റിസ്‌കെടുക്കാന്‍ ഇന്ത്യക്കാരെ കിട്ടില്ല

By Lakshmi

ഇന്ത്യക്കാര്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ വിമുഖരാണെന്ന് പഠനറിപ്പോര്‍ട്ട്. തട്ടിമുട്ടി ഒക്കെ ജീവിച്ചാല്‍ മതിയെന്നതാണത്രേ പൊതുവേ ഇന്ത്യക്കാരുടെ മനോഭാവം.

ഏഷ്യാ-പസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങളിലുമായി നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ജോലിക്കാര്യങ്ങളിലാണ് ഇന്ത്യക്കാര്‍ ഒട്ടും റിസ്‌ക് എടുക്കാന്‍ തയ്യാറാവാത്തത്. മെച്ചപ്പെട്ട ശമ്പളത്തേക്കാള്‍ ഉറച്ച ജോലിയിലാണ് ഇന്ത്യക്കര്‍ക്ക് നേട്ടം. ശംബളം കൂടുതല്‍ കിട്ടുന്നതിനായി ജോലിമാറിക്കൊണ്ടിരിക്കാതെ തെറിക്കില്ലെന്ന് ഉറപ്പുള്ള ജോലിയിലാണ് ഇന്ത്യക്കാര്‍ക്ക് താല്‍പര്യമെന്നര്‍ത്ഥം.

ഇന്ത്യ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ 11 ശതമാനം പേര്‍ മാത്രം ഒരേ സ്ഥാപനത്തിലെ ജോലിയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ 39 ശതമാനം പേരും ആജീവനാന്തം ഒരേ ജോലിയില്‍ തുടരുകയാണ്.

ഇവരില്‍ 50 ശതമാനം പേര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കാമെന്ന് മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജോലിമാറാന്‍ തയാറാകുന്നില്ല എന്നും പഠനം പറയുന്നു.

അതുപോലെ ഏഷ്യാപസഫിക് മേഖലയില്‍ ആരോഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം നിസംഗതപുലര്‍ത്തുന്നതും ഇന്ത്യക്കാര്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിന്റെ ഡയബെറ്റിക് തലസ്ഥാനം എന്നാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ പരാമര്‍ശിക്കുന്നത്.
പുകവലി മദ്യപാനം എന്നിവയ്‌ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രചരണങ്ങളും പരസ്യങ്ങളും ഇന്ത്യക്കാര്‍ ശ്രദ്ധിക്കാറില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

മദ്യത്തിനും പുകവലിക്കുമെതിരെ ഇന്ത്യക്കാരെ ബോധവല്‍ക്കരിക്കാന്‍ ഭയപ്പെടുത്തുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, April 24, 2010, 15:50 [IST]
X
Desktop Bottom Promotion