ഒറ്റ-പങ്കാളി സങ്കല്‍പ്പം ഉടയുന്നു, ഇന്ത്യക്കാര്‍ക്ക് വിവാഹേതര ബന്ധങ്ങളിലുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നു

പങ്കാളിയല്ലാതെ മറ്റൊരാളുമായി പുറത്തുപോകാനും ഇഷ്ടങ്ങളും സ്വകാര്യനിഷങ്ങളും പങ്കുവെക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. അയ്യേ, മോശം. വിവാഹബന്ധങ്ങള്‍ പവിത്രമായി കരുതുന്ന ഇന്ത്യക്കാരോടാണോ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നാണോ. എന്നാല്‍ കേട്ടോളൂ, ഇന്ത്യക്കാരുടെ കാഴ്ചപ്പാടുകള്‍ മാറിത്തുടങ്ങിയിരിക്കുന്നു. ഒരു പുരുഷന് ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു സ്ത്രീയ്ക്ക് ഒരു പുരുഷന്‍ എന്ന സങ്കല്‍പ്പത്തിനെല്ലാം ഉലച്ചില്‍ വന്നിരിക്കുന്നു, ആഗ്രഹങ്ങളിലെങ്കിലും.

Non traditional dating methods

പറഞ്ഞുവരുന്നത് ഒരു സര്‍വ്വേ റിപ്പോര്‍ട്ടിനെ കുറിച്ചാണ്. വിവാഹേതര ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്‍ കഴിഞ്ഞിടെ നടത്തിയ പഠനത്തില്‍ ബന്ധങ്ങളെ കുറിച്ച് ഇന്ത്യന്‍ സമൂഹത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ മാറിത്തുടങ്ങുന്നുവെന്ന സൂചനയാണ് ഉള്ളത്. എന്തായാലും ഇതൊന്നും കേരളത്തിലെ കാര്യമായിരിക്കില്ല എന്നാണെങ്കില്‍ കേരളത്തിലെ നഗരങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്താണ് ആ റിപ്പോര്‍ട്ട് പറയുന്നതെന്ന് നോക്കാം.

ഗ്ലീഡന്‍ സര്‍വ്വേ

വിവാഹം, വിവേഹതര ബന്ധം, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കുള്ള കാഴ്ചപ്പാടുകളില്‍ കഴിഞ്ഞ കാലങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്ലീഡന്‍ സര്‍വ്വേ നടത്തിയത്. രാജ്യത്തെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയില്‍ 25നും 50നും ഇടയില്‍ പ്രായമുള്ള 1503 വിവാഹിതരാണ് പങ്കെടുത്തത്.

സര്‍വ്വേയില്‍ പ്രതികരിച്ച 60 ശതമാനം ആളുകളും സ്വിംഗിഗ് (വിവാഹിതരും അല്ലാത്തവരുമായ ഇതിനകം ഒരു ബന്ധമുള്ള ആളുകള്‍ വെറുതേ ഒരു സന്തോഷത്തിന് വേണ്ടി മറ്റുള്ളവരുമായി ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുക) പോലുള്ള പാരമ്പര്യേതര ഡേറ്റിംഗ് സമ്പ്രദായങ്ങളില്‍ താല്‍പ്പര്യം രേഖപ്പെടുത്തി. മാത്രമല്ല, പങ്കാളി ഉണ്ടായിരിക്കുമ്പോള്‍ തന്നെ മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെടാനും ആളുകള്‍ ആഗ്രഹിക്കുന്നുവെന്ന സൂചനയും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പ്രകടമാണ്.

ഞെട്ടിയോ. ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. വിവാഹബന്ധം പവിത്രമായും പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയും സ്‌നേഹവും വേണ്ടുന്ന ഒന്നായുമാണ് ഇത്രയും കാലം ഇന്ത്യന്‍ സമൂഹം കരുതിപ്പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം വേണമെന്ന് ഇന്ത്യക്കാരും ആഗ്രഹിക്കുന്നുവെന്ന് വേണം ഈ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാന്‍. അതായത് ആധുനിക ഇന്ത്യ ബന്ധങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളിലേയ്ക്ക് പോകുകയാണ്.

വിവാഹേതര ബന്ധം

വിവാഹേതര ബന്ധങ്ങളെ തന്നെ പലതരത്തില്‍ അടയാളപ്പെടുത്തുന്നുണ്ട് ഈ പഠനം.

വൈകാരികമായ കൂട്ട് മാത്രം

വിവാഹേതര ബന്ധം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എപ്പോഴും ശാരീരിക ബന്ധമെന്ന് തെറ്റിദ്ധരിക്കരുത്. പുറത്ത് നിന്നുള്ള ഒരു വ്യക്തിയുമായി വൈകാരികമായ അടുപ്പം മാത്രമാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോലും അത് വിവാഹേതര ബന്ധമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പുരുഷന്മാരും ഇത്തരത്തിലൊരു ബന്ധം തുടങ്ങാനോ തുടരാനോ ആഗ്രഹിക്കുന്നു.

വിര്‍ച്വല്‍ ഫ്‌ളര്‍ട്ടിംഗ്

ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈനായുള്ള പഞ്ചാരയടി അഥവാ ഫ്‌ളര്‍ട്ടിംഗ് വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇതും ഒരു വിവാഹേതര ബന്ധമായി വേണം കണക്കാക്കാന്‍. സര്‍വ്വേയില്‍ പങ്കെടുത്ത 36 ശതമാനം സ്ത്രീകളും 35 ശതമാനം പുരുഷന്മാരും ഇത്തരത്തില്‍ പഞ്ചാര വര്‍ത്തമാനം പറയാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇക്കാര്യത്തില്‍ കൊച്ചിയില്‍ നിന്നുള്ളവരാണ് മുന്നില്‍.

പങ്കാളിയല്ലാതെ മറ്റൊരാളെ സ്വപ്‌നം കാണല്‍

സ്വപ്‌നം നമ്മുടെ സ്വകാര്യസ്വത്ത് ആയതിനാലും ഒരു ചിലവും ഇല്ലാത്തതിനായും അതിലൊരു കുറവും വരുത്താന്‍ ആളുകള്‍ ഒരുക്കമല്ല. പങ്കാളിയല്ലാതെ മറ്റൊരാളുമായുള്ള നിമിഷങ്ങള്‍ സ്വപ്‌നം കാണാറുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 33 ശതമാനം പുരുഷന്മാരും 35 ശതമാനം സ്ത്രീകളും സമ്മതിച്ചു.

ഇന്ത്യക്കാരുടെ ആധുനിക പ്രേമം

ഒരു വ്യക്തിയുമായി മാത്രമുള്ള ബന്ധത്തെ മാത്രമാണ് ഇത്രയും കാലം നമ്മുടെ സമൂഹം അംഗീകരിച്ചിരുന്നത്. അതിന് വിപരീതമായുള്ള മറ്റുള്ള ബന്ധങ്ങളെല്ലാം അവിശുദ്ധം അല്ലെങ്കില്‍ സദാചാരത്തിന് നിരക്കാത്തത്, അതുമല്ലെങ്കില്‍ നിയമവിരുദ്ധമെന്നെല്ലാം മുദ്രകുത്തിയിരുന്നവയാണ്.

എന്നാല്‍ ഗ്ലീഡന്റെ പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ത്യക്കാര്‍ ഇക്കാര്യങ്ങളിലുള്ള സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കേണ്ട സമയമായി എന്ന സൂചന നല്‍കുന്നതാണ്.

Story first published: Wednesday, March 20, 2024, 16:56 [IST]
X
Desktop Bottom Promotion