എവിടെയാണ് നിത്യാനന്ദ, വിവാദ ആള്‍ദൈവം 'കൈലാസ'ത്തില്‍ തന്നെയോ

Where is Nithyananda: 2023ലെ ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ സാങ്കല്‍പ്പിക രാജ്യത്തെ ഒരു പ്രതിനിധി പങ്കെടുക്കുകയുണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ എന്ന രാജ്യത്തെ പ്രതിനിധീകരിച്ചായിരുന്നു അവര്‍ ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എത്തിയത്. നിരന്തരം വേട്ടയാടപ്പെടുന്ന ഹിന്ദുത്വത്തിലെ പരമോന്നത ഗുരുവിനെ സംരക്ഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സ്വയം പ്രഖ്യാപിത, വിവാഗ ആള്‍ദൈവമായ നിത്യാനന്ദ ആയിരുന്നു അവര്‍ പറഞ്ഞ ഹിന്ദുത്വത്തിലെ പരമോന്നത ഗുരു. എന്നാല്‍ അപ്രസക്തവുംപ്രഖ്യാപിത ചര്‍ച്ചാവിഷയങ്ങളുമായി ബന്ധമില്ലാത്തതും ആണെന്ന് വ്യക്തമാക്കി കൊണ്ട് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ ഇവരുടെ ആവശ്യങ്ങള്‍ തള്ളുകയാണ് ചെയ്തത്.

nithyananda
Photo Credit: PTI

ബലാത്സംഗക്കേസില്‍ അടക്കം പ്രതിയായ നിത്യാനന്ദയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അന്ന് വീണ്ടും ചര്‍ച്ചയായി.

ആരാണ് നിത്യാനന്ദ?

നിത്യാനന്ദ പരമശിവം, പരമഹംസ നിത്യാനന്ദ എന്നീ പേരുകളിലാണ് നിത്യാനന്ദ വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. പതിനൊന്നാം വയസ്സിലാണ് തനിക്ക് ആത്മീയമായ ബോധോദയം ലഭിക്കുന്നതെന്ന് സ്വന്തം യൂട്യൂബ് ചാനല്‍ വീഡിയോയില്‍ ഒരിക്കല്‍ നിത്യാനന്ദ പറഞ്ഞിട്ടുണ്ട്്. 2000ത്തിലാണ് ഇദ്ദേഹം തമിഴ്‌നാട്ടില്‍ തന്റെ ആദ്യ ആശ്രമം സ്ഥാപിക്കുന്നത്. അതിന് ശേഷമാണ് നിത്യാനന്ദയുടെ സ്വാധീനം വര്‍ധിച്ചതും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2003-ല്‍ ബെംഗളൂരുവിലെ ബിദാദിയിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഹൈദരാബാദിലും ചെന്നൈയിലും ഇദ്ദേഹം വലിയ ആശ്രമങ്ങള്‍ പണിതു. ഇതുകൂടാതെ അമേരിക്കയില്‍ അടക്കം പല സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ആത്മീയമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടാണ് നിത്യാനന്ദ തന്റെ സ്വാീകാര്യത വളര്‍ത്തിയെടുത്തത്. നാനൂറോളം അതീന്ദ്രിയസിദ്ധികള്‍ ഉണ്ടെന്നായിരുന്നു ഇദ്ദേഹവും അനുയായികളും പ്രചരിപ്പിച്ചിരുന്നത്. മൂന്നാം തൃക്കണ്ണ്, ഭിത്തികള്‍ക്ക് അപ്പുറം നടക്കുന്ന കാര്യങ്ങളും കാണാനുള്ള കഴിവ്, കണ്ണുകാണാത്ത 82 കുട്ടികള്‍ക്ക് കാഴ്ച നല്‍കല്‍ എന്നിങ്ങനെ പല അത്ഭുതങ്ങളും നിത്യാനന്ദയെ ചുറ്റിപ്പറ്റി അദ്ദേഹത്തിന്റെ വിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ചു. ശാസ്ത്രീയ അടിത്തറകളില്ലാത്ത പല അവകാശവാദങ്ങളും കണ്ടുപിടിത്തങ്ങളും അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെയും അവതരിപ്പിച്ച് അദ്ദേഹം ആളുകള്‍ക്കിടയില്‍ തരംഗമായി.

വിവാദങ്ങള്‍

നിരവധി വിവാദങ്ങള്‍ നിത്യാനന്ദയെ ചുറ്റിപ്പറ്റിയുണ്ട്. മലയാള സിനിമയില്‍ അടക്കം അഭിനയിച്ച, നടി രഞ്ജിതയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ ആയിരുന്നു അതിലൊന്ന്. 2010-ലാണ് ഈ വീഡിയോ പുറത്ത് വരുന്നത്. എന്നാല്‍ താന്‍ ശവാസനം പരിശീലിക്കുകയായിരുന്നിവെന്നും ലൈംഗികശേഷി ഇല്ലാത്ത ആളാണെന്നുമെല്ലാം നിത്യാനന്ദ സംഭവത്തെ ന്യായീകരിച്ചു. എന്നാല്‍ കോടതിയില്‍ തെളിവ് സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ബെംഗളൂരുവില്‍ നിത്യാനന്ദയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ആ വര്‍ഷം ഹിമാചല്‍ പ്രദേശില്‍ വെച്ച് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു.

മറ്റൊരു ശിഷ്യയെ ആശ്രമത്തില്‍ വെച്ച് ബലാത്സംഗം ചെയ്തവെന്ന ആരോപണവും നിത്യാനന്ദയ്‌ക്കെതിരെ വന്നിരുന്നു. ബാലികയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ 2019-ല്‍ പോലീസ് അദ്ദേഹത്തിന്റെ അഹമ്മദാബാദിലെ ആശ്രമം റെയ്ഡ് ചെയ്തിരുന്നു. കുട്ടികളെ മര്‍ദ്ദിച്ചിരുന്നെന്നും വളരെ മോശം ഭാഷയില്‍ അവഹേളിച്ചിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ ആരോപണങ്ങളെല്ലാം നിത്യാനന്ദ നിരാകരിക്കുകയാണ് ചെയ്തത്.

അപ്രത്യക്ഷനായത് എങ്ങോട്ട്?

nithyananda
Photo Credit: PTI

2019-ല്‍ നിത്യാനന്ദ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷനായി. ബലാത്സംഗ കേസില്‍ പിടിക്കപ്പെടും എന്ന ഘട്ടത്തിലാണ് നിത്യാനന്ദ രാജ്യം വിട്ടത്. രാജ്യം വിടുന്നതിന് ദിവസങ്ങള്‍ മുമ്പ് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനും നിത്യാനന്ദയ്‌ക്കെതിരെ പോലീസില്‍ മറ്റൊരു പരാതിയും ലഭിച്ചിരുന്നു. എങ്ങനെ നിത്യാനന്ദ രക്ഷപ്പെട്ടുവെന്നത് വ്യക്തമല്ല.

എന്നാല്‍ അതേവര്‍ഷം താന്‍ സ്വന്തമായി ഒരു രാജ്യം സ്ഥാപിച്ചുവെന്ന വെളിപ്പെടുത്തലുമായി നിത്യാനന്ദ രംഗത്തുവന്നു. ആ രാജ്യമാണ് കൈലാസം. സമ്പന്നരായ തന്റെ അനുയായികളെ കൊണ്ടാണ് ഇക്വഡോറിനടുത്ത് നിത്യാനന്ദ ഒരു ദ്വീപ് വാങ്ങിയതെന്ന് പറയപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസം എന്നാണ് ഈ സ്ഥലത്തിന് നിത്യാനന്ദയും അനുയായികളും നല്‍കിയ പേര്. എന്നാല്‍ ഇക്വഡോറില്‍ അല്ല ഈ സ്ഥലമെന്ന് ഇക്വഡോര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയിലെ പ്രതിനിധി ആര്

2023-ഫെബ്രുവരിയില്‍ ജനീവയില്‍ നടന്ന രണ്ട് ഐക്യരാഷ്ട്രസഭ മീറ്റിംഗുകളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന മീറ്റിംഗുകളായിരുന്നു അവ രണ്ടുമെന്ന് ഐക്യരാഷ്ട്രസഭ പിന്നീട് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ മീറ്റിംഗിന്റെ വീഡിയോയില്‍ വിചിത്രവേഷധാരിയായ സ്ത്രീ, യുണൈറ്റഡ് സ്റ്റൈറ്റ്‌സ് ഓഫ് കൈലാസയുടെ സ്ഥിരം പ്രതിനിധി വിജയപ്രിയ നിത്യാനന്ദ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്.

തദ്ദേശീയമായ അവകാശങ്ങളും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ തനിക്കൊരു ചോദ്യമുണ്ടെന്ന് പറഞ്ഞ ഈ സ്ത്രീ ഹിന്ദുക്കള്‍ വേണ്ടി നിത്യാനന്ദ സ്ഥാപിച്ച ആദ്യ പരമോന്നത രാജ്യമാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസം എന്നും പറയുന്നുണ്ട്. തങ്ങളുടെ രാജ്യം സുസ്ഥിര വികസനത്തില്‍ വിജയം നേടിയെന്നും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഭക്ഷണവും താമസവും മരുന്നും സൗജന്യമായി നല്‍കുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു. നിത്യാനന്ദയെയും കൈലാസത്തിലെ ആളുകളെയും വേട്ടയാടുന്നത് നിര്‍ത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനാകുക എന്നതായിരുന്നു അവരുടോ ചോദ്യം.

എവിടെപ്പോയി നിത്യാനന്ദ?

ശിവരാത്രി ദിവസം സത്‌സംഗത്തില്‍ നിത്യാനന്ദ സംസാരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞിടെ വൈറലായിരുന്നു. എന്നാല്‍ ഈ പ്രഭാഷണം പകുതിക്ക് വെച്ച് നിന്ന സ്ഥിതിയിലാണ്. സാങ്കേതികകാരണങ്ങള്‍ കൊണ്ടായിരിക്കാം എന്നാലും അതിന് ശേഷം സത്‌സംഗങ്ങള്‍ നടന്നിട്ടില്ല എന്നത് നിത്യാനന്ദ എവിടെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കിടെ നിത്യാനന്ദ മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധു സുന്ദരേശന്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കാന്‍ നിത്യാനന്ദ തന്റെ ജീവന്‍ ത്യാഗം ചെയ്തുവെന്നാണ് ഇതില്‍ പറയുന്നത്. എന്നാല്‍ ഈ വീഡിയോയുടെയോ അഭ്യൂഹങ്ങളുടയോ സത്യം ഇതുവരെ പുറത്തുവന്നിട്ടില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion