പൊന്നോണത്തെ വരവേല്‍ക്കാന്‍ അത്തം പിറന്നു; പത്തു നാള്‍ ഇനി ഓണാഘോഷം

ഇന്ന് അത്തം പിറന്നു, മലയാളക്കര വീണ്ടുമൊരു ഓണാഘോഷത്തിലേക്ക്. ഇനി പത്തുനാള്‍ ഓണാഘോച്ചൂടിലായിരിക്കും മലയാളികള്‍. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് പൂക്കളമൊരുക്കാന്‍ തുടങ്ങുന്നത്. പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു.

വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.

അത്തം 2022

അത്തം 2022

കേരളത്തില്‍ വളരെ ആവേശത്തോടെ ആഘോഷിക്കുന്ന വാര്‍ഷിക വിളവെടുപ്പുത്സവമാണ് ഓണം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിന് വളരെയധികം പ്രാധാന്യമുണ്ട്, മാത്രമല്ല ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉത്സവവുമാണ്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ആദ്യ ദിവസത്തെ അത്തം എന്ന് വിളിക്കുന്നു, ഈ വര്‍ഷം അത് ഓഗസ്റ്റ് 30 നാണ്. പല കാരണങ്ങളാല്‍ അത്തം ശുഭകരമായി കണക്കാക്കപ്പെടുന്നു, ഇത് പത്ത് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന ഓണം മഹോത്സവത്തിന് തുടക്കമിടുന്നു. ഓണക്കാലം മലയാളികള്‍ക്ക് വിളവെടുപ്പുകാലം കൂടിയാണ്.

അത്തപ്പൂക്കളം

അത്തപ്പൂക്കളം

മഹാബലിയെ വരവേല്‍ക്കാനായി ആളുകള്‍ അവരുടെ വീടുകളില്‍ പൂക്കളം ഒരുക്കുന്നു. അത്തം നാള്‍ മുതലാണ് പൊന്നോണത്തെ വരവേറ്റ് പൂക്കളമൊരുക്കി തുടങ്ങുന്നത്. പരമ്പരാഗത രീതിപ്രകാരം അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് ഇട്ട് അലങ്കരിക്കുക മാത്രമാണ് ചെയ്യാറ്. പിന്നീടുള്ള ദിവസങ്ങളില്‍ പൂക്കളമൊരുക്കാന്‍ വിവിധതരം പൂക്കളും ഉപയോഗിക്കുന്നു. ആദ്യ ദിവസം വലിപ്പം വളരെ ചെറുതായിരിക്കും. മഞ്ഞ പൂക്കളാണ് പ്രധാനമായും അടങ്ങിയിരിക്കുക. അത്തപ്പൂ എന്നാണ് ഇതിനെ വിളിക്കുന്നത്.

തൃക്കാക്കര; മഹാബലിയുടെ വാസസ്ഥലം

തൃക്കാക്കര; മഹാബലിയുടെ വാസസ്ഥലം

മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങമാസത്തിലാണ് അത്തം ആചരിക്കുന്നത്. അത് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വരുന്നു. മഹാബലി തമ്പുരാന്റെ കേരളത്തിലേക്കുള്ള വരവിനായുള്ള ഒരുക്കങ്ങളുടെ ആദ്യ ദിനമാണിത്. കൊച്ചിയിലെ തൃക്കാക്കര ക്ഷേത്രം മഹാബലിയുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു. ഇവിടെ വര്‍ഷാവര്‍ഷം ഓണക്കാലത്ത് ഉത്സവക്കൊടി ഉയര്‍ത്തുകയും പരേഡ് നടത്തുകയും ചെയ്യുന്നു. ഓണത്തിന്റെ പ്രധാന ആരാധനാലയമായതിനാല്‍ ആളുകള്‍ ഓണനാളുകളില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തുന്നു.

അത്തച്ചമയം

അത്തച്ചമയം

മഹാബലിയെ ഭൂമിയില്‍ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ സ്ഥലമായി കരുതപ്പെടുന്ന കൊച്ചിക്കടുത്തുള്ള തൃപ്പൂണിത്തുറയില്‍ നിന്നാണ് അത്തച്ചമയം എന്ന മഹാഘോഷയാത്ര ആരംഭിക്കുന്നത്. കൊച്ചി രാജാവ് നടത്തിവന്നിരുന്ന വിജയാഘോഷ യാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയായാത്രയായി ആഘോഷിക്കുന്നത്. അദ്യകാലത്ത് രാജാവും പരിവാരങ്ങളും ഇതില്‍ പങ്കാളികളായിരുന്നു. എന്നാല്‍ ഇന്ന് രാജാക്കന്‍മാരില്ലെങ്കിലും അത്തച്ചമയത്തിന്റെ പ്രൗഢിക്ക് ഒട്ടും മങ്ങലേല്‍ക്കാത്ത വിധത്തിലാണ് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടന്നുവരുന്നത്. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ആനകളും നാടന്‍ കലാരൂപങ്ങളും താലപ്പൊലിയുമായി തൃക്കാക്കര ജനതയുടെ ഉത്സവമാണ് അത്തച്ചമയ ഘോഷയാത്ര.

Story first published: Tuesday, August 30, 2022, 9:55 [IST]
X
Desktop Bottom Promotion