കുഞ്ഞിന് മുലപ്പാലെത്തിക്കാന്‍ കൊറിയര്‍

By Lakshmi

Feeding Bottle
ജക്കാര്‍ത്ത: പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിലാക്കി ജോലിയ്ക്കു പോകുമ്പോള്‍ എല്ലാ അമ്മമാരെയും വിഷമത്തിലാക്കുന്ന ഒരു കാര്യമാണ് മുലയൂട്ടല്‍. ഇടയ്ക്ക് വീട്ടില്‍ വന്ന് കുഞ്ഞിന് പാലുകൊടുത്ത് തിരികെ ഓഫീസില്‍ പോവുകയെന്നത് എല്ലാവരെയും സംബന്ധിച്ച് സാധ്യമുള്ള കാര്യമല്ല.

ഏതുനാട്ടിലായാലും അമ്മമാരും കുഞ്ഞുങ്ങളും നേരിടുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍. എന്നാല്‍ ജക്കാര്‍ത്തയില്‍ ഈ പ്രശ്‌നത്തിന് പോംവഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൊറിയര്‍ സര്‍വ്വീസ്.

ജോലിചെയ്യുന്ന അമ്മമാര്‍ കുപ്പിയിലക്കി നല്‍കുന്ന മുലപ്പാല്‍ കൊറിയറുകാര്‍ വീട്ടില്‍ കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കൂളര്‍ ബോക്‌സില്‍ വളരെ ഭദ്രമായും ശ്രദ്ധയോടെയുമാണ് പാല്‍ എത്തിക്കുന്നത് എന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കയ്ക്ക് ഇടയുമില്ല.

മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനമായ കാര്യമാണെന്നതിനാല്‍ത്തന്നെ ഈ പുതിയ പദ്ധതിയെ ഇന്തോനേഷ്യയിലെ സര്‍ക്കാറും പ്രോത്സാഹിപ്പിക്കുകയാണ്.

പൊതുവേ ജക്കാര്‍ത്തയിലെ റോഡുകളില്‍ വന്‍ തിരക്കാണ്. അതിനാല്‍ മുലപ്പാലുമായി പോകുന്ന കൊറിയറുകാര്‍ ബൈക്കുകളാണ് ഉപയോഗികക്ുന്നത്. 2010ലാണ് ഈ മുലപ്പാല്‍ കൊറിയര്‍ തുടങ്ങിയത്. കയറ്രുമതി ബിസിനസ് നടത്തുന്ന ഫിക്രി നൗവല്‍ ആണ് ഈ സംവിധാനം തുടങ്ങിയത്.

ജോലിക്കാരിയായ ഭാര്യ കുഞ്ഞിനെ മുലയൂട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കകുയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തത്.

രാജ്യത്ത് നല്ലൊരു തലമുറ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമ്മയുടെ പാല്‍ കുടിച്ചുവളരുക എന്നത് അതില്‍ പ്രധാനപ്പെട്ടതാണ്. ഒപ്പം അമ്മമാര്‍ക്ക് ജോലിചെയ്യാനും കഴിയണം- ഇക്കാര്യത്തിലുള്ള നൗവലിന്റെ അഭിപ്രായം ഇതാണ്.

നൗവലിന്റെ കമ്പനി 30,000-40,000 റുപിയ വരെയാണ്(166-221 രൂപ) ഈ സര്‍വ്വീസിനായി ഈടാക്കുന്നത്. കമ്പ്യൂട്ടറില്‍ ജിപിഎസ് മാപ് നോക്കിയാണ് പാലുമായി പോകുന്ന കൊറിയര്‍ ജീവനക്കാര്‍ വീടുകളില്‍ വഴിതെറ്റാതെയെത്തുന്നത്.

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്ന അമ്മമാരുടെ എണ്ണം ഇന്തൊനീഷ്യയില്‍ 2007ല്‍ 38 ശതമാനമായി കുറഞ്ഞിരുന്നു. അതിനാല്‍ മുലയൂട്ടല്‍ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പുതിയ പദ്ധതികളെ സര്‍ക്കാര്‍ ഉദാരമായി പ്രോത്സാഹിപ്പിക്കുകയാണ്.

ജക്കാര്‍ത്തയില്‍ പൊലീസ്, ഐടി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന അമ്മമാര്‍ ഇപ്പോള്‍ ഈ കൊറിയര്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഏഷ്യയില്‍ ത്വരിത ഗതിയില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്തോനേഷ്യ. 2009ലെ കണക്കുകള്‍ പ്രകാരം 4കോടി സ്ത്രീകള്‍ ജോലിചെയ്യുന്നവരാണ്. ഇവരുടെ എണ്ണം കൂടിവരുകയുമാണ്.

Story first published: Thursday, January 19, 2012, 10:19 [IST]
X
Desktop Bottom Promotion