ജലദോഷം? പാട്ടും ചിരിയും വേണ്ട...

By Lakshmi

Flu
പനിയും ജലദോഷവുമുള്ളയാള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം രോഗം മറ്റുള്ളവരിലേയ്ക്ക് പടരാന്‍ സാധ്യതയുണ്ടെന്നുള്ളകാര്യം നമുക്കറിയാം. അതുകൊണ്ടുതന്നെയാണ് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ തൂവാലകൊണ്ട് മറച്ചുപിടിയ്ക്കണമെന്ന് പറയാറുള്ളത്.

പക്ഷേ ചിരിക്കുമ്പോഴും പാട്ടുപാടുമ്പോഴും എന്തുചെയ്യും, മുഖം പൊത്തുവയ്ക്കാന്‍ പറ്റുമോ, അതേ പനിയുള്ളയാള്‍ ചിരിച്ചാലും പാട്ടുപാടിയാലുമെല്ലാം മറ്റുള്ളവരിലേയ്ക്ക് രോഗം പടരാനിടയുണ്ട്.

സിംഗപ്പൂരില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പനി ബാധിച്ചവരില്‍ നിന്നും പുറത്തുവരുന്ന ജലകണങ്ങളെ സെക്കന്‍ഡില്‍ രണ്ടരലക്ഷം ഫ്രെയിമുകളായെടുക്കാവുന്നത്രയും ശേഷിയുള്ള ക്യാമറയും വലിയ കണ്ണാടിയുമുപയോഗിച്ചാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ നടത്തിയത്.

1.08 ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ മുതല്‍മുടക്കുള്ള പഠനത്തിന് ചുക്കാന്‍ പിടിക്കുന്നത് ജൂലിയന്‍ ടാങ് എന്ന വൈറോളജിസ്റ്റും സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയും ചേര്‍ന്നാണ്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവിടുന്ന ജലകണങ്ങളുടെ ചിത്രങ്ങളെടുത്തു പഠനവിധേയമാക്കി. ചൂളമടിക്കുമ്പോഴും ചിരിക്കുമ്പോഴുമാണ് കൂടുതല്‍ വേഗത്തില്‍ ജലദോഷം പടരുകയെന്നാണ് കണ്ടെത്തല്‍.

ചിരിക്കുമ്പോള്‍ ശക്തമായും കൂടുതല്‍ സ്ഥലത്ത് വ്യാപിക്കുന്ന രീതിയിലുമാണ് ജലകണങ്ങള്‍ പുറത്തുവരിക. പാടുമ്പോള്‍ പെട്ടെന്നു പകരുന്ന രീതിയില്‍ അണുക്കള്‍ വ്യാപിക്കുമത്രേ.

രോഗാണുക്കള്‍ പകരുന്ന വിധം വ്യക്തമാകുന്നതോടെ രോഗാണുബാധ തടയാന്‍ ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ചികിത്സാരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന കണ്ടെത്തലുകളാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, January 11, 2011, 10:42 [IST]
X
Desktop Bottom Promotion