കോവിഡ് 19 മരണത്തില്‍ മലിനീകരണത്തിനും പങ്ക്: പഠനം

കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ അകലുന്നില്ല. ലോകത്തെയാകെ പിടിച്ചു കുലുക്കി മുന്നേറുന്ന കൊറോണ വൈറസിനെക്കുറിച്ച് ദിനേന പുതിയ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓരോ പഠനങ്ങളും വൈറസ് എത്രത്തോളം ഭീകരമാണെന്ന് നമ്മോട് വിശദീകരിക്കുന്നു.

വിവിധ രോഗങ്ങളുടെ പിടിയില്‍ അകപ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും, വയോധികര്‍ക്കും കോവിഡ് 19 ബാധാ സാധ്യത വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നേതന്നെ വിവരങ്ങള്‍ നല്‍കിയതാണ്. ഓരോ ഘടകങ്ങളും വൈറസിന് വളരാന്‍ വിളനിലമൊരുക്കുന്നു. ഇപ്പോള്‍ പുതിയൊരു പഠനം കണ്ടെത്തിയത് വൈറസും അന്തരീക്ഷ മലിനീകരണവും തമ്മിലുള്ള ബന്ധമാണ്.

അമേരിക്കന്‍ പഠനം

അമേരിക്കന്‍ പഠനം

അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നത് കൊറോണ വൈറസ് മരണ സാധ്യത വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കയില്‍ നടത്തിയ ഒരു പഠനം കണ്ടെത്തി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ടി.എച്ച്.ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേകര്‍ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ച സ്ഥലങ്ങളിലുള്ള കൊവിഡ് 19 രോഗികളില്‍ കൊറോണ വൈറസ് മാരകമാകുമെന്നാണ് ഇവര്‍ പഠനത്തില്‍ പറയുന്നത്.

വായു മലിനീകരണ തോത്

വായു മലിനീകരണ തോത്

അമേരിക്കയില്‍ ഉടനീളമുള്ള മൂവായിരത്തിലധികം സ്ഥലങ്ങള്‍ ഇവര്‍ പരിശോധിച്ചു. ഓരോ പ്രദേശത്തും കൊറോണ വൈറസ് മരണസംഖ്യകളുമായി അവിടങ്ങളിലെ വായു മലിനീകരണത്തിന്റെ അളവ് താരതമ്യം ചെയ്തു. ജനസംഖ്യാവലിപ്പം, കോവിഡ് 19 ബാധിച്ച ആളുകളുടെ എണ്ണം, കാലാവസ്ഥ, രോഗികളുടെ ആരോഗ്യം, അമിതവണ്ണം, പുകവലി തുടങ്ങിയ വസ്തുതകളും ഗവേഷകര്‍ ക്രമീകരിച്ചു.

പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5

പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5

കാറുകള്‍, റിഫൈനറികള്‍, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഇന്ധനം പുറംതള്ളുന്നതു മൂലമുള്ള വായുവുമായുള്ള ദീര്‍ഘകാല എക്‌സ്‌പോഷര്‍ തമ്മിലുള്ള ബന്ധം ആദ്യമായി പരിശോധിച്ചതാണ് ഗവേഷകര്‍. വായുവില്‍ താല്‍ക്കാലികമായി നിലനില്‍ക്കുന്ന എല്ലാ ഖര ദ്രാവക കണങ്ങളുടെയും ആകെത്തുകയാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍. ഈ സങ്കീര്‍ണ്ണ മിശ്രിതത്തില്‍ പൊടി, മണം, പുക, ദ്രാവകത്തുള്ളികള്‍ എന്നിവ പോലുള്ള ജൈവ, അസ്ഥിര കണങ്ങള്‍ ഉള്‍പ്പെടുന്നു. മലീമസമായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിലെ ആളുകളില്‍ കോവിഡ് 19 മരണനിരക്കില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാവുന്നുവെന്ന് അവര്‍ കണ്ടെത്തി.

അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങള്‍

അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങള്‍

ഉയര്‍ന്ന അളവിലുള്ള പി.എം 2.5 ഉള്ള ഒരു സ്ഥലത്ത് ഏറെക്കാലമായി താമസിക്കുന്ന ഒരാള്‍ക്ക് കോവിഡ് 19 ബാധിച്ച് മരിക്കാനുള്ള സാധ്യത 15 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി. അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുമായുള്ള(പി.എം. 2.5) നിരന്തര സമ്പര്‍ക്കം ആളുകളില്‍ പലരെയും ശ്വാസ, ഹൃദയ സംബന്ധമായ രോഗത്തിന്റെ പിടിയില്‍പെടുത്തുന്നുവെന്നും ഇതാണ് ഇവിടങ്ങളില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ മാരകമാകാന്‍ കാരണമാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

വായു മലിനീകരണത്തിന്റെ പങ്ക്

വായു മലിനീകരണത്തിന്റെ പങ്ക്

ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് യൂണിവേഴ്‌സിറ്റിയിലെയും ഇറ്റലിയിലെ സിയേന യൂണിവേഴ്‌സിറ്റിയിലെയും പരിസ്ഥിതി ശാസ്ത്രജ്ഞരും അന്തരീക്ഷ മലിനീകരണവും കൊറോണവൈറസ് മണനിരക്കും തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്നു. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രണ്ട് നഗരങ്ങളിലെ മരണനിരക്കും മറ്റിടങ്ങളിലെ മരണനിരക്കും താരതമ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ നിഗമനത്തിലെത്തിയത്. വായു മലിനീകരണത്തില്‍ ദീര്‍ഘനേരം തുടരുന്നത് ചെറുപ്പക്കാരിലും ആരോഗ്യമുള്ളവരായ ആളുകളില്‍ പോലും അണുബാധയ്ക്ക് ഇരയാക്കുമെന്ന് പഠനം പറയുന്നു.

അമേരിക്ക മരണക്കിണറില്‍

അമേരിക്ക മരണക്കിണറില്‍

അമേരിക്കയില്‍ കൊറോണ വൈറസ് ഭീതിതമായ രീതിയില്‍ പിടിമുറുക്കിയിരിക്കുകയാണ്. ലോകത്ത് കൊറോണ വൈറസ് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. മരണനിരക്കില്‍ ഇന്നലെ ഇറ്റലിയെ മറികടന്ന് അമേരിക്ക മുന്നിലെത്തി. ഇറ്റലിയില്‍ 2000 പേര്‍ മരണപ്പെട്ടപ്പോള്‍ അമേരിക്കയില്‍ ഇതുവരെയായി മരണം 22000 കടന്നു. ഇനിയും മരണനിരക്ക് ഉയരുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.

നിലവിലെ നിയന്ത്രണം തുടരണം

നിലവിലെ നിയന്ത്രണം തുടരണം

കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിലും അതിനുശേഷവും മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിലവിലുള്ള വായു മലിനീകരണ നിയന്ത്രണങ്ങള്‍ തുടര്‍ന്നും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ പഠന ഫലങ്ങള്‍ അടിവരയിട്ടു പറയുന്നു.

ഇന്ത്യക്ക് ആശ്വാസം

ഇന്ത്യക്ക് ആശ്വാസം

എന്നാല്‍, ഇന്ത്യന്‍ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം മാര്‍ച്ച് മുതല്‍ മിക്ക നഗരങ്ങളിലും മിതമായ അളവില്‍ തൃപ്തികരമായി തുടരുന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. ലോക്ക്ഡൗണിനു മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഏപ്രില്‍ ആദ്യ വാരത്തില്‍ പിഎം 2.5 ലെവലില്‍(മുംബൈ: 45%, ദില്ലി: 49%) കുത്തനെ ഇടിവുണ്ടായതായി സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച്(സഫര്‍) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story first published: Monday, April 13, 2020, 11:15 [IST]
X
Desktop Bottom Promotion