ഭക്ഷണം കഴിക്കാം. വമ്പിച്ച രീതിയില്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളാണ് റമദാന്‍ മാസത്തിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍, ഇത്തവണ ഇതൊന്നും പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മതപണ്ഡിതര്‍ നല്‍കിയിട്ടുണ്ട്.

സക്കാത്തിന്റെ മഹത്വം

സക്കാത്തിന്റെ മഹത്വം

ഇസ്‌ലാം സമൂഹത്തിലെ മഹത്തരമായ കര്‍മങ്ങളിലൊന്നാണ് സക്കാത്ത്. ഇസ്‌ലാം മതത്തിലെ നികുതി സമ്പ്രദായമാണിത്. ദരിദ്രന്റെ അവകാശമായാണ് സക്കാത്തിനെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. സക്കാത്തിന്റെ അവകാശികള്‍ ആരൊക്കെയെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിതവരുമാനമുള്ള ഒരാളുടെ വാര്‍ഷിക വരുമാനത്തിന്റെ 2.5 ശതമാനം സക്കാത്തായി നല്‍കേണ്ടത് നിര്‍ബന്ധമാണ്. സക്കാത്ത് നല്‍കാത്തയാള്‍ മുസ്‌ലിം ആകില്ല എന്നാണ് പ്രവാചകനായ മുഹമ്മദ് നബി പഠിപ്പിക്കുന്നത്. സക്കാത്തിന്റെ പ്രഥമ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനമാണ്.

ബദറിന്റെ സന്ദേശം

ബദറിന്റെ സന്ദേശം

എ.ഡി 623 ഹിജറ രണ്ടാം വര്‍ഷം റമദാന്‍ 17നാണ് മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ സൈന്യവുമായി ഏറ്റുമുട്ടിയത്. ഇസ്ലാമിക ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ പോരാട്ടമായ ബദര്‍ യുദ്ധം. ശത്രുക്കള്‍ക്കെതിരെയുള്ള മുസ്ലിംകളുടെ ആദ്യ പോരാട്ടവും ആദ്യ വിജയവുമായിരുന്നു ഇത്. ഫുര്‍ഖാന്‍ യുദ്ധം എന്നും ഇതിന് പേരുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്. ആയിരത്തോളം വരുന്ന ശത്രുക്കള്‍ക്കെതിരേ 313 പോരാളികള്‍ വിശ്വാസദാര്‍ഢ്യവും ഒത്തൊരുമയും ചേര്‍ന്ന് നേടിയതാണ് ഈ വിജയം എന്നു കണക്കാക്കുന്നു.

ഈ വര്‍ഷത്തെ ആഘോഷം

ഈ വര്‍ഷത്തെ ആഘോഷം

ഈ വര്‍ഷം, കൊറോണ വൈറസ് വ്യാപനം ലോകമെമ്പാടുമുള്ള റമദാന്‍ ആചരണങ്ങളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. പള്ളികള്‍ മുഴുവന്‍ അടഞ്ഞുകിടക്കുകയാണ്. സാമൂഹിക അകലം പാലിക്കേണ്ട കാലത്ത് നോമ്പുതുറ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെല്ലുവിളിയായിരിക്കുകയാണ്. ഈ വര്‍ഷം വിപുലമായ തോതിലുള്ള സമൂഹ നോമ്പുതുറകള്‍ ഒഴിവാക്കണമെന്ന് മതപണ്ഡിതര്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം ദാനം ചെയ്യണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

X
Desktop Bottom Promotion