വൃന്ദാവനം കണ്ടെത്താന്‍ ധനം നല്‍കിയ രാധ- വൈറലായി സൂര്യയും ശബ്ദവും

'വൃന്ദാവനം കണ്ടെത്തിയത് ഞാനാണ് , അതിനുള്ള ധനം നല്‍കിയത് ഞങ്ങളാണ്' സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും മറക്കാത്ത ഒരു ശബ്ദമാണ് ഇത്. അത്രയധികം ഈ അടുത്ത നാളുകളില്‍ വൈറലായി ഈ കൃഷ്ണനും രാധയും. 'കണ്ണന്റെ രാധ' മലയാളത്തിലേക്ക് എത്തിയപ്പോള്‍ വൈറലായി മാറിയ ഈ കൃഷ്ണനും രാധയും തന്നെയാണ് ഇന്നത്തെ താരങ്ങള്‍.

സൂര്യ ലിഥിന്‍ എന്നാണ് ഈ രാധയുടെ പേര്. രാധാകൃഷ്ണ എന്ന പേരില്‍ സ്റ്റാര്‍ ഭാരതിലാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്ത് കൊണ്ടിരുന്നത്. എന്നാല്‍ ഇത് മൊഴിമാറ്റം ചെയ്ത് ഏഷ്യാനെറ്റിലെത്തിയപ്പോള്‍ തിളങ്ങിയ രണ്ട് ശബ്ദങ്ങളാണ് രാധയും കൃഷ്ണനും. കൂടുതല്‍ വിശേഷങ്ങള്‍ സൂര്യ മലയാളം ബോള്‍ഡ്സ്‌കൈയോട് പങ്ക് വെയ്ക്കുന്നു.

Exclusive Interview with Surya Lithin

എംബിബിഎസ് എന്ന ലക്ഷ്യം
ഡോക്ടറാവുക എന്ന ലക്ഷ്യത്തോടെ ജീവിതത്തെ സ്വപ്‌നം കണ്ട് തുടങ്ങിയതായിരുന്നു സൂര്യ. എന്നാല്‍ പ്രവേശന പരീക്ഷയില്‍ മെഡിക്കല്‍ എന്ന സ്വപ്‌നത്തിന് പകരം എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞപ്പോള്‍ അത് വേണ്ട വീണ്ടും വീണ്ടും മെഡിക്കലിന് പരിശ്രമിക്കാം എന്ന ചിന്തയിലേക്കെത്തി. എന്നാല്‍ പിന്നീടുള്ള സാഹചര്യത്തില്‍ ആഗ്രഹം സഫലമാവാതെ വന്നപ്പോള്‍ ഡിപ്രഷനിലേക്കുള്ള വഴിയായിരുന്നു സൂര്യയുടെ മുന്നിലുണ്ടായിരുന്നത്. ഇതാണ് പിന്നീട് ഡബ്ബിംങ് എന്ന വഴിത്തിരിവിലേക്ക് തന്നെ എത്തിച്ചത്.

സുഹൃത്തെന്ന നിമിത്തം
ഈ സാഹചര്യത്തിലാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് സൂര്യയ്ക്ക് ഡബ്ബിംങ് ഒന്ന് ട്രൈ ചെയ്തൂടേ എന്ന ചോദ്യവുമായി എത്തിയത്. ശബ്ദത്തെക്കുറിച്ചും അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചും അപ്പോഴാണ് ചിന്തിച്ച് തുടങ്ങിയത്. പതുക്കെ പതുക്കെ ഡബ്ബിംങ്ങിനോടുള്ള ഇഷ്ടം കൂടി വന്നു. പിന്നീടാണ് തിരുവനന്തപുരത്ത് സംവിധായകന്‍ ശിവമോഹന്‍ തമ്പി സാറിന്റെ ഡബ്ബിംങ് സ്റ്റുഡിയോയില്‍ പഠിക്കാനായി തീരുമാനിച്ചത്. വീട്ടിലറിയാതെയാണ് കോഴ്സിന് ചേര്‍ന്നത്. അമ്മയ്ക്ക് ചെറിയ ഇഷ്ടക്കേടുണ്ടായിരുന്നു. എങ്കിലും പിന്നീട് അമ്മ അറിയാതെ കോഴ്സ് തുടങ്ങി. സുഹൃത്ത് തന്നെയായിരുന്നു ആദ്യത്തെ ഫീസ് അടക്കാനുള്ള പണം നല്‍കിയത് എല്ലാം.

ആദ്യത്തെ ഡബ്ബിംങ്
ആദ്യത്തെ ഡബ്ബിങ് അനുഭവം എന്നത് കോഴ്‌സിന് ചേരുമ്പോഴുള്ള ഓഡിഷന്‍ തന്നെയായിരുന്നു. രാമായണത്തിലെ ചെറിയൊരു ഭാഗമായിരുന്നു തന്റെ ആദ്യത്തെ ശബ്ദം. ശിവമോഹന്‍ തമ്പി സാറ് തന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ഡബ്ബിംങ് കോഴ്‌സിനായി ചേര്‍ന്നു. അന്ന് കൂടെയുണ്ടായിരുന്നവരെല്ലാം ഇന്നും ഡബ്ബിംങ് മേഖലയില്‍ മികച്ച രീതിയില്‍ തന്നെ നില്‍ക്കുന്നു. അവരുമായുള്ള സൗഹൃദം ഇന്നും സൂര്യ കാത്തു സൂക്ഷിക്കുന്നു. ഡബ്ബിംങിലേക്ക് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് നമ്മുടെ ശബ്ദം എവിടെയെങ്കിലും രജിസ്റ്റര്‍ ആവുക, അല്ലെങ്കില്‍ തിരിച്ചറിയപ്പെടുക എന്നതാണ്. പലപ്പോഴും അത് വഴി തന്നെയാണ് നമ്മളെ തേടി അവസരങ്ങള്‍ വരുന്നതും.

Exclusive Interview with Surya Lithin

വൈറലായ രാധ
രാധയുടേയും കൃഷ്ണന്റേയും ശബ്ദത്തെക്കുറിച്ച് എടുത്ത് പറയേണ്ടതാണ് എന്നതാണ് ഈ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. കണ്ണനും രാധയ്ക്കും കിട്ടിയ സ്വീകാര്യത നിസ്സാരമല്ല. നമ്മുടെ ശബ്ദത്തിന് കിട്ടിയ അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നാണ് സൂര്യ പറയുന്നത്. അത്രയധികം സന്തോഷമാണ് ഇപ്പോഴുള്ളത് എന്നാണ് സൂര്യ പറയുന്നത്. ആ ഒരൊറ്റ ഡയലോഗിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത് എന്നതിലും വളരെയധികം സന്തോഷം. രാധയ്ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ ശബ്ദം അല്‍പം കൂടി ശ്രദ്ധിച്ചിരുന്നു എന്നതാണ് രാധയെ ഇത്രത്തോളം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയതും.

ആദ്യത്തെ ഡബ്ബിംങ്
ഡബ്ബിംങ് എന്നത് വളരെയധികം ആഗ്രഹിച്ച് നേടിയ ഒരു കരിയര്‍ തന്നെയാണ്. ശബ്ദത്തിന്റെ സാധ്യത മനസ്സിലാക്കി മികച്ച രീതിയില്‍ മുന്നോട്ട് പോവണം എന്നത് തന്നെയായിരുന്നു ആഗ്രഹം. സുഹൃത്തിന്റെ പ്രചോദനമാണ് ഇത്തരം ഒരു മേഖലയിലേക്ക് എത്താന്‍ കാരണമായതെന്ന് പറഞ്ഞുവല്ലോ. പലപ്പോഴും ടിവിയില്‍ കാണുന്ന പരസ്യങ്ങളുടെ ശബ്ദം കുറച്ച് അതിന് ഡബ്ബ് ചെയ്തായിരുന്നു തുടക്കം. അത് മാത്രമല്ല കഥാപുസ്തകങ്ങള്‍ പോലുള്ളവ ഉറക്കെ വായിച്ചും, അതിന് ശബ്ദത്തില്‍ മാറ്റം വരുത്തിയും എല്ലാം തന്റെ തീവ്രമായ ആഗ്രഹം സൂര്യ കാത്തുസൂക്ഷിച്ചു.

ആദ്യത്തെ പ്രതിഫലം
ആദ്യമായി ഡബ്ബ് ചെയ്തപ്പോള്‍ കിട്ടിയ പ്രതിഫലം എന്ന് പറയുന്നത് 100 രൂപയാണ്. എല്ലാ ചെറിയ അവസരവും ഞാന്‍ പരമാവധി ഉപയോഗിച്ചിരുന്നു. കൂടാതെ ധാരാളം കഷ്ടപ്പെട്ടിട്ടുമുണ്ട്. ആഗ്രഹത്തിന്റെ പുറത്താണ് ഡബ്ബിംങ്ങിലേക്ക് ഇറങ്ങിയത്. ആദ്യമായി ശബ്ദം നല്‍കിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിന് വേണ്ടിയായിരുന്നു. അത് തന്റെ ശബ്ദമാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ ഡബ്ബ് ചെയ്യാന്‍ പോയിരുന്നു എന്ന് പോലും സൂര്യ വീട്ടിലറിയിച്ചത്. ഇപ്പോള്‍ യൂണിവേഴ്സ്റ്റി ഓഫ് ലണ്ടനില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സൂര്യ.

X
Desktop Bottom Promotion