'വാനപ്രസ്ഥ'ത്തില്‍ മലയാളത്തിലേക്ക്‌, തബല മാന്ത്രികന് മലയാളം പ്രിയം, ഹൃദയത്തില്‍ ഇടം പിടിച്ച സാക്കിര്‍ ഹുസൈന്‍

Zakir Hussain: ഉസ്താദ് സാക്കിര്‍ ഹുസൈന്‍ പേര് കേള്‍ക്കുമ്പോള്‍ തന്നെ വിരല്‍ത്തുമ്പില്‍ ഒളിഞ്ഞിരിക്കുന്ന സംഗീതമാണ് ഏവരുടേയും മസ്സില്‍ ആദ്യമെത്തുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ഇഹലോക വാസം വെടിഞ്ഞത്. വിരലുകളില്‍ മാന്ത്രികത തീര്‍ക്കുന്ന ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു.

1951-ല്‍ മഹാരാഷ്ട്രയില്‍ പ്രശസ്ത തബലിസ്റ്റ് അല്ലാഹ് റഖയുടെ മൂത്തമകനായി സാക്കിര്‍ ഹുസൈന്‍ ജനിക്കുന്നു. രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന സംഗീതം തന്നെയായിരുന്നു അദ്ദേഹത്തിന്റേയും വഴി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സെന്‍ സേവ്യേഴ്‌സ് കോളജില്‍ നിന്ന് ബിരുദവും കരസ്ഥമാക്കി. ഉസ്താദ് സാക്കിര്‍ ഹുസൈനെക്കുറിച്ച് കലാഹൃദയമുള്ള ഏതൊരാളും മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍.

Ustad Zakir Hussain
Photo Credit: Wikipedia

ആദ്യം കേട്ടത് തബലയുടെ താളം
ജനിച്ച് വീണ് മതവിശ്വാസ പ്രകാരം ഖുറാന്‍ കേള്‍ക്കേണ്ട ചെവിയില്‍ പിതാവ് അല്ലാഹ് റാഖ ആദ്യം കേള്‍പ്പിക്കുന്നത് തബലയുടെ താളമായിരുന്നു. പിന്നീട് തന്റെ ജീവിതത്തില്‍ കൂട്ടായി ഉണ്ടായിരുന്നതും ഇത് തബലയുടെ താളങ്ങള്‍ തന്നെയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത അമ്മ ബാവി ബീഗത്തോട് തബലയുടെ താളമാണ് എന്റെ പ്രാര്‍ത്ഥന. ഇതാണ് എനിക്ക് എന്റെ മകന് നല്‍കാനുള്ളത് എന്നതാണ്.

കേരളത്തോടുള്ള ബന്ധം
കേരളത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധം എടുത്ത് പറയേണ്ടതാണ്. എന്നും മലയാളത്തെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്നു സാക്കിര്‍ ഹുസൈന്‍. ലക്ഷക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന് കേരളത്തില്‍ നിന്ന് മാത്രമായി ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം കേരളക്കരയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. തന്റെ തബല തീര്‍ത്ത മാന്ത്രിക ഈണങ്ങളില്‍ നിരവധി ആരാധകരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

മലയാളത്തില്‍ 'വാനപ്രസ്ഥം'
വാനപ്രസ്ഥം എന്ന മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചതും അതില്‍ തബല വായിച്ചതും സാക്കിര്‍ ഹുസൈന്‍ ആണ് എന്നതാണ് എടുത്ത് പറയേണ്ടത്. അദ്ദേഹം ആകെ ഒരു മലയാള സിനിമയ്ക്ക് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത് വാനപ്രസ്ഥമാണ്. ഇത് കൂടാതെ ഇന്‍ കസ്റ്റഡി, മിസ്റ്റര്‍ ആന്റ് മിസ്സ് അയ്യര്‍, നാസ എന്ന ഹിന്ദി ചിത്രം, മാന്റേ, ഹീറ്റ് ഈന്റ് ഡസറ്റ് തുടങ്ങി നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ലിറ്റില്‍ ബുദ്ധ എന്ന ചിത്രത്തിനായി അദ്ദേഹം തബലയില്‍ വിസ്മയം തീര്‍ത്തിട്ടുണ്ട്.

ചെറുപ്പത്തിലെ വിസ്മയം
സാക്കിര്‍ ഹുസൈന്‍ തന്റെ 12-ാമത്തെ വയസ്സില്‍ തന്നെ സംഗീതത്തിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ തുടങ്ങി. തന്റേതായ മാറ്റങ്ങള്‍ സംഗീത രംഗത്ത് കൊണ്ട് വരുന്നതില്‍ അദ്ദേഹം വിജയിച്ചു എന്ന് തന്നെ ഉറപ്പിച്ച് പറയാം. 1988-ലാണ് ഇദ്ദേഹത്തിനെ പത്മശ്രീ നല്‍കി രാജ്യം ആദരിക്കുന്നത്. ഇത് കൂടാതെ 2002-ല്‍ അദ്ദേഹത്തെ തേടി പത്മഭൂഷണ്‍ ബഹുമതിയും എത്തി. 1987-ലെ തന്നെ അദ്ദേഹത്തിന്റെ സോളാ ആല്‍ബം ലോകത്തിന്റെ നെറുകയില്‍ അദ്ദേഹത്തെ എത്തിച്ചു.

കേരളത്തിന്റെ ആദരം
മുംബൈ ആസ്ഥാനമായ കേളി എന്ന സംഘടന 2017-ല്‍ സംഘടിപ്പിച്ച അതിഗംഭീരമായ പരിപാടിയ്ക്ക് വേണ്ടി അദ്ദേഹം പെരുവനം ഗ്രാമത്തില്‍ എത്തിയിരുന്നു. അദ്ദേഹത്തിന് വീരശൃഖലയും അതോടൊപ്പം തന്നെ പ്രശസ്ത മേളവിദ്വാന്‍ പെരുവനം കുട്ടന്‍മാരാരുടെ പാണ്ടിമേളത്തിനും പ്രോത്സാഹനം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. കൂടാതെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കൊപ്പം ആരേയും അമ്പരപ്പിക്കുന്ന ജുഗല്‍ബന്ദിയും അദ്ദേഹം കാഴ്ച വെച്ചു.

സംഗീതത്തോടൊപ്പം അഭിനയം
സംഗീതത്തോടൊപ്പം തന്നെ അഭിനയത്തിലും ചുവട് പതിപ്പിച്ച വ്യക്തിയാണ് സാക്കിര്‍ ഹുസൈന്‍. പല സിനിമകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബ്രീട്ടീഷ് ചിത്രം ഹീറ്റ് ആന്റ് ദി ഡയറ്റ്, ജി പെര്‍ഫക്റ്റ് മര്‍ഡര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2024-ല്‍ പുറത്തിറങ്ങിയ മങ്കിമാന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അഭിനയത്തോടൊപ്പം തന്നെ അധ്യാപനത്തിലും തിളക്കം കൂട്ടാന്‍ അദ്ദേഹത്തിന് സാധിച്ചു. സാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി ഏതാനും നാളുകള്‍ ഇദ്ദഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുടുബം
പ്രശസ്ത കഥക് നര്‍ത്തകിയായ അന്റോണിയ മിനക്കോളയാണ് അദ്ദേഹത്തിന്റെ ഭാര്യ. അസീന ഖുറേഷി, ഇസബെല്ല ഖുറേഷി എന്ന രണ്ട് പെണ്‍ മക്കളുമാണ് ഉള്ളത്. തന്റെ കഴിവുകള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്നതിന് എന്നും അദ്ദേഹത്തിന് സാധിച്ചിരുന്നു. പതിനായിരക്കണക്കിന് വേദികളില്‍ താളവിസ്മയം തീര്‍ത്ത പ്രതിഭ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓരോ കലാസ്വാദകന്റേയും ഹൃദയത്തില്‍ ജീവിക്കും.

Image courtesy: Wikipedia

X
Desktop Bottom Promotion