കുട്ടികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാണോ ?

By Super

സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ ഏഴ്‌ വയസ്സുകാരന്‍ മകന്‍ പറയുന്ന അനാവശ്യ വാക്കുകള്‍ കേട്ടതിന്റെ ഞെട്ടലിലാണ്‌ പാഖി ജയ്‌ന്‍ . "ആരാണ്‌ ഈ വാക്കുകള്‍ പഠിപ്പിച്ചതെന്ന്‌ ചേദിച്ചപ്പോള്‍ , സ്‌കൂള്‍ ബസിലെ എല്ലാവരും ഈ വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു അവന്റെ മറുപടി.മുതിര്‍ന്ന കുട്ടികളുടെ ഇഷ്ടം നേടുന്നതിനായി അവനും ഈ രീതി പിന്തുടര്‍ന്നു " ജെയ്‌ന്‍ പറഞ്ഞു. ആ സമയത്ത്‌ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ അവര്‍ക്ക്‌ അറിയില്ലായിരുന്നു.

ഈ അനുഭവം പാഖി ജെയ്‌നിന്‌ മാത്രം നേരിടേണ്ടി വരുന്നതല്ല. മിക്ക രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും ക്ലാസ്സ്‌ മുറിയുടെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ അച്ചടക്കം പഠിപ്പിക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കാറുണ്ട്‌. എന്നാല്‍ ഈ നിയമങ്ങള്‍ സ്‌കൂള്‍ ബസുകളില്‍ ബാധകമാകാറില്ല.അടുത്ത കാലത്ത്‌ സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടികള്‍ പരസ്‌പരം തല്ലു കൂടുന്നതായും ചട്ടമ്പികളെ പോലെ പെരുമാറുന്നതുമായുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്‌.


school bus

നിങ്ങളുടെ കുട്ടി ചട്ടമ്പിയായി മാറിയാല്‍

നിങ്ങളുടെ കുട്ടി സ്‌കൂള്‍ ബസില്‍ നിന്നും ചീത്ത ശീലങ്ങള്‍ പഠിക്കുന്നുണ്ടെന്ന്‌ തോന്നാറുണ്ടോ? കുട്ടിയെ അച്ചടക്കം ശീലിപ്പിക്കുകയും അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത്‌ സഹിക്കാന്‍ കഴിയില്ല എന്ന്‌ നല്ല രീതിയില്‍ പറഞ്ഞ്‌ മനസ്സിലാക്കുകയും ചെയ്യുക. മുതിര്‍ന്ന കുട്ടികളെ അനുകരിക്കുന്നതും ചീത്തകാര്യങ്ങള്‍ ചെയ്യുന്നതും വിലയ കാര്യമല്ലെന്ന ബോധം അവരിലുണ്ടാക്കുക.

പലപ്പോഴും സ്‌കൂള്‍ ബസില്‍ കുട്ടി തല്ലു കൂടുന്നത്‌ രക്ഷകര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ ഡ്രൈവറെയും സ്‌കൂള്‍ അധികൃതരെയും കുറ്റപ്പെടുത്തുകയാണ്‌ അവര്‍ ചെയ്യുക. ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. ഇത്‌ തെറ്റായ മാതൃക സൃഷ്ടിക്കുകയാണ്‌ ചെയ്യുക.

പകരം രണ്ട്‌ വശങ്ങളും കേള്‍ക്കുകയും നിങ്ങളുടെ കുട്ടിയുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കില്‍ പരുഷമായിട്ടല്ലാതെ കരുതലോടെ പെരുമാറുക. "മറ്റുള്ളവരെ ഉപദ്രവിക്കുന്നത്‌ തെറ്റാണന്ന്‌ കുട്ടികളെ മനസ്സിലാക്കിക്കുക. മറ്റുള്ളവരുമായി വഴക്കുണ്ടാക്കിയ സംഭവങ്ങള്‍ പലപ്പോഴും കുട്ടികള്‍ പറയാറില്ല. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ അധ്യാപകരോടോ ബസിലെ മേല്‍നോട്ടക്കാരോടോ പറയാന്‍ കുട്ടികളെ പഠിപ്പിക്കുക" ഡോക്ടര്‍ സോണാര്‍ പറയുന്നു

സ്‌കൂള്‍ അധികൃതരുടെ കടമ

ബസിനുള്ളിലെ സുരക്ഷയും അച്ചടക്കവും സംബന്ധിച്ചുള്ള ഉത്‌കണ്‌ഠ കണക്കിലെടുത്ത്‌ സ്‌കൂള്‍ അധികൃതര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. നഗരത്തിലെ ചില സ്‌കൂളുകളുടെ ബസുകളില്‍ കുട്ടികളില്‍ നിന്നു തന്നെ മോണിട്ടര്‍മാരെ തിരഞ്ഞെടുക്കുന്നുണ്ട്‌ . അവര്‍ ബസിലെ അച്ചടക്കം നിലനിര്‍ത്തുന്നതിന്‌ പുറമെ ബസിലെ ജീവനക്കാരുടെ പ്രവര്‍ത്തനവും ശ്രദ്ധിക്കും. വാഹനത്തിനുള്ളില്‍ സിസിടിവി സ്ഥാപിക്കുന്ന കാര്യവും ചിലര്‍ ആലോചിക്കുന്നുണ്ട്‌. ചാന്ദിവാലിയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ബസില്‍ കയറി കുട്ടികള്‍ ഐകാര്‍ഡ്‌ വലിച്ചാല്‍ രക്ഷകര്‍ത്താക്കള്‍ക്ക്‌ മെസ്സേജ്‌ ലഭിക്കും.

ആര്‍ടിഎ പുറത്തിറക്കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനായി മിക്ക സ്‌കൂളുകളും വനിത ജീവനക്കാരെ നിയമിക്കുന്നുണ്ട്‌. പരിശീലനം ലഭിച്ചവര്‍ ബസിലുണ്ടാവേണ്ടത്‌ അത്യാവശ്യമാണ്‌. ചെറിയ കുട്ടികളും മുതിര്‍ന്ന കുട്ടികളും ഒരുമിച്ച്‌ യാത്ര ചെയ്യുമ്പോള്‍ മുതിര്‍ന്നവര്‍ പുറകിലും ചെറിയ കുട്ടികള്‍ മുമ്പിലുമാണ്‌ ഇരിക്കുന്നതെന്ന്‌ ഇവര്‍ ഉറപ്പു വരുത്തണം. ഇവര്‍ ഇടകലര്‍ന്നിരിക്കുന്നത്‌ ഒഴിവാക്കണം.

സ്‌കൂള്‍ അധികൃതര്‍ പാലിക്കേണ്ട കാര്യങ്ങള്‍

-സ്‌കൂള്‍ ബസ്‌ സുരക്ഷയെ കുറിച്ച്‌ ക്ലാസ്സ്‌ റൂമില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുക

- കുട്ടികളെ സമയത്ത്‌ അയക്കുക, അങ്ങനെയെങ്കില്‍ ബസ്‌ കിട്ടാന്‍ വേണ്ടി അവര്‍ക്ക്‌ ഓടേണ്ടി വരില്ല

- ബസിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിച്ച്‌ സുരക്ഷ ഉറപ്പ്‌ വരുത്തുക

- വനിതകള്‍ ഉള്‍പ്പടെ ബസില്‍ ആവശ്യത്തിന്‌ ജീവനക്കാരുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

- കുട്ടികളുടെ പെരുമാറ്റം മനസ്സിലാക്കുന്നതിന്‌ ബസിനുള്ളില്‍ സിസിടിവി സ്ഥാപിക്കുക

രക്ഷാകര്‍ത്താക്കള്‍ ഓര്‍ക്കേണ്ട കാര്യം

-ബസ്‌ നല്‍കുന്ന ഏജന്‍സിയുടെ പശ്ചാത്തലം പരിശോധിക്കുക

- കുട്ടികളെ സുരക്ഷയെ കുറിച്ചും സ്‌കൂള്‍ ബസിനായി എങ്ങനെ കാത്തിരിക്കണമെന്നും കയറണമെന്നും പഠിപ്പിക്കുക

- കുട്ടികളുടേയോ ജീവനക്കാരുടേയോ ഭാഗത്തു നിന്നും തെറ്റായ സമീപനമുണ്ടായല്‍ വളരെ പെട്ടന്ന്‌ തന്നെ ശ്രദ്ധയില്‍ പെടുത്തുക.

- ബസ്‌ വൃത്തിയായി സൂക്ഷിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.

X
Desktop Bottom Promotion