പുകവലിയ്ക്കുമ്പോള്‍ സ്വാതന്ത്ര്യം തോന്നുന്നു?

By Lakshmi

Smoking
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കിടയിലെ പുകവലി കൂടുന്നതായി റിപ്പോര്‍ട്ട്. ഇവിടത്തെ 25ശതമാനം സ്ത്രീകളും പുകവലിയ്ക്ക് അടിമകളാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സൗദിയിലെ 11ലക്ഷത്തോളം സ്ത്രീകള്‍ പുകവലിക്കാരാണെന്ന് വിവിധ സര്‍വ്വേകളില്‍ പറയുന്നു. പുരുഷന്മാരുടെ കാര്യത്തിലാണെങ്കില്‍ 60ലക്ഷം പേരാണ് പുകവലിക്കാരായുള്ളത്.

25 മുതല്‍ 35വയസ്സുവരെ പ്രായമുള്ളവരാണ് സ്ത്രീകളിലെ പുകവലിക്കാരില്‍ ഏറെയും. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയിലും പുകവലി സര്‍വ്വസാധാരണമായി മാറുകയാണത്രേ.

കുടുംബവഴക്കുകളും മാനസികപ്രശ്‌നങ്ങളുമാണ് പലരെയും പുകവലിക്ക് അടിമകളാക്കുന്നത്. പുകവലി തുടങ്ങിയ ശേഷം ഭര്‍ത്താവുമായി വഴക്കിടാറില്ലെന്നും സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞു എന്നും സ്ത്രീകള്‍ പറയുന്നു.

ഭര്‍ത്താക്കന്മാരും മാതാപിതാക്കളും അറിയാതെയാണ് തങ്ങള്‍ പുകവലിക്കുന്നതെന്ന് മിക്ക സ്ത്രീകളും സമ്മതിക്കുന്നു. പുകവലി തുടങ്ങിയപ്പോള്‍ സ്വാതന്ത്ര്യം കൂടിയതുപോലെ തോന്നുന്നുവെന്നാണ് സര്‍വ്വേകളില്‍ ചില സ്ത്രീകള്‍ പ്രതികരിച്ചത്.

ഇവരില്‍ പലര്‍ക്കും പുകവലിയുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചൊന്നും സൗദിയിലെ സ്ത്രീകള്‍ക്ക് വലിയ ബോധമില്ലെന്നാണ് സീചന. പുകവലി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി ഓരോ വര്‍ഷവും 500 കോടി റിയാലാണ് സൗദിയിലെ സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലിമൂലമുള്ള അസുഖങ്ങള്‍ ബാധിച്ച് ഇവിടെ ഇതേവരെ 23,000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കര്‍ശനമായ മതനിയമങ്ങളുള്ള സൗദിയില്‍ പലകാര്യങ്ങളിലും സ്ത്രീകള്‍ക്ക് കര്‍ശന വിലക്കുകളുണ്ട്. ഇതുണ്ടായിട്ടുപോലും സ്ത്രീകള്‍ക്കിടയില്‍ പുകവലി കൂടുകയെന്നത് സൗദിയെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

Story first published: Saturday, July 23, 2011, 12:16 [IST]
X
Desktop Bottom Promotion