കൃത്രിമമായി അണ്ഡാശയം നിര്‍മ്മിച്ചു

By Lakshmi

Overy
ലോകത്താദ്യമായി കൃത്രിമമായി മനുഷ്യ അണ്ഡാശയം നിര്‍മിച്ചു. അര്‍ബുദബാധിതരായ വനിതകളുടെ പ്രത്യുല്‍പ്പാദന ചികിത്സയില്‍ ഏറെ സഹായകമാകുന്നതാണു അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ബ്രൗണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍.വിഷവസ്തുക്കളും രാസവസ്തുക്കളും അണ്ഡവളര്‍ച്ചയെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന പഠനത്തിനും ഈ കണ്ടെത്തല്‍ സഹായകമാകും.

കൃത്രിമ അണ്ഡാശയമുപയോഗിച്ച് അണ്ഡം പൂര്‍ണവളര്‍ച്ചയിലെത്തിക്കാന്‍ സാധിച്ചതായി ബ്രൗണ്‍ സര്‍വകലാശാലയിലെ ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി പ്രഫസര്‍ സാന്ദ്ര കര്‍സണ്‍ വ്യക്തമാക്കി.

അര്‍ബുദബാധിതരായ വനിതകളുടെ പ്രത്യുല്‍പ്പാദനക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നു ഗവേഷണസംഘത്തിലെ ഡോക്ടര്‍ സ്റ്റീഫന്‍ ക്രോട്‌സ് വിശദീകരിച്ചു.

പാകമാകാത്ത അണ്ഡം കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പു കൃത്രിമ അണ്ഡാശയത്തിലേക്കു മാറ്റി പൂര്‍ണവളര്‍ച്ചയിലെത്തിക്കുകയാണു ചെയ്യുക.

കൃത്രിമ അണ്ഡാശയം നിര്‍മിക്കുന്നതിനായി ശാസ്ത്രജ്ഞര്‍ തെകാ കോശങ്ങള്‍ തേനറയുടെ മാതൃകയില്‍ വികസിപ്പിച്ചു. പിന്നീട് രോഗികളില്‍നിന്ന് എടുത്ത ഗ്രാനുലോസ കോശങ്ങളും അണ്ഡകോശങ്ങളും ഈ അറകളില്‍ നിറച്ചു.

രണ്ടു ദിവസത്തിനകം, സാധാരണ അണ്ഡാശയം ചെയ്യുന്നതുപോലെ ഗ്രാനുലോസ കോശങ്ങളെയും അണ്ഡകോശങ്ങളെയും തെകാ കോശങ്ങള്‍ ആവരണം ചെയ്തു. ഇപ്രകാരമാണു കൃത്രിമ അണ്ഡാശയത്തില്‍ അണ്ഡം പൂര്‍ണവളര്‍ച്ചയെത്തുന്നത്.

ഗവേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 'ജേണല്‍ ഓഫ് അസിസ്റ്റഡ് റിപ്രൊഡക്ഷന്‍ ആന്‍ഡ് ജെനറ്റിക്‌സി'ല്‍ പ്രസിദ്ധീകരിച്ചു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, September 16, 2010, 13:27 [IST]
X
Desktop Bottom Promotion