പൊന്‍മുടിയിലെ കോടമഞ്ഞില്‍ നിന്നും നാട്ടിലേയ്ക്കുള്ള ബസ്സ് യാത്രയിലാണ് ആ പ്രണയം തിരിച്ചറിഞ്ഞത്

Valentine's Day 2025: ജീവിതത്തില്‍ ഒരിക്കല്‍ മാത്രം തോന്നിയ പ്രണയം! ജാതിയുടെയും മതത്തിന്റെയും പേരില്‍ വീട്ടുകാര്‍ തമ്മില്‍ അകറ്റിയെടുത്ത പ്രണയം... എന്റെ പ്രണയം അത്തരത്തില്‍ ഉള്ളതാണ്. വിജയച്ചെടുത്ത വീരഗാഥയല്ല. മറിച്ച്, മനസ്സില്‍ ജീവനോളം സ്‌നേഹം നിലനിന്നിട്ടും ഒന്നിക്കാന്‍ പറ്റാതെപോയതിന്റെ വേദനയാണ് എനിക്ക് പറയാനുള്ളത്. ഇന്നും അതേ സ്‌നേഹത്തോടെയും വേദനയോടെയും ഞാന്‍ എന്റെ മനസ്സ് നിങ്ങള്‍ക്ക് മുന്‍പില്‍ തുറക്കുകയാണ്. എന്റെ പേര് അര്‍ഷദ്. എന്റെ കഥയുടെ തുടക്കം അങ്ങ് കൊച്ചിയില്‍ നിന്ന്...

couples walking through the mist
Photo Credit: AI

കഥയുടെ തുടക്കം

കൊച്ചിയില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് ഞാന്‍ അവിടെ അത്യാവശ്യം നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു മാധ്യമ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം, നല്ലൊരു മോഡേണ്‍ ആയിട്ടുള്ള, മലയാളം അധികം സംസാരിക്കാന്‍ അറിയാത്ത, ഇംഗ്ലീഷില്‍ പ്രോഗ്രാം ചെയ്തിരുന്ന ഒരു പെണ്‍കുട്ടി, ബാംഗ്ലൂരില്‍ നിന്നും ഓഫീസില്‍ ജോയിന്‍ ചെയ്യുകയാണ്. ഞാന്‍ പഠിച്ചത് ബാംഗ്ലൂര്‍ ആയിരുന്നു. അതിനാല്‍ തന്നെ, പലപ്പോഴും ഞാന്‍ മിസ് ചെയ്തിരുന്ന ഒരു നഗരം കൂടിയായിരുന്ന ബാംഗ്ലൂര്‍. ഈയൊരു ഫീല്‍ മനസ്സില്‍ വിടാതെ നില്‍ക്കുന്നതിനാല്‍ തന്നെ, പെട്ടെന്ന് ഞാനും ആ പെണ്‍കുട്ടിയും തമ്മില്‍ സിങ്കായി. ഞങ്ങള്‍ക്ക് ദിവസേന പറയാന്‍ കുറേ വിശേഷങ്ങളായി. മനസ്സ് തുറന്ന് സംസാരിക്കാന്‍ തുടങ്ങി. ഏകദേശം ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഒരുപോലെയായിരുന്നു. അതിനാല്‍, വളരെ വേഗത്തില്‍ ഒരു സൗഹൃദം സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

പ്രണയത്തിലേയ്ക്കുള്ള യാത്ര

പരസ്പരം അറിയുന്ന, ഒരേ രുചികളും ഇഷ്ടങ്ങളുമുള്ള നല്ല സുഹൃത്തുക്കളായിരുന്ന ദിവസങ്ങള്‍. അന്ന്, ഞങ്ങള്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണ്. അങ്ങ് പൊന്‍മുടിയിലേയ്ക്ക്! രാത്രി ജോലിയും കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ കയറി. പുലര്‍ച്ചെ 5 മണിയ്ക്ക് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഞങ്ങളെ സ്വീകരിക്കന്‍ അന്ന് മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ ഒരു സുഹൃത്തും എത്തിയിരുന്നു. കെഎസ്ആര്‍ടിസിയില്‍ ആയിരുന്നു പൊന്‍മുടിയിലേയ്ക്ക് ഞങ്ങള്‍ പുറപ്പെട്ടത്. എന്റെ ജീവിതത്തില്‍ ഇത്തരം യാത്രകള്‍ സര്‍വ്വ സാധാരണമാണെങ്കിലും, അവള്‍ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അവള്‍ ആ യാത്ര നന്നായി ആസ്വദിക്കുകയും ചെയ്തു. അന്നത്തെ കാലാവസ്ഥ അനുസരിച്ച് പൊന്‍മുടിയില്‍ കോടമഞ്ഞ് നിറഞ്ഞ് നില്‍ക്കുകയായിരുന്നു. എന്തോ, പ്രകൃതി പോലും ഞങ്ങള്‍ക്കുവേണ്ടി എന്തൊക്കെയോ കരുതി വെച്ചതുപോലെ, അത്രയ്ക്കും പ്രണയാതുരമായ അന്തരീക്ഷമായിരുന്നു അവിടെ. പ്രകൃതിയും, അതിന്റെ ഭംഗിയും ആസ്വദിച്ച് തിരച്ച് ബസ് കയറി ഇരിക്കുകയാണ്. അവള്‍ എന്റെ അടുത്ത് വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ തോളില്‍ ചാഞ്ഞ് അവള്‍ ഉറങ്ങി. ആ നിമിഷത്തിലാണ് ഞാന്‍ എന്നിലെ പ്രണയം തിരിച്ചറിയുന്നത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമല്ല, അതിനുമപ്പുറം എന്തെല്ലാമോ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞൂ. ബസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു ' എനിക്ക് മനസ്സിലായി' എന്ന്. അവളും ചിരിച്ചുകൊണ്ട് പറഞ്ഞൂ ' എനിക്കും മനസ്സിലായെന്ന്'. ഈയൊരുറ്റ സംസാരം കൊണ്ട് ഞങ്ങള്‍ ഇഷ്ടം തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ധാരാളം യാത്രകള്‍ ഒന്നിച്ച് നടത്തി. ഞങ്ങളിലെ പ്രണയവും ആയ്ത്രകളോളം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തു.

കൊച്ചിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക്

കൊച്ചിയില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം പെട്ടെന്ന് അടച്ച് പൂട്ടി. അതോടെ അവള്‍ ബാംഗ്ലൂരിലേയ്ക്ക് വണ്ടി കയറി. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാനും അങ്ങോട്ടേയ്ക്ക് വണ്ടി പിടിച്ചു. പിന്നീട്, ഞങ്ങള്‍ക്കിടയില്‍ നിരവധി മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ച നഗരമായി ബാംഗ്ലൂര്‍. പ്രത്യേകിച്ച് എംജി റോഡ് ഞങ്ങളുടെ സ്ഥിരം സങ്കേതമായിരുന്നു. ഒരു ചായ ഗ്ലാസ്സും പിടിച്ച് ദീര്‍ഘനേരം ഞങ്ങള്‍ സംസാരിക്കും. ഓരോ ദിവസവും ഈ കണ്ടുമുട്ടലുകള്‍ പതിവായി. ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായി എംജി റോഡും, അതിനു ചുറ്റുമുള്ള പരിസരങ്ങളും.

എന്നിലെ പ്രണയത്തിന്റെ അന്ത്യം

ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും അലട്ടാതെ, പ്രണയം ആസ്വദിച്ച് മുന്നോട്ട് പോകുമ്പോഴാണ് വീട്ടുകാര്‍ ഇത് അറിയുന്നത്. ഞാന്‍ ഒരു മുസ്ലീമും, അവള്‍ ക്രിസ്ത്യാനിയുമായിരുന്നു. മതം വീട്ടുകാര്‍ക്കിടയില്‍ വലിയൊരു പ്രശ്‌നമായി. എന്നെ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ അവളുടെ വീട്ടുകാര്‍ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അതിലൊന്നും ഞാന്‍ പതറിയില്ല. ആള്‍ക്കാരെ വിട്ട് എന്നെ തല്ലി ചതച്ചു... തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി... എന്നിട്ടും അവള്‍ വന്നാല്‍ കൂടെ കൂട്ടാന്‍ ഞാന്‍ തയ്യാറായിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം കരഞ്ഞുകൊണ്ട് അവള്‍ എന്നെ കാണാന്‍ വന്നു. പതിവുപോലെ എംജി റോഡിലെ ബോഗെയ്ന്‍ വില്ലകള്‍ നിറഞ്ഞ പാതയോരത്ത് ഞങ്ങള്‍ കണ്ടുമുട്ടി. ചായ കുടിച്ചു. അവളെ എംജി റോഡ് മെട്രോയില്‍ കയറ്റി വിടുമ്പോള്‍ അവള്‍ എന്നെ കെട്ടിപിടിച്ചു. കരഞ്ഞു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടികാഴ്ച. പിന്നീട് അവള്‍ എന്നെ തേടി വന്നിട്ടില്ല... ഞാന്‍ അവളെ തിരയാത്ത ഇടങ്ങളില്ല. ഏതെല്ലാം വഴിയ്ക്ക് എനിക്ക് അവളെ ബന്ധപ്പെടാന്‍ സാധിക്കുമോ, ആ പഴുതുകളെല്ലാം എന്റെ മുന്‍പില്‍ അടച്ചു. എല്ലാത്തില്‍ നിന്നും ബ്ലോക്കാക്കി. ഞാന്‍ മാനസികമായി തളര്‍ന്നു. മറക്കാന്‍ വേണ്ടി യാത്രകള്‍ ചെയ്തു. 25-ാംമത്തെ വയസ്സില്‍ ആദ്യമായി തോന്നിയ ആ പ്രണയം എന്റെ മനസ്സില്‍ എത്രത്തോളം പതിഞ്ഞുപോയെന്ന് ഞാന്‍ മനസ്സിലാക്കി... ഇന്നും, 8 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും... ഞാന്‍ അവളെ ഓര്‍ത്ത് സങ്കടപ്പെടാത്ത നിമിഷങ്ങളില്ല... എന്റെ ജീവിതത്തിലെ നഷ്ടപ്രണയം.. അതെന്നും സ്‌നേഹം നിറഞ്ഞ നോവായി മനസ്സില്‍ കിടക്കുന്നൂ.

"യാത്രയാക്കുന്നൂ സഖി
നിന്നെ ഞാന്‍ മൗനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍പൊട്ടിച്ചിതറും
പദങ്ങളാല്‍..
വാക്കിനു വിലപിടിപ്പേറുമിസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക വല്ലപ്പോഴും
എന്നല്ലാതെന്തോതും ഞാന്‍.."

പി ഭാസ്‌കരന്‍

X
Desktop Bottom Promotion