ഓസീസിനെ തീര്‍ത്തു, ഈ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കി!! ലോകകകപ്പിന് വെറും 10 കളിയുടെ ദൂരം

By Manu D

ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടത്തോടെ ഐസിസിയുടെ ടി20 ലോകകപ്പിനുള്ള പടയൊരുക്കം ഇന്ത്യ ഒന്നുകൂടി ഊര്‍ജിതമാക്കിയിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ ബെസ്റ്റ് തങ്ങളാണെന്നു വീണ്ടും അടിവരയിട്ടാണ് ഓസീസിനെ അവരുടെ നാട്ടില്‍ ഇന്ത്യ 2-1നു തീര്‍ത്തത്.

ആദ്യ മല്‍സരം തോറ്റ ശേഷമായിരുന്നു ശക്തമായ തിരിച്ചുവരവ് നടത്തിയ സൂര്യകുമാര്‍ യാദവും സംഘവും പരമ്പര കൈക്കലാക്കിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ഇനി ഇന്ത്യക്കു മുന്നിലുള്ളത് വെറും 10 ടി20കള്‍ മാത്രമാണ്. ശരിയായ ടീം കോമ്പിനേഷന്‍ ഉറപ്പിക്കാന്‍ ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയാവും ഈ മല്‍സരങ്ങള്‍.

അടിപൊളി അഭിഷേക്, സൂര്യ ദുരന്തം!! സഞ്ജുവോ? ഹീറോസും ഫ്‌ളോപ്പുകളും ആരെല്ലാം

ഓസീസിനെ കെട്ടുകെട്ടിച്ചെങ്കിലും ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ത്തവെ ചില ചോദ്യങ്ങള്‍ ഇപ്പോഴും ഇന്ത്യയെ വലയ്ക്കുകയാണ്. ലോകകപ്പിനു മുമ്പ് ഉത്തരം കിട്ടേണ്ട ഈ ചോദ്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.


SURYAKUMAR YADAV

സൂര്യയുടെ ഫോം

ഇന്ത്യന്‍ ടി20 ടീമിനു മുന്നിലുള്ള ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമാണ്. നായക സ്ഥാനമേറ്റെടുത്ത ശേഷം ബാറ്റിങിലെ തന്റെ പഴയ മാജിക്കല്‍ ടച്ച് പൂര്‍ണമായി നഷ്ടമായതു പോലെയാണ് അദ്ദേഹം കാണപ്പെടുന്നത്. ഓസ്‌ട്രേലിയക്കെതിരേയെങ്കിലും സ്‌കൈ താളം വീണ്ടെടുക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

പരമ്പരയിലെ നാലിന്നിങ്‌സുകളിലായി 49 ബോളുകളാണ് സൂര്യ നേരിട്ടത്. 84 റണ്‍സ് നേടുകയും ചെയ്തു. 171.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനായെന്നതു നല്ല സൂചനയാണ്. പക്ഷെ വലിയൊരു സ്‌കോര്‍ പോലും പരമ്പരയില്‍ സൂര്യ നേടിയില്ല. 24 ബോളില്‍ 39, നാലു ബോളില്‍ 1, 11 ബോളില്‍ 24, 10 ബോളില്‍ 20 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

തൊട്ടുമുമ്പ് കളിച്ച ഏഷ്യാ കപ്പിലും സൂര്യയുടെ പ്രകടനം പരിതാപകരമായരുന്നു. ആറിന്നിങ്‌സുകളില്‍ വെറും 18 മാത്രം ശരാശരിയുള്ള അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 101.40ഉം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷമുള്ള സൂര്യയുടെ പ്രകടനമെടുത്താല്‍ അതു ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. 24 ഇന്നിങ്‌സുകളില്‍ നേടിയത് വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രം. ശരാശരി 19.71ഉം സ്‌ട്രൈക്ക് റേറ്റ് 147.85ഉം ആണ്.

IND vs AUS: ചങ്ക് തകര്‍ന്നു, ഏകനായി സഞ്ജു!! ഗംഭീറിന്റെ 'ചതിക്കു' ശേഷം ചെയ്തതിങ്ങനെ
ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം സൂര്യയുടെ ബാറ്റിങിനെയും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. നായക സ്ഥാനത്തേക്കു വരുന്നിതിനു മുമ്പ് കൂടുതല്‍ ഒഴുക്കോടെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. ക്യാപ്റ്റനല്ലാതെ 89 ഇന്നിങ്‌സിലായി 164.41 സ്‌ടൈക്ക് റേറ്റില്‍ 2754 റണ്‍സാണ് സൂര്യ വാരിക്കൂട്ടിയത്. നാലു സെഞ്ച്വറിയും 21 ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

പക്ഷെ ക്യാപ്റ്റനായതു മുതല്‍ 31 ഇന്നിങ്‌സില്‍ 154.54 സ്‌ട്രൈക്ക്
റേറ്റില്‍ 714 റണ്‍ മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഒരു സെഞ്ചറിയും നാലു ഫിഫ്റ്റിയും മാത്രമേ ഇതിലുള്ളൂ. ലോകകപ്പില്‍ ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, ബാറ്റിങിലും സൂര്യയുടെ മികച്ച സംഭാവനകള്‍ ടീമിനു ആവശ്യമാണ്.


SHUBMAN GILL

തലവേദനയായി ഗില്‍

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ മറ്റൊരു തലവേന വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ മോശം ഫോമാണ്. ഓപ്പണിങിലക്കു അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള നീക്കം അബദ്ധമായെന്നാണ് ഏഷ്യാ കപ്പിനു പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനവും തെളിയിക്കുന്നത്.

സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടി ഓപ്പണിങില്‍ കസറവെയാണ് ഗില്ലിനെ തീര്‍ത്തും അനാവശ്യമായി ടീമിലേക്കു തിരുകി കയറ്റിയത്. ഇതു ടീമിന്റെ ഓവറോള്‍ ബാലന്‍സും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. മോശം സ്‌ട്രൈക്ക്‌റേറ്റാണ് ഗില്ലിന്റെ ഏറ്റവും വലിയ പ്രശ്‌നം.

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ വലഞ്ഞ ഗില്ലിനു ഓസീസിനെതിരായ പരമ്പരയിലും ഇതിനു സാധിച്ചില്ല. അദ്ദേഹം ഇതേ ഫോം തുടര്‍ന്നാല്‍ ലോകകപ്പില്‍ സഞ്ജു- അഭിഷേക് ജോടിയെ വീണ്ടും ഓപ്പണിങിലേക്കു തിരികെ വിളിക്കേണ്ടിയും വന്നേക്കും.

Credit: Mykhel

Story first published: Sunday, November 9, 2025, 9:17 [IST]
X
Desktop Bottom Promotion