National Vaccination Day 2023: പണ്ട് ഭീകരന്‍, ഇന്ന് ദുര്‍ബലന്‍; വാക്‌സിനിലൂടെ പ്രതിരോധിച്ച മാരക രോഗങ്ങള്‍

രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ തടയുക എന്നതാണ്. അതുതന്നെയാണ് വാക്‌സിനേഷന്റെ അടിസ്ഥാന തത്വവും. മാരകമായ രോഗങ്ങളില്‍ നിന്ന് സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ സ്വയം സംരക്ഷിക്കാനുള്ള പ്രാപ്തി നല്‍കുന്ന ഒരു മാര്‍ഗമാണ് വാക്‌സിനേഷന്‍. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധത്തെ ഉയര്‍ത്തുകയാണ് വാക്‌സിനേഷന്‍ ചെയ്യുന്നത്. രോഗാണുക്കളെ പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും വാക്‌സിന്‍ സഹായിക്കുന്നു.

എഡ്വേര്‍ഡ് ജെന്നര്‍ എന്ന ബ്രിട്ടീഷ് ഡോക്ടറാണ് പ്രതിരോധ കുത്തിവെപ്പെന്ന ആശയത്തിന് പിന്നില്‍. ലോകമൊട്ടാകെ വസൂരി പടര്‍ന്നു പിടിച്ച കാലത്താണ് എ്രഡ്വേര്‍ഡ് ജെന്നര്‍ വാക്‌സിനുമായെത്തുന്നത്. വസൂരി വാക്‌സിന്‍ കണ്ടുപിടിച്ച എഡ്വേര്‍ഡ് ജെന്നര്‍ പിന്നീട് വാക്‌സിനേഷന്റെ പിതാവായി മാറി. എല്ലാ വര്‍ഷവും മാര്‍ച്ച് 16ന് ഇന്ത്യ ദേശീയ വാക്‌സിനേഷന്‍ ദിനം ആചരിക്കുന്നു. വാക്‌സിനേഷന്റെ യഥാര്‍ത്ഥ മൂല്യവും അവയുടെ ആവശ്യകതയും വ്യക്തമാക്കുന്നതിനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഈ വാക്‌സിനേഷന്‍ ദിനത്തില്‍, വാക്‌സിന്‍ ഉപയോഗത്തിലൂടെ പ്രതിരോധിക്കാന്‍ സാധിച്ച ചില രോഗങ്ങളെക്കുറിച്ച് വായിച്ചറിയാം.

വസൂരി

വസൂരി

ഓര്‍ത്തോപോക്‌സ് വൈറസ് കുടുംബത്തിലെ അംഗമായ വേരിയോള വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് വസൂരി. മനുഷ്യരാശിക്ക് ഏറ്റവും വിനാശം വിതച്ച രോഗങ്ങളിലൊന്നായിരുന്നു ഇത്. ഒരുകാലം വരെ ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് വസൂരി കാരണമായിട്ടുണ്ട്. കുറഞ്ഞത് 3000 വര്‍ഷമെങ്കിലും വസൂരി ഈ ലോകത്ത് ഒരു ഭീഷണിയായി നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. കടുത്ത പനി, ക്ഷീണം, തലവേദന, നടുവേദന എന്നിവയാണ് വസൂരിയുടെ ലക്ഷണങ്ങള്‍. അസുഖം വന്ന് 2-3 ദിവസങ്ങള്‍ക്ക് ശേഷം പരന്നതും ചുവന്നതുമായ ചുണങ്ങ് ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ഇത് സാധാരണയായി മുഖത്തായിരിക്കും ആരംഭിക്കുക, തുടര്‍ന്ന് അത് നിങ്ങളുടെ ശരീരത്തിലുടനീളം വ്യാപിക്കും.

വസൂരി

വസൂരി

1796ല്‍ എഡ്വേര്‍ഡ് ജെന്നര്‍ വസൂരി വാക്‌സിന്‍ വികസിപ്പിച്ചു. ആദ്യത്തെ വിജയകരമായ വാക്‌സിന്‍ ആയിരുന്നു അത്. ലോകാരോഗ്യ സംഘടന 1967-ല്‍ വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഒരു തീവ്രമായ പദ്ധതി ആരംഭിച്ചു. വര്‍ഷങ്ങളോളം ലോകമെമ്പാടും വ്യാപകമായ പ്രതിരോധ കുത്തിവയ്പ്പും നിരീക്ഷണവും നടത്തി. 1977ല്‍ സൊമാലിയയിലാണ് അവസാനമായി വസൂരിയുടെ അറിയപ്പെടുന്ന സ്വാഭാവിക കേസ് റിപ്പോര്‍ട്ട് ചെയ്തത്. 1980-ല്‍ വസൂരി നിര്‍മാര്‍ജനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

പോളിയോ

പോളിയോ

അംഗവൈകല്യത്തിന് കാരണമാകുന്ന, ചിലപ്പോള്‍ മാരകമായേക്കാവുമായ ഒരു പകര്‍ച്ചവ്യാധിയാണ് പോളിയോ. രോഗം പിടിപെട്ടവരില്‍ ഭൂരിഭാഗം ആളുകളും പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നുണ്ടെങ്കിലും. ഏകദേശം 1% കേസുകളില്‍ പോളിയോ സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ക്ക് കാരണമാകും. വൈറസ് സുഷുമ്‌നാ നാഡിയിലെ നാഡി നാരുകള്‍ക്കൊപ്പം പടരുകയും ശരീരത്തിന്റെ ചില ഞരമ്പുകളെ നശിപ്പിക്കുകയും ചെയ്യുന്നു. പോളിയോ ബാധിച്ച് തളര്‍ന്നുപോകുന്നവരില്‍, 5-10% പേര്‍ മരിക്കുന്നത് അവരുടെ ശ്വസനത്തെ നിയന്ത്രിക്കുന്ന പേശികള്‍ വൈറസ് മൂലം ചലനരഹിതമാകുമ്പോഴാണ്. ഫലപ്രദമായ പോളിയോ വാക്‌സിന്‍ ഉപയോഗിച്ച്, 1988 മുതല്‍ ലോകമെമ്പാടുമുള്ള പോളിയോ കേസുകള്‍ ഏകദേശം 99% വരെ കുറയ്ക്കാന്‍ സാധിച്ചു. മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോഴും സ്ഥിരമായി പോളിയോ കേസുകള്‍ കാണുന്നത്. നൈജീരിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലാണത്.

പോളിയോ

പോളിയോ

ഇന്ത്യയില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനം എന്നത് അര്‍പ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഒരു നേട്ടമായിരുന്നു. ഇന്ത്യയെപ്പോലെ വിശാലമായ ജനസംഖ്യയുള്ള രാജ്യത്ത് പോളിയോ വലിയൊരു വെല്ലുവിളിയായിരുന്നു. 2009 ലെ കണക്കനുസരിച്ച് ആഗോള പോളിയോ കേസുകളില്‍ 60% ഇന്ത്യയിലായിരുന്നു. എന്നിരുന്നാലും, 2014-ല്‍, തെക്ക്-കിഴക്കന്‍ ഏഷ്യയിലെ മറ്റ് പ്രദേശങ്ങള്‍ക്കൊപ്പം ഇന്ത്യയും പോളിയോ വിമുക്തമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 2011ന് ശേഷം ഇന്ത്യയില്‍ ഒരു പോളിയോ വൈറസ് കേസ് പോലും ഉണ്ടായിട്ടില്ല.

ഗിനിയ വേം

ഗിനിയ വേം

വസൂരിക്കുശേഷം, ഉന്മൂലനം ചെയ്യപ്പെടുന്ന മനുഷ്യചരിത്രത്തിലെ രണ്ടാമത്തെ രോഗമാണ് ഗിനിയ വേം. ഡ്രാക്കുന്‍കുലസ് മെഡിനെന്‍സിസ് എന്ന പരാന്നഭോജി മൂലമുണ്ടാകുന്ന അണുബാധയാണ് ഗിനിയ വിര രോഗം. മറ്റൊരു ജീവിയെ അതിജീവിക്കാന്‍ ഭക്ഷണം നല്‍കുന്ന ഒരു ജീവിയാണ് പരാന്നഭോജി. ഗിനിയ വേം അത്യധികം വേദനാജനകമായ രോഗമാണ്, പ്രത്യേകിച്ച് കുട്ടികളില്‍. മലിനമായ കുടിവെള്ളത്തിലൂടെ പടരുന്ന വിര, ശരീരത്തില്‍ കാല്‍മുട്ടിനോ കാലിനുള്ളിലോ ചുറ്റുമുള്ള പേശികളെയും ടിഷ്യുകളെയും നശിപ്പിക്കുന്നു. ഇത് കൊച്ചുകുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വരെ എത്തിച്ചേക്കാം. 1986ല്‍ ആഗോളതലത്തില്‍ 3.5 ദശലക്ഷം ഗിനിയ വേം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് ആ സംഖ്യ 99.99 ശതമാനത്തിലധികം കുറഞ്ഞു. 2020-ല്‍ ലോകത്താടെ ആകെ 27 ആളുകള്‍ക്ക് മാത്രമാണ് ഗിനിയ വേം റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ചാംപനി

അഞ്ചാംപനി

വസൂരി പോലെ തന്നെ ഒരുകാലത്ത് അഞ്ചാംപനിയും വളരെ മാരകമായ പകര്‍ച്ചവ്യാധിയായിരുന്നു. അന്ധത, കഠിനമായ വയറിളക്കം, ഗുരുതരമായ ശ്വാസകോശ സംബന്ധമായ അണുബാധകള്‍, മസ്തിഷ്‌ക വീക്കം എന്നിവയാണ് ഇതിന്റെ ഏറ്റവും ഗുരുതരമായ സങ്കീര്‍ണതകള്‍. അഞ്ചാംപനി കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്വാധീനം ചെലുത്തുകയും മറ്റ് രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മിക്ക രാജ്യങ്ങളിലും വാക്‌സിനേഷന്റെ ബലത്തില്‍ അഞ്ചാംപനി വലിയതോതില്‍ നിര്‍മാര്‍ജനം ചെയ്തിട്ടുണ്ട്. 2000 മുതല്‍ ലോകമെമ്പാടുമുള്ള അഞ്ചാംപനി മരണങ്ങള്‍ 75% വരെ കുറഞ്ഞു. പല വികസ്വര രാജ്യങ്ങളിലും, പ്രത്യേകിച്ച് ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില ഭാഗങ്ങളിലും വൈറസ് ഇപ്പോഴും സാധാരണമാണെങ്കിലും, ആഗോളതലത്തില്‍ ഈ രോഗം ഉടന്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്‌.

Story first published: Thursday, March 16, 2023, 12:00 [IST]
X
Desktop Bottom Promotion