പൊന്നോണപ്പൂവിളിയോടെ അത്തം പിറന്നു

ഇന്ന് അത്തം, ഇനി ഓണപ്പൂവിളിയുടെ നാളുകള്‍. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് പൂക്കളമൊരുക്കാന്‍ തുടങ്ങുന്നത്. ഇത്തവണ എന്നാല്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞ സ്ഥിതിയാണ്. കോവിഡ് കാലത്തെ ഓണാഘോഷങ്ങള്‍ ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താനാണ് ഔദ്യോഗിക തീരുമാനങ്ങള്‍.

മലയാളിയുടെ ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തുന്ന ഓണം കോവിഡ് മഹാമാരിക്കൊപ്പം ഈ വര്‍ഷം നാമമാത്രമായി ചുരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയത്തിന്റെ നിഴലില്‍ പകിട്ടു കുറഞ്ഞ ഓണക്കാലത്തിന് ഈ വര്‍ഷം വില്ലനായി എത്തിയത് കോവിഡ് മഹാമാരിയാണ്. ലോകത്താകമാനം ബാധിച്ച ഈ വൈറസ് കേരളക്കരയിലെ മലയാളികളുടെ ദേശീയോത്സവത്തെയും മുമ്പെങ്ങുമില്ലാത്ത വിധം തകിടം മറിച്ചു.

അത്തം പിറന്നു

അത്തം പിറന്നു

അത്തം പിറന്നാല്‍ ഗ്രാമനഗര ഭേദമന്യേ പൊന്നോണത്തെ വരവേല്‍ക്കാനുള്ള ആഘോഷമാണ്. പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.

തൃക്കാക്കരയപ്പന്റെ എഴുന്നള്ളത്ത്

തൃക്കാക്കരയപ്പന്റെ എഴുന്നള്ളത്ത്

തൃക്കാക്കരയപ്പന്റെ എഴുന്നള്ളത്തിനായാണ് വീട്ടുമുറ്റങ്ങളില്‍ പൂക്കളം ഒരുക്കുന്നത് എന്നാണ് മറ്റൊരു ഐതിഹ്യം. തൃക്കാക്കരവരെ പോയി ദേവനെ പൂജിക്കാന്‍ എല്ലാവര്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കി തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ അദ്ദേഹം അനുവദിച്ചു എന്നാണ് അത്തപ്പൂക്കളത്തിനു പിന്നിലെ ഐതിഹ്യം.

തൃപ്പൂണിത്തുറ അത്തച്ചമയം

തൃപ്പൂണിത്തുറ അത്തച്ചമയം

ഇത്തവണ കോവിഡ് മഹാമാരി കാരണം തൃപ്പൂണിത്തുറ അത്തച്ചമയവും മാറ്റിവച്ചു. കൊച്ചി രാജാവ് നടത്തിവന്നിരുന്ന വിജയാഘോഷ യാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയായാത്രയായി ആഘോഷിക്കുന്നത്. അദ്യകാലത്ത് രാജാവും പരിവാരങ്ങളും ഇതില്‍ പങ്കാളികളായിരുന്നു. എന്നാല്‍ ഇന്ന് രാജാക്കന്‍മാരില്ലെങ്കിലും അത്തച്ചമയത്തിന്റെ പ്രൗഢിക്ക് ഒട്ടും മങ്ങലേല്‍ക്കാത്ത വിധത്തിലാണ് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടന്നുവരുന്നത്. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ആനകളും നാടന്‍ കലാരൂപങ്ങളും താലപ്പൊലിയുമായി തൃക്കാക്കര ജനതയുടെ ഉത്സവമാണ് അത്തച്ചമയ ഘോഷയാത്ര.

അത്തം; ഓണാഘോഷത്തിനു തുടക്കം

അത്തം; ഓണാഘോഷത്തിനു തുടക്കം

എന്നാല്‍ കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അത്തച്ചമയ ഘോഷയാത്ര ഈ വര്‍ഷം ഒഴിവാക്കിയിരിക്കുകയാണ്. പകരമായി ഓണാഘോഷങ്ങളുടെ തുടക്കമെന്നോണം തൃപ്പൂണിത്തുറ അത്തം നഗറില്‍ ഇന്ന് അത്തപ്പതാക ഉയര്‍ത്തും. പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. സമാധാനവും, ഐശ്വര്യവും നിറഞ്ഞ തന്റെ ഭരണകാലത്തിന്റെ ഓര്‍മ്മ പുതുക്കാനനും തന്റെ പ്രജകളെ നേരില്‍ കാണാനുമായി കേരളം വാണിരുന്ന മഹാബലി ചക്രവര്‍ത്തി വരുന്ന ദിവസമാണ് ഓണമായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. ഓണക്കാലം മലയാളികള്‍ക്ക് വിളവെടുപ്പുകാലം കൂടിയാണ്.

പൊന്നോണപ്പൂവിളിയുടെ അത്തം

പൊന്നോണപ്പൂവിളിയുടെ അത്തം

അത്തം നാള്‍ മുതലാണ് പൊന്നോണത്തെ വരവേറ്റ് പൂക്കളമൊരുക്കി തുടങ്ങുന്നത്. പരമ്പരാഗത രീതിപ്രകാരം അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് ഇട്ട് അലങ്കരിക്കുക മാത്രമാണ് ചെയ്യാറ്. പിന്നീടുള്ള ദിവസങ്ങളില്‍ പൂക്കളമൊരുക്കാന്‍ വിവിധതരം പൂക്കളും ഉപയോഗിക്കുന്നു.

അത്തപ്പൂക്കളം

അത്തപ്പൂക്കളം

വിശ്വാസമനുസരിച്ച് പൂക്കളമൊരുക്കിത്തുടങ്ങുന്ന ആദ്യ ദിനമായ അത്തം നാളില്‍ ഒരു നിരയില്‍ മാത്രമേ പൂവ് ഇടാന്‍ പാടുള്ളൂ. ചുവന്ന നിറത്തിലുള്ള പൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം നാളില്‍ രണ്ടിനം പൂവുകള്‍, മൂന്നാം നാള്‍ മൂന്നിനം പൂവുകള്‍ എന്നിങ്ങനെ അടുത്ത ദിവസങ്ങളില്‍ പൂക്കളത്തിന്റെ വലിപ്പം കൂടിക്കൂടി വരുന്നു.

പൂക്കളുടെ ഓണം

പൂക്കളുടെ ഓണം

ചോതി നാള്‍ മുതലാണ് ചുവന്ന നിറത്തിലുള്ള പൂക്കള്‍ പൂക്കളങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. ഇവയില്‍ ചെത്തിയും ചെമ്പരത്തിയുമാണ് സാധാരണയായി ഉപയോഗിക്കാറ്. ചെമ്പരത്തി ഇതളുകള്‍ അടര്‍ത്തിയും ചെത്തിപ്പൂവ് കുലയില്‍ നിന്ന് അടര്‍ത്തിയും ഉപയോഗിക്കുന്നു. പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത് ഒന്നാം ഓണനാളായ ഉത്രാട ദിവസമാണ്. മൂലം നാളില്‍ ചതുരാകൃതിയില്‍ വേണം പൂക്കളം ഒരുക്കാന്‍ എന്നും പറയപ്പെടുന്നു.

പൂക്കളം പലവിധം

പൂക്കളം പലവിധം

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ചിലയിടങ്ങളില്‍ ചാണകം മെഴുകിയ നിലത്തോ മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന പൂത്തറയിലോ പൂക്കളമിടുന്ന രീതിയും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെ പൂക്കളത്തിനു ചുറ്റും അരിമാവിനാല്‍ കോലം വരച്ചുകൊണ്ടും പൂക്കളത്തിനു നടുവിലായി തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചുകൊണ്ടും പൂക്കളമൊരുക്കുന്നവരുണ്ട്.

ഈ വര്‍ഷത്തെ ഓണം

ഈ വര്‍ഷത്തെ ഓണം

ഈ വര്‍ഷം ഓഗസ്റ്റ് 30,31 സെപ്റ്റംബര്‍ 1,2 തീയതികളിലായണ് ഓണം. ഓഗസ്റ്റ് 30ന് ഉത്രാട നാളില്‍ ഒന്നാം ഓണം, 31ന് തിരുവോണം, സെപ്റ്റംബര്‍ 1ന് അവിട്ടം നാളില്‍ മൂന്നാം ഓണം, 2ന് ചതയം നാളില്‍ നാലാം ഓണം എന്നിങ്ങനെ ആഘോഷിക്കുന്നു.

അന്യനാട്ടിലെ പൂക്കളില്ല

അന്യനാട്ടിലെ പൂക്കളില്ല

തൊടിയിലെ പൂവുകള്‍ വെറും ഓര്‍മ്മകള്‍ ഇന്നത്തെ കാലത്ത് മലയാളിക്ക് ഓണത്തിന് ആശ്രയം അന്യനാട്ടിലെ പൂക്കള്‍ തന്നെ. ജമന്തിയും ചെണ്ടുമല്ലിയുമൊക്കെയായി വഴിയോരങ്ങള്‍ ഓണക്കാലത്ത് കച്ചവടക്കാരാല്‍ വര്‍ണാഭമായി നില്‍ക്കുമ്പോള്‍ ഇത്തവണ അതും ഓര്‍മ്മ മാത്രമാകും. കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്യസംസ്ഥത്ത് നിന്നുള്ള പൂക്കള്‍ കേരളത്തില്‍ വിപണിയില്‍ എത്തിക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ ഈ വര്‍ഷം വീടുകളിലെ പൂക്കളങ്ങള്‍ പേരിനു മാത്രമായി ചുരുങ്ങുമെന്നു സാരം.

പ്രതീക്ഷയുടെ നാളേയ്ക്കായി

പ്രതീക്ഷയുടെ നാളേയ്ക്കായി

ഓണക്കോടിയാണ് ഓണാഘോഷങ്ങളുടെ മറ്റൊരു മുഖമുദ്ര. വീടുകളിലെ കുട്ടികളും മുതിര്‍ന്നവരും ഓണനാളില്‍ കോടി വസ്ത്രം ധരിക്കുന്നത് കേരളത്തിലുടനീളം കാണപ്പെടുന്നു. ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. അതിനാല്‍ ഓണനാളുകളുടെ ഓര്‍മ്മയിലുള്ള ആ ആഘോഷക്കാലത്തിനായി അല്‍പം കാത്തിരിക്കേണ്ടതുണ്ട്. ഇന്നുള്ള പ്രതിസന്ധികളെയെല്ലാം മറികടന്ന് ആഘോഷത്തിന്റെ പൊന്നോണക്കാലം തിരികെയെത്തുന്ന നാളുകള്‍ക്കായുള്ള മലയാളിയുടെ കാത്തിരിപ്പ് സഫലമാവട്ടെ...

X
Desktop Bottom Promotion