കൊറോണ: പടരാതിരിക്കാന്‍ പ്രതിരോധം

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 എത്തിയതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയെയും മുള്‍മുനയിലാക്കി കേരളത്തില്‍ രാജ്യത്തെ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിനെ നേരിടാന്‍ ലോകം മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വലിയ വെല്ലുവിളിയാണ് മുമ്പിലുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജെന്‍സി പ്രോഗ്രാം തലവനായ ഡോ. മൈക്ക് റയാന്‍ അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു ഭയാനകമായ സാഹചര്യം നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണ് വേണ്ടത്.

വൈറസ് പഴയത്, തരം പുതിയത്

വൈറസ് പഴയത്, തരം പുതിയത്

പുതിയതായി കണ്ടുപിടിക്കപ്പെട്ട ഒരു സൂക്ഷ്മജീവിയല്ല കൊറോണ വൈറസ്. ജലദോഷം, ബ്രോങ്കൈറ്റിസ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കൊക്കെ കാരണമാക്കി ശരീരത്തെ ബാധിക്കുന്നതാണ് ഈ സൂക്ഷ്മാണു. ചൈനയില്‍ രണ്ടായിരാമാണ്ടിന്റെ തുടക്കങ്ങളില്‍ വ്യാപിച്ച സാര്‍സ്, പിന്നീട് മിഡില്‍ ഈസ്റ്റില്‍ പരന്ന മെര്‍സ് തുടങ്ങിയ പകര്‍ച്ച വ്യാധികളും ചിലയിനം കൊറോണ വൈറസുകള്‍ കാരണമായിരുന്നു.

നോവല്‍ കോറോണ

നോവല്‍ കോറോണ

ഇപ്പോള്‍ കേരളത്തില്‍ സ്ഥിരീകരിച്ചത് നോവല്‍ കോറോണ (2019-nCov) എന്ന വൈറസാണ്. ചൈനയില്‍ നിന്നു കേരളത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗിയുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഈ അവസരത്തില്‍ നാം കരുതിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സര്‍ക്കാരിന്റെ കൃത്യമായ അറിയിപ്പുകള്‍ പാലിക്കുകയാണ് പ്രധാനം.

രോഗം പകരരാതെ തടയുക

രോഗം പകരരാതെ തടയുക

ദിവസേന വൈറസ് പടരുന്ന സാഹചരിയത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം വൈറസ് ബാധയുള്ള ആളില്‍ നിന്നു മറ്റൊരാളിലേക്ക് രോഗം പകരരാതെ തടയുക എന്നതാണ്. ഇതിനായി വൈറസ് ബാധയുള്ളവരെ കണ്ടെത്തുക എന്നതാണ് പ്രധാനം. രോഗ ലക്ഷണങ്ങളുള്ളയാള്‍ തീര്‍ച്ചയായും നിരീക്ഷണത്തില്‍ അല്ലാതെ കഴിയാന്‍ പാടില്ല. അതിനാല്‍ രോഗബാധ കണ്ട സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ

നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ

*കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ചെയ്തുവരുന്ന വഴി ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് ഊര്‍ജിതമായ ചികിത്സ തുടങ്ങുക എന്നതാണ്. രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ എടുക്കുന്ന സമയമാണ് ഇന്‍കുബേഷന്‍ പിരീഡ് എന്നു പറയുന്നത്. 14-16 ദിവസത്തോളമാണ് കൊറോണ വൈറസ് ബാധിച്ചാല്‍ എടുക്കുന്ന ഇന്‍കുബേഷന്‍ പിരീഡ് സമയം. ഇതിലും ഇരട്ടി ദിവസത്തോളം രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരെ മാറ്റി നിര്‍ത്തുന്നതിനാണ് ക്വാറന്റൈന്‍ എന്ന് പറയുന്നത്. ഇത് ഒരു സ്ഥലത്തെ മാത്രം കാര്യമല്ല, ലോകമെങ്ങും ഇങ്ങനെ തന്നെയാണ്.

നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ

നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ

*രണ്ടാമത് പറഞ്ഞ കൂടിയ ലക്ഷണമുള്ള വ്യക്തി തനിച്ച് ഒരു റൂമിലാണ് കഴിയേണ്ടത്. ഇയാള്‍ ഉപയോഗിച്ച വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. വായുസഞ്ചാരം ഏറെയുള്ള മുറിയിലായിരിക്കണം വ്യക്തി.

*മത്സ്യമാംസാദികള്‍ വേവിച്ച് കഴിച്ചാലൊന്നും കൊറോണ വൈറസ് ബാധിക്കില്ല. പാലും മുട്ടയും മാംസവുമൊന്നും നന്നായി വേവിച്ച് കഴിക്കുന്നതില്‍ ആരോഗ്യഭീഷണികളൊന്നുമില്ല.

സ്വയം ചികിത്സ വേണ്ട

സ്വയം ചികിത്സ വേണ്ട

*അടുത്തിടെ ചൈന സന്ദര്‍ശിച്ച് കേരളത്തിലേക്ക് എത്തിയവര്‍ ഏറെ മുന്‍കരുതലെടുക്കേണ്ടതായുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. പനിയോ മൂക്കൊലിപ്പോ അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.

മുന്‍കരുതല്‍ പ്രധാനം

മുന്‍കരുതല്‍ പ്രധാനം

*തുമ്മലോ ചുമയോ ഉള്ളവര്‍ കൈകള്‍ കൊണ്ട് പൊത്തിപ്പിടിച്ച് തുമ്മുക. തുമ്മുമ്പോള്‍ തുണിയോ ടിഷ്യൂവോ ഉപയോഗിക്കുക. കൈകള്‍ ഇടയ്ക്കിടെ സേപ്പിട്ട് നന്നായി കഴുകി ശുചിയാക്കി വയ്ക്കുക. പനി, മൂക്കൊലിപ്പ്, അമിതമായ തുമ്മല്‍ എന്നിവയുള്ളവര്‍ പൊതുപരിപാടികളില്‍ നിന്ന് മാറിനില്‍ക്കുക.

*ഭക്ഷണം പാകം ചെയ്യുന്നതിനുമുന്‍പും ശുചിമുറിയില്‍ പോയതിനു ശേഷവും മൃഗങ്ങളുമായി ഇടപെട്ടതിനു ശേഷവും കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കുക.

ആശുപത്രി വിട്ട് വീട്ടിലെത്തിയവര്‍ക്കും ശ്രദ്ധ

ആശുപത്രി വിട്ട് വീട്ടിലെത്തിയവര്‍ക്കും ശ്രദ്ധ

വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെട്ട് ആശുപത്രികളില്‍ ചികിത്സ തേടി വീട്ടിലെത്തിയവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ:

* രോഗബാധ സംശിച്ചയാള്‍ വീട്ടിലുള്ള മറ്റു കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുക.

* രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

* രോഗിയുടെ തുപ്പലോ സ്രവങ്ങളോ സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുക.

* രോഗിയെ സ്പര്‍ശിച്ചാലോ അവരുടെ മുറിയില്‍ കയറിയാലോ കൈകള്‍ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കുക.

ആശുപത്രി വിട്ട് വീട്ടിലെത്തിയവര്‍ക്കും ശ്രദ്ധ

ആശുപത്രി വിട്ട് വീട്ടിലെത്തിയവര്‍ക്കും ശ്രദ്ധ

* രോഗികള്‍ ഉപയോഗിച്ച തുണികള്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക.

* ബാത്ത് അറ്റാച്ച്ഡ് ആയ വായു സഞ്ചാരമുള്ള മുറിയിലായിരിക്കണം രോഗലക്ഷണമുള്ളവര്‍ കഴിയേണ്ടത്.

* അവരുപയോഗിച്ച തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് പ്രത്യേകം കഴുകി ഉണക്കി ഉപയോഗിക്കേണ്ടതാണ്.

* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ തോര്‍ത്തോ തുണിയോ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക. പൊതുസ്ഥലത്ത് തുപ്പാതിരിക്കാന്‍ ശ്രദ്ധിക്കുക.

* നിരീക്ഷണത്തിലുള്ള ആള്‍ ഉപയോഗിച്ച വസ്തുക്കളും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

കേരളത്തില്‍ ചികിത്സാ സംവിധാനം സജ്ജം

കേരളത്തില്‍ ചികിത്സാ സംവിധാനം സജ്ജം

പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് അതാത് ആശുപത്രികളിലേക്ക് എത്തുക. കൊറോണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ഇതിനു വേണ്ടി മറ്റ് ഒ.പി, ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ടതില്ല. എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനുമായാണ് ഈ ക്രമീകരണം. രോഗിയും കൂടെ പോകുന്നവരും മാസ്‌കോ തൂവാലയൊ കൊണ്ട് മുഖം മറയ്ക്കണം.പൊതു വാഹനങ്ങളില്‍ യാത്രകള്‍ ഒഴിവാക്കണം. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും (0471 2552056) നിങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

X
Desktop Bottom Promotion