World Malaria Day 2025: ലോകചരിത്രത്തെ മാറ്റിമറിച്ച സിങ്കോണ മരം, ഇന്ത്യയും കേരളവും ലോകത്തിന് രക്ഷയായ നാളുകള്‍

History of Cinchona Tree: ഇന്ന് ലോക മലമ്പനി ദിനം. എല്ലാവര്‍ഷവും ഏപ്രില്‍ 25ന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ലോകം മലേറിയ ദിനം അഥവാ മലമ്പനി ദിനം ആചരിക്കുന്നു. മലമ്പനിക്കെതിരായ അവബോധം വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തനം നടത്തുക, അങ്ങനെ ലോകത്ത് നിന്നും പൂര്‍ണ്ണമായും മലമ്പനി തുടച്ചുമാറ്റുക എന്നതാണ് ഓരോ മലമ്പനി ദിനാചരണത്തിലൂടെയും നമ്മള്‍ ലക്ഷ്യമിടുന്നത്.

cinchona tree
Photo Credit: AI Generated

രോഗങ്ങളുടെ രാജാവ്

മനുഷ്യചരിത്രത്തില്‍ മലമ്പനിക്ക് പ്രത്യേകസ്ഥാനമുണ്ട്. ഒരു സഹസ്രാബ്ദക്കാലം ലോകത്തെ വിറപ്പിച്ച രോഗമാണത്. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം 150 ദശലക്ഷം മുതല്‍ 300 ദശലക്ഷം ജീവനുകള്‍ മലമ്പനി കവര്‍ന്നിട്ടുണ്ട്. അന്ന് ലോകത്ത് നടന്ന മരണത്തിന്റെ 2-3 ശതമാനം വരുമിത്. ഇന്നും ലോകജനസംഖ്യയുടെ നാല്‍പ്പത് ശതമാനത്തോളം ആളുകള്‍ മലേറിയ ബാധിത മേഖലകളില്‍ ജീവിക്കുന്നു.

ബിസി 1500 മുതല്‍ ബിസി 800 വരെയുള്ള വേദ കാലഘട്ടത്തില്‍ ഇന്ത്യയില്‍ എഴുതപ്പെട്ട ലേഖനങ്ങളില്‍ മലമ്പനിയെ രോഗങ്ങളുടെ രാജാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി കൊതുക് പരത്തുന്ന ഈ രോഗം ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും രോഗശയ്യയിലാക്കി. റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയിലും മലമ്പനിക്ക് പങ്കുണ്ട്.

"mal aria' എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം മലിനമായ വായു എന്നാണ്. ഒരുകാലത്ത് വായുവിലൂടെ പകരുന്ന രോഗമാണ് ഇതെന്ന് വിശ്വസിച്ചിരുന്നു. അതാണ് ആ പേരില്‍ വ്യക്തമാകുന്നത്. രക്തം വാര്‍ന്നുപോകുകയും, കൈകാലുകള്‍ അറ്റുപോകുകയും തച്ചോറില്‍ ദ്വാരമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന രോഗമാണെന്നും പല വിശ്വാസങ്ങളും മലമ്പനിയെ കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. പക്ഷേ പതിനേഴാം നൂറ്റാണ്ടില്‍ മലമ്പനിയെ പ്രതിരോധിക്കുന്ന ഒരു ഔഷധം കണ്ടെത്തി.

സിങ്കോണയെ സുഖപ്പെടുത്തിയ മരം

ചരിത്രം പറയുന്നത് 1631-കളിലാണ് മലമ്പനിക്കെതിരായ ആദ്യ മരുന്ന് കണ്ടെത്തിയതെന്നാണ്. പെറുവിലെ വൈസ്രോയിയുടെ ഭാര്യയും സ്പാനിഷ് വംശജയുമായിരുന്ന പ്രഭുപത്‌നി സിങ്കോണയ്ക്ക് കടുത്ത പനിയും വിറയലും വന്നു. മലമ്പനിയുടെ പ്രധാന ലക്ഷണമാണിത്. ഭാര്യയെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ വൈസ്രോയി അവര്‍ക്ക് ജെസ്യൂട്ട് പാതിരിമാര്‍ തയ്യാറാക്കിയ ഒരു ഔഷധം നല്‍കി. ആന്‍ഡിയന്‍ വനമേഖലയിലുള്ള ഒരു മരത്തിന്റെ തൊലിയുടെയും ഗ്രാമ്പുവിന്റെയും റോസ് ഇലകളുടെയും മറ്റ് ചില ഉണയി സസ്യങ്ങളുടെയും സത്ത് കൊണ്ട് തയ്യാറാക്കിയ കഷായമായിരുന്നു അത്. അത് കുടിച്ച പ്രഭു പത്‌നിക്ക് അസുഖം സുഖപ്പെട്ടു. അവരെ സുഖപ്പെടുത്തിയ അത്ഭുത വൃക്ഷത്തിന് അവരോടുള്ള ആദരവായി സിങ്കോണ എന്ന പേര് നല്‍കി. ഇന്ന് പെറുവിന്റെയും ഇക്വഡോറിന്റെയും ദേശീയ വൃക്ഷമാണ് സിങ്കോണ. പല ചരിത്രകാരന്മാരും ഈ കഥയുടെ ആധികാരികതയില്‍ സംശയം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമാണെന്ന് കരുതുന്നവരും ഉണ്ട്.

പെറു, ബൊളീവിയ, ഇക്വഡോര്‍ മേഖലകളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സ്പാനിഷുകാര്‍ ഇവിടേക്ക് വരുന്നതിന് മുമ്പ് തന്നെ സിങ്കോണ ചെടിയുടെ ഔഷധഗുണം അറിയാമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. അവരാണ് സ്പാനിഷ് ജെസ്യൂട്ടുകള്‍ക്ക് ഈ മരുന്നിനെ കുറിച്ച് പറഞ്ഞുകൊടുത്തത്. കറുവപ്പട്ടയുടെ നിറമുള്ള ഈ മരത്തിന്റെ കട്ടിയുള്ള തൊലി പൊടിച്ച് അത് കയ്പ്പുരുചിയുള്ള പൊടിയാക്കിയത് ജെസ്യൂട്ടുകളാണ്. ഈ പൊടിക്ക് അവര്‍ ജെസ്യൂട്ട് പൗഡര്‍ എന്ന പേര് നല്‍കി. അതോടെ യൂറോപ്പിലുടനീളമുള്ള മലേറിയക്കെതിരായ ദിവ്യൗഷധത്തെ കുറിച്ച് എഴുതാന്‍ തുടങ്ങി. 1640കളില്‍ ജെസ്യൂട്ടുകള്‍ യൂറോപ്പിലേക്ക് സിങ്കോണ തൊലികള്‍ കയറ്റി അയച്ചുവെന്നാണ് ചരിത്രം.

ഫ്രാന്‍സില്‍ ലൂയിസ് പതിനാലാമന്‍ രാജാവിന്റെ അടിക്കടിയുള്ള പനി ഈ ഔഷധം കൊണ്ട് മാറി. റോമില്‍ മാര്‍പാപ്പയുടെ ഡോക്ടര്‍ ഈ പൊടി പരിശോധിക്കുകയും ജെസ്യൂട്ട് പാതിരിമാര്‍ പൊതുജനങ്ങള്‍ക്ക് ആ പൊടി സൗജന്യമായി നല്‍കുകയും ചെയ്തു. പക്ഷേ ഇംഗ്ലണ്ടുകാര്‍ ഈ മരുന്നിനെ സംശയത്തോടെയാണ് കണ്ടത്. ഇത് കത്തോലിക്കരുടെ കഷായമാണെന്ന് പറഞ്ഞ അവര്‍ അതിനെ പാപ്പല്‍ പോയിസണ്‍ എന്ന് വിളിച്ചു. ജെസ്യട്ട് പൗഡര്‍ കഴിക്കാന്‍ തയ്യാറാകാതിരുന്ന ഒലിവര്‍ കോംവെല്‍ പിന്നീട് മരണപ്പെട്ടുവെന്നും ചരിത്രം പറയുന്നു. എന്തായാലും 1677-ല്‍ റോയല്‍ കോളെജ് ഓഫ് ഫിസിഷ്യന്റെ ലണ്ടന്‍ ഫാര്‍മകോപോയിയയില്‍ രോഗികളെ ചികിത്സിക്കാന്‍ ഇംഗ്ലീഷ് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന മരുന്നായി സിങ്കോണ തൊലി പട്ടികപ്പെടുത്തി.

ക്യുനൈന്‍

സിങ്കോണയുടെ തൊലിയില്‍ കാണപ്പെടുന്ന സംയുക്തമാണ് ക്യുനൈന്‍. ക്യുനൈന് മലേറിയയ്ക്ക് കാരണമാകുന്ന രോഗാണുവിനെ നശിപ്പിക്കാന്‍ ശേഷിയുണ്ട്. ക്യൂനൈന്റെ സിന്തറ്റിക് രൂപങ്ങളാണ ഇന്ന് കൊറോണ വൈറസിനെതിരെ വരെ ഫലപ്രദമാണെന്ന് വാദിക്കപ്പെടുന്ന ക്ലോറോക്യുനൈനും ഹൈഡ്രോക്‌സിക്ലോറോക്യുനൈനും. ലോകത്ത് കൃത്രിമമായി ഹൈഡ്രോക്‌സി ക്ലോറോക്യുനൈന്‍ എന്ന മലേറിയക്കെതിരായ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യ.

ലോകത്തിന്റെ ഫാര്‍മസിയായി ആന്‍ഡെസ്

സിങ്കോണയുടെ ഔഷധമൂല്യം ലോകത്തിന് വ്യക്തമായതോടെ സിങ്കോണ പൗഡറിനുള്ള ആവശ്യം വര്‍ധിച്ചു. യൂറോപ്പുകാര്‍ പ്രാദേശികരെ ഉപയോഗിച്ച് ആന്‍ഡെസ് കാടുകളിലെ പനി മരം തേടിപ്പിടിക്കാന്‍ തുടങ്ങി. പെറുവിയന്‍ തുറമുഖങ്ങളില്‍ സിങ്കോണ തൊലികള്‍ക്കായി ചരക്കുകപ്പലുകള്‍ കാത്തുനിന്നു. ആവശ്യം വര്‍ധിച്ചതോടെ സ്പാനിഷുകാര്‍ ആന്‍ഡെസിനെ ലോകത്തിന്റെ ഫാര്‍മസി എന്ന് വിളിച്ചുതുടങ്ങി. അതോടെ സിങ്കോണയുടെ നാശവും അരംഭിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ സിങ്കോണയ്ക്കുള്ള ആവശ്യം അധികരിച്ചു. അക്കാലത്ത് വിദേശങ്ങളില്‍ കോളനികള്‍ രൂപീകരിച്ച യൂറോപ്യന്‍ സേനാവിഭാഗങ്ങളില്‍ മലമ്പനി വ്യാപകമായി പിടിപെട്ടു. അധിനിവേശത്തിന് കരുത്ത് പകരാന്‍ സിങ്കോണ പൗഡര്‍ വേണമെന്ന സ്ഥിതിയായി. അക്കാലത്തെ ഏറ്റവും മൂല്യമേറിയ ചരക്കുകളില്‍ ഒന്നായിരുന്നു സിങ്കോണയുടെ തൊലി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കും മലമ്പനി പിടിപെട്ട സൈനികരെ ചികിത്സിക്കാന്‍ ഈ മരുന്ന് വേണമെന്നായി. 1848 1862 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ സൈനികര്‍ക്കുള്ള മരുന്നിനായി പ്രതിവര്‍ഷം 6.4 മില്യണ്‍ പൗണ്ട് സിങ്കോണയുടെ തൊലി ഇറക്കുമതി ചെയ്യാനായി ചിലവഴിച്ചിരുന്നുവത്രേ. ഇക്കാരണത്താല്‍ ബ്രീട്ടീഷ് സാമ്രാജ്യത്തെ കരുത്തരാക്കിയ സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളിലൊന്നായി ചരിത്രകാരന്മാര്‍ സിങ്കോണയെ മുദ്രകുത്തി.

1850-കളില്‍ ബ്രിട്ടീഷുകാര്‍ ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ പനി മരങ്ങളുടെ തോട്ടങ്ങള്‍ സ്ഥാപിച്ചു. അക്കാലത്ത് ഇന്ത്യയില്‍ മലമ്പനി വ്യാപകമായിരുന്നു. സിങ്കോണ തൊലിയില്‍ നിന്നുള്ള ഔഷധവും ജിന്നും കൂട്ടിച്ചേര്‍ത്ത് കുടിക്കാന്‍ രുചികരമായ പാനീയം അവര്‍ തയ്യാറാക്കിയതായി പറയപ്പെടുന്നു. ആദ്യത്തെ ടോണിക് വാട്ടര്‍ അങ്ങനെ ഉണ്ടായെന്ന് പറയപ്പെടുന്നു. ഇന്നും ടോണിക് വാട്ടറില്‍ ചെറിയ അളവില്‍ സിങ്കോണ തൊലിയില്‍ നിന്നുള്ള ക്വിനൈന്‍ ഉണ്ട്. എന്നാല്‍ ഇതും കെട്ടുകഥയാണെന്ന് പറയപ്പെടുന്നു.

കേരളത്തിലെ സിങ്കോണ തോട്ടങ്ങള്‍

സിങ്കോണ മരത്തിന്റെ തൊലിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ക്യുനൈന്‍ ആണ് മലമ്പനിക്കെതിരെ ഫലപ്രദമായത്. ഇന്ത്യയില്‍ കേരളത്തിലാണ് സിങ്കോണ മരം കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ തേക്കിന്റെ പ്രചാരത്തോടെ സിങ്കോണ മരങ്ങള്‍ നശിച്ചു. 1862കളില്‍ തിരുവിതാംകൂറില്‍ റെസിഡന്റായിരുന്ന എഫ് എം മാള്‍ട്ട് ഇടുക്കിയിലെ പീരുമേട്ടില്‍ സിങ്കോണ ചെടികള്‍ വെച്ചുപിടിപ്പിരുന്നു. 15 മുതല്‍ 25 വര്‍ഷം എടുത്താണ് ചെടി വലിയ മരമായി മാറി പുറം തൊലി എടുക്കാന്‍ പാകത്തില്‍ വളരുന്നത്. നീലഗിരിയിലും സിങ്കോണ കൃഷി ഉണ്ടായിരുന്നു. ഇവയുടെ തൊലിയില്‍ നിന്നും ക്യുനൈന്‍ വേര്‍തിരിക്കുന്നതിനുള്ള ഫാക്ടറികളും കേരളത്തില്‍ ഉണ്ടായിരുന്നു. പക്ഷേ 1934-ല്‍ മലമ്പനിക്ക് ക്ലോറോക്വീന്‍ എന്ന മരുന്ന് കണ്ടുപിടിച്ചതോടെ ക്യുനൈനുള്ള ആവശ്യം കുറഞ്ഞു. അതോടെ സിങ്കോണ മരങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങി.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.

X
Desktop Bottom Promotion