ഇവിടെ വായുവില്‍ പോലും പരമശിവന്റെ സാന്നിദ്ധ്യം; കേദാര്‍നാഥിലെ രഹസ്യങ്ങള്‍

ശിവപുരാണത്തില്‍ ശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഹിമാലയന്‍ പര്‍വതനിരകളുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ്, പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്. പാണ്ഡവ രാജവംശത്തിലെ ജനംജേയയാണ് ഇവിടെയുള്ള ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് ആദിശങ്കരാചാര്യര്‍ ഇത് പുതുക്കിപ്പണിതു. ഇവിടെ എത്തുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.

ശൈത്യകാലത്ത് കേദാര്‍നാഥ് ക്ഷേത്രത്തിന്റെ വാതിലുകള്‍ അടയ്ക്കുമ്പോള്‍, ഒരു നിത്യജ്വാല കത്തിക്കുന്നു. 6 മാസത്തിനുശേഷം ക്ഷേത്രത്തിന്റെ വാതിലുകള്‍ വീണ്ടും തുറക്കുമ്പോള്‍, ഈ നിത്യജ്വാല ജ്വലിച്ചുകൊണ്ടേയിരിക്കുന്നുണ്ടാകും എന്നാണ് വിശ്വാസം. കേദാര്‍നാഥിന്റെ ചില രഹസ്യങ്ങള്‍ നമുക്ക് പരിചയപ്പെടാം.

Kedarnath Temple

ക്ഷേത്രം നിര്‍മ്മിച്ചത്

ആരാണ് ആദ്യം ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും മതപണ്ഡിതരും പറയുന്ന നിരവധി സിദ്ധാന്തങ്ങളുണ്ട്. AD 1076 നും 1099 നും ഇടയില്‍ ഭരിച്ചിരുന്ന മാല്‍വയിലെ രാജഭോജ് ആണ് കേദാര്‍നാഥ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, എട്ടാം നൂറ്റാണ്ടില്‍ ചാര്‍ ധാം യാത്ര പുനസ്ഥാപിക്കാനുള്ള ശ്രമത്തില്‍ ആദി ശങ്കരാചാര്യരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. മറുവശത്ത്, ഒരു സിദ്ധാന്തം സൂചിപ്പിക്കുന്നത് ദ്വാപര യുഗത്തില്‍ തപസ്സനുഷ്ഠിച്ചതിന് ശേഷം ശിവനില്‍ നിന്ന് പാപമോചനം നേടുന്നതിനായി പാണ്ഡവ സഹോദരങ്ങളാണ് കേദാര്‍നാഥ് ധാം നിര്‍മ്മിച്ചതാണെന്നാണ്.

കേദാര്‍നാഥിന്റെ സൃഷ്ടി

നരന്റെയും നാരായണന്റെയും രണ്ട് അവതാരങ്ങളായ വിഷ്ണുഭഗവാന്‍ ഭാരത ഖണ്ഡയിലെ ബദ്രികാശ്രമത്തില്‍ കഠിനമായ തപസ്സ് ചെയ്തപ്പോള്‍, അവര്‍ ഭൂമിയില്‍ നിന്ന് മനോഹരമായ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ശിവലിംഗത്തെ ആരാധിച്ചു എന്നാണ് ഐതിഹ്യം. ഇത് ശിവനെ സന്തോഷിപ്പിക്കുകയും തുടര്‍ന്ന് അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നരനും നാരായണനും കേദാര്‍നാഥില്‍ ഒരു ജ്യോതിര്‍ലിംഗമായി സ്ഥിരമായി താമസിക്കാന്‍ ശിവനോട് അഭ്യര്‍ത്ഥിച്ചു. ശിവനെ ആരാധിക്കാന്‍ ഇവിടെ വരുന്നവര്‍ ജീവിതത്തില്‍ അവരുടെ കഷ്ടപ്പാടുകള്‍ നീക്കണമെന്നും അവര്‍ പറഞ്ഞു.

400 വര്‍ഷമായി മഞ്ഞുമൂടിയ ക്ഷേത്രം

കേദാര്‍നാഥ് ധാം ക്ഷേത്രം ഏതാണ്ട് 400 വര്‍ഷത്തോളം മഞ്ഞുമൂടിയതാണെന്നും മിക്ക ആളുകള്‍ക്കും ഈ വസ്തുത അറിയില്ലെന്നും ശാസ്ത്രജ്ഞരും ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി നടത്തിയ ഗവേഷണമനുസരിച്ച്, മഞ്ഞുപാളികളികള്‍ക്കടിയില്‍ ഏറെക്കാലം മൂടിനിന്നതിന്റെ ലക്ഷണങ്ങളാണ് ക്ഷേത്രം കാണിക്കുന്നത്. എങ്കിലും ക്ഷേത്ര ഘടനയ്ക്ക് യാതൊരു ദോഷവും വന്നിരുന്നില്ല. ഇതിനാല്‍ത്തന്നെ 2013 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തില്‍ ക്ഷേത്രത്തിന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞപ്പോഴും ശാസ്ത്രജ്ഞര്‍ ആശ്ചര്യപ്പെട്ടില്ല. ഹിമപാളികള്‍ സാവധാനത്തില്‍ കല്ലുകള്‍ക്കു മുകളിലൂടെ നീങ്ങിക്കൊണ്ടിരുന്നതായി കണക്കാക്കപ്പെടുന്ന നിരവധി മഞ്ഞ വരകള്‍ ഗവേഷണസംഘം കണ്ടെത്തിയിരുന്നു.

ക്ഷേത്രം സംരക്ഷിച്ച പാറക്കല്ല്

വിശ്വാസങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച്, ക്ഷേത്രം എല്ലായ്പ്പോഴും പരമശിവന്റെ സര്‍വ്വസാന്നിധ്യത്താല്‍ അനുഗ്രഹീതമാണ്. കാരണം ക്രമരഹിതമായ കറുത്ത ശിവലിംഗത്തിന്റെ രൂപത്തില്‍ ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാല്‍ അദ്ദേഹം ഇത് ഉത്സാഹത്തോടെ സംരക്ഷിക്കുന്നു. 2013 ലെ വിനാശകരമായ കേദാര്‍നാഥ് വെള്ളപ്പൊക്കത്തില്‍ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നടന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. വെള്ളപ്പൊക്കത്തില്‍ കേദാര്‍നാഥ് നഗരം മുഴുവന്‍ നശിച്ചതായി പറയപ്പെടുന്നു.

എന്നാല്‍, അന്ന് വെള്ളപ്പൊക്കത്തില്‍ പ്രധാന കേദാര്‍നാഥ് ധാം സംരക്ഷിച്ചത് ഒരു വലിയ പാറക്കല്ലാണ്. കല്ല് ഒഴുകിവന്ന് ക്ഷേത്ര ശ്രീകോവിലിനു പിന്നിലായി ഒരു തടയണപോലെ നിലകൊണ്ടു. ഈ വലിയ പാറ, ശ്രീകോവിലിലേക്ക് വരുന്ന ജലപ്രവാഹത്തെ വഴിതിരിച്ചുവിട്ടതായി ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. അതിനാല്‍, വെള്ളം നേരിട്ട് ക്ഷേത്രത്തെ തൊട്ട് ഒഴുകിയില്ലെന്നു മാത്രമല്ല ക്ഷേത്രത്തിന് യാതൊരുവിധ കേടുപാടും ഉണ്ടായുമില്ല. ക്ഷേത്രം സംരക്ഷിക്കാന്‍ പരമശിവന്‍ തന്നെ ഈ പാറ അയച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ക്ഷേത്രത്തിന് പിന്നിലെ ഈ പാറ ഇപ്പോഴും ആളുകള്‍ ആരാധിക്കുന്നു.

കോണാകൃതിയിലുള്ള ശിവലിംഗം

കേദാര്‍നാഥ് ധാമിലെ ശിവന്റെ പ്രധാന വിഗ്രഹം കോണാകൃതിയിലുള്ള, മൂന്ന് മുഖങ്ങളുള്ള ലിംഗത്തിന്റെ രൂപത്തിലാണ്. അത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ സ്ഥാപിച്ചിട്ടുള്ളതാണ്. ക്ഷേത്രത്തിന് പുറത്ത് നന്ദിയുടെ പ്രതിമയുമുണ്ട്.

നിഗൂഢമായ അഖണ്ഡജ്യോതി

ശൈത്യകാലത്ത് കേദാര്‍നാഥ് ധാം ആറ് മാസത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കാതെ അടച്ചിട്ടിരിക്കും. മുഴുവന്‍ പ്രദേശവും മഞ്ഞുമൂടുകയും കടുത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്ന സമയമാണ് ഇത്. ധാമിലെ മുഖ്യദേവനെ ഈ കാലയളവില്‍ ഉക്കിമഠിലെ ശൈത്യകാല ആരാധനാകേന്ദ്രത്തിലേക്ക് മാറ്റുന്നു. അവിടെ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനയ്ക്കായി സന്ദര്‍ശിക്കുന്നു. ഈ സമയത്ത് കേദാര്‍നാഥ് ക്ഷേത്രത്തിന്റെ അകത്ത് വിളക്ക് കത്തിച്ചുവയ്ക്കുന്നു. ആറ് മാസം കഴിഞ്ഞ് ക്ഷേത്രം തുറക്കുമ്പോഴും ഈ തീജ്വാല അണയാതെ കത്തിനില്‍ക്കുന്നുണ്ടാകും!

കര്‍ണാടകയില്‍ നിന്നുള്ളവര്‍ പൂജ നടത്തുന്നു

ഉത്തരേന്ത്യയില്‍ നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ ദക്ഷിണേന്ത്യയിലെ പൂജാരികള്‍ പൂജ നടത്തുന്നു എന്നത് വളരെ ആശ്ചര്യം ജനിപ്പിക്കുന്ന കാര്യമാണ്. കര്‍ണാടകയിലെ വീരശൈവ സംഘം സമുദായത്തില്‍പ്പെട്ട റാവല്‍ സമുദായത്തിലെ അംഗങ്ങള്‍ ഇവിടെ ആചാരങ്ങള്‍ നടത്തുന്നു. AD 10ാം നൂറ്റാണ്ട് മുതല്‍, കന്നഡ ഭാഷയിലും അതേ മാതൃകയിലും ക്രമത്തിലുമാണ് ഇവിടെ പൂജ നടത്തുന്നത്. റാവല്‍ അഥവാ പ്രധാന പുരോഹിതന്‍ ക്ഷേത്രത്തിനുള്ളില്‍ ആചാരങ്ങള്‍ നടത്തുന്നില്ല, പകരം ഈ ചുമതല തന്റെ സഹായികള്‍ക്ക് കൈമാറുന്നു.

ബാബ ഭൈറോണ്‍ നാഥ്

ഈ ഹിമാലയന്‍ പ്രദേശത്ത് കേദാര്‍നാഥ് ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നത് ഭൈറോണ്‍ നാഥ് ആണെന്നാണ് വിശ്വാസം. ഭൈറോണ്‍ നാഥ് 'ക്ഷേത്രപാലകന്‍' എന്നും അറിയപ്പെടുന്നു, ഇത് വിനാശവുമായി ബന്ധപ്പെട്ട പരമശിവന്റെ ജ്വലിക്കുന്ന അവതാരമാണ്. ദുരാത്മാക്കളെ തുരത്തുകയും ക്ഷേത്രത്തെ ഏതു തരത്തിലുമുള്ള നാശത്തില്‍ നിന്നും മുക്തമാക്കുകയും ചെയ്യുന്നത് ഭൈറോണ്‍ നാഥ് ആണെന്ന് പ്രദേശവാസികള്‍ പറയുന്നു. ക്ഷേത്രം അടച്ചിരിക്കുമ്പോള്‍ ഭൈറോണ്‍ നാഥ് കേദാര്‍നാഥ് ക്ഷേത്രത്തെ സംരക്ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഭൈറോണ്‍ ബാബ മന്ദിര്‍, കേദാര്‍നാഥ് ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തുന്നവരും ഭൈറോണ്‍ ബാബ മന്ദിര്‍ സന്ദര്‍ശിക്കേണ്ടതുണ്ട്.

Story first published: Wednesday, July 17, 2024, 13:30 [IST]
X
Desktop Bottom Promotion