ചൂട് കൂടുമോ അതോ മഴ പെയ്യുമോ? മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്: അറിയാം കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ

By Athira A S

കേരളത്തിൽ ഇനി വേനൽക്കാലമാണോ? കഴിഞ്ഞ ദിവസങ്ങളിൽ മഴ സാധ്യത ഉയർന്നെങ്കിലും ഇപ്പോൾ മഴ ഭീഷണി ഒഴിയുന്നു. ഡിസംബർ- ജനുവരി മാസങ്ങളിൽ അനുഭവപ്പെടേണ്ട കൊടും തണുപ്പിന് പകരം ഇനി കനത്ത ചൂടാണോ പ്രതീക്ഷിക്കേണ്ടത്? കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് അടുത്ത മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ല. എങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അതായത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഈ സാധ്യത ഉയരുന്നത്.

മഴ വരുന്നേ മഴ, സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം, എട്ട് ജില്ലകളിൽ മഴ പെയ്യും

കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച് ഇന്നലെയും പല ജില്ലകളിലും ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വീണ്ടും ചൂട് വർ​ദ്ധിക്കുന്നതിന് കാരണമാവുമോ എന്ന പേടിയും ഉയരുന്നു. നിലവിലെ സാഹചര്യത്തിൽ തണുപ്പും, ചുടും കലർന്ന അന്തരീക്ഷമാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. രാവിലെ നല്ല തണുപ്പും പകൽ സമയങ്ങളിൽ ചൂട് കാലാവസ്ഥയും ഉണ്ട്. അതിനിടയിലാണ് മഴയും എത്തിയിരിക്കുന്നത്.

ജാ​ഗ്രതാ നിർദ്ദേശം

തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലെല്ലാം മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


Kerala weather update

സാഹചര്യം മോശമായതിനാൽ ജനുവരി 7 വരെ ഈ പ്രദേശങ്ങളിലുള്ളവർ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും പ്രത്യേക നിർദ്ദേശം എത്തിയിട്ടുണ്ട്. ഈ കാരണത്താൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത ജനുവരി 7 വരെ തുടരും. നിലവിൽ കേരളത്തിൽ മത്സ്യ ബന്ധനത്തിന് നിയന്ത്രണങ്ങളൊന്നും ഇല്ല.

കുട കയ്യിൽ കരുതാം, പുതുവർഷത്തിൽ തന്നെ മഴ വരുന്നുണ്ട്, ഈ ജില്ലകളിലുള്ളവർ ശ്രദ്ധിക്കണം

മഴ മാറുന്നത് വേനൽ ചൂടിലേക്കാണോ?

ഡിസംബറിൽ അതിശൈത്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ പുതുവർഷം എത്തിയതോടെ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. നിലവിലെ സാഹചര്യത്തിൽ ശൈത്യം തുടരേണ്ടതാണ്, മാത്രമല്ല പതിയെ വേനൽ ചൂടിലേക്കും ചുവടുമാറ്റേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് എത്തിയത്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കേരളത്തിൽ ലഭിച്ച മഴയുടെ അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് ജലക്ഷാമ ഭീഷണിക്കുള്ള സൂചനയും നൽകുന്നുണ്ട്. നിലിവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്തിട്ടും വേനൽ ചൂടിന് ശമനമുണ്ടാവുന്നില്ല. പകൽ സമയങ്ങളിൽ ചൂട് വർദ്ധിക്കുന്നുണ്ട്.

ധനു മാസം അവസാനിക്കുന്നതോടെ ചൂട് ശക്തമാവാൻ സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷവും വേനൽ ചൂട് നേരത്തെ എത്തിയിരുന്നു, മാത്രമല്ല അതിനിടയിൽ ശക്തമായ മഴയും പെയ്തു. ഇത്തവണയും കാലം തെറ്റിയ മഴ പ്രതീക്ഷിക്കാം.

Credit: Goodreturns

X
Desktop Bottom Promotion