ഭീഷണിയായി പുതിയ കോവിഡ് വകഭേദം; കണ്ടെത്തിയത് വിയറ്റ്‌നാമില്‍

കോവിഡ് രണ്ടാംതരംഗം ചെറുത്തുതോല്‍പിക്കാനുള്ള ശ്രമത്തിലാണ് പല രാജ്യങ്ങളും. അതിനിടെ, വെല്ലുവിളിയായി കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെക്കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമിലാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ വൈറസിന്റെ സങ്കര ഇനമാണ് പുതിയ വൈറസെന്ന് ഗവേഷകര്‍ അറിയിച്ചു. മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതിനാല്‍ ഇത് മാരകമാകാമെന്നാണ് വിദഗ്ധരുടെ നിഗമനം.

Vietnam Detects Hybrid of Covid Variants Found In India, UK

ഇന്ത്യ, ബ്രിട്ടന്‍ കോവിഡ് വകഭേദങ്ങളുടെ സങ്കര ഇനമായ ഇത് വായുവിലൂടെ വേഗത്തില്‍ പടരാനിടയാകും. വിയറ്റ്‌നാമിലെ വ്യാവസായിക മേഖലകളും വലിയ നഗരങ്ങളായ ഹനോയി, ഹോ ചിമിന്‍ സിറ്റി എന്നിവയുള്‍പ്പെടെ പകുതിയിലധികം പ്രദേശങ്ങളും ഇതിനെ നേരിടാന്‍ പാടുപെടുകയാണ്.

വായുവിലൂടെ വേഗത്തില്‍ പടരുന്നു

വിയറ്റ്‌നാമം ആരോഗ്യ മന്ത്രി എന്‍യുഎന്‍ തന്‍ ലോംഗ് ആണ് പുതിയ വകഭേദത്തെ കണ്ടെത്തിയതായി അറിയിച്ചത്. വായുവില്‍ വേഗത്തില്‍ പടരുന്നു എന്നതാണ് ഈ വൈറസിന്റെ സവിശേഷത. തൊണ്ടയിലെ സ്രവത്തില്‍ വൈറസിന്റെ സാന്ദ്രത അതിവേഗം വര്‍ദ്ധിക്കുകയും ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് ഇത് വളരെ ശക്തമായി വ്യാപിക്കുകയും ചെയ്യുന്നു.

വ്യാപനം വ്യക്തമല്ല

ഈ പുതിയ വകഭേദം പിടിപെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് എവിടെയെല്ലാം വ്യാപിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരിശോധിച്ച 32 രോഗികളില്‍ നാലുപേര്‍ക്കും ജീന്‍ സീക്വന്‍സിംഗിലൂടെ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് വിയറ്റ്‌നാമിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് എപ്പിഡെമിയോളജി അറിയിച്ചു.

നിയന്ത്രണം കടുപ്പിച്ചു

വിയറ്റ്‌നാമില്‍ കൊറോണ വൈറസിന്റെ ഏഴ് വകഭേദങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ഘട്ടത്തിലുള്ള അണുബാധ പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. പുതിയ വകഭേദത്തെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിയറ്റ്‌നാമിലെ വിവിധയിടങ്ങളിലെ കഫേകള്‍, റെസ്റ്റോറന്റുകള്‍, ഹെയര്‍ സലൂണുകള്‍, മസാജ് പാര്‍ലറുകള്‍, ടൂറിസം സെന്ററുകള്‍, മതസ്ഥലങ്ങള്‍ എന്നിവ അടയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

വൈറസിന്റെ ജനിതകമാറ്റം

വൈറസുകള്‍ പുനരുല്‍പാദിപ്പിക്കുമ്പോള്‍ ചെറിയ ജനിതക മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. മാത്രമല്ല, 2019 ന്റെ അവസാനത്തില്‍ ചൈനയില്‍ ആദ്യമായി കണ്ടെത്തിയതുമുതല്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഇവയില്‍, ലോകാരോഗ്യ സംഘടന നാല് വകഭേദങ്ങളെയാണ് കഠിനമായവയുടെ പട്ടികയില്‍പ്പെടുത്തിയത്. യുകെയിലും ഇന്ത്യയിലും ആദ്യമായി കണ്ടെത്തിയവ കൂടാതെ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും തിരിച്ചറിഞ്ഞവയാണ് അവ.

Reference link : [1]

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion