4700 വര്‍ഷം മറഞ്ഞിരുന്ന രഹസ്യം, ഗവേഷകര്‍ കണ്ടെത്തി ഈജിപ്ഷ്യന്‍ പിരമിഡിനു പിന്നിലെ നിഗൂഢത

പുരാതന കാലത്ത് നിര്‍മിച്ച നിര്‍മിതികള്‍ ആധുനിക ലോകത്തെ മനുഷ്യര്‍ക്കും ഗവേഷകര്‍ക്കും ഒരു നിഗൂഢതയായിരുന്നു. എക്കാലത്തും അത് മനുഷ്യനെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്നു. അത്തരമൊരു നിര്‍മ്മിതിയാണ് നൂറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന ഈജിപ്തിലെ വലിയ പിരമിഡുകള്‍. ഏകദേശം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കൂറ്റന്‍ നിര്‍മിതി പണികഴിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്നത്തെക്കാലത്ത് പരിമിതമായ ഉപകരണങ്ങള്‍ വച്ച് എങ്ങനെ ഇത്രയും വലിയ ഒരു നിര്‍മിതി പണികഴിപ്പിച്ചു എന്നത് ചുരുളഴിയാത്ത ഒരു രഹസ്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലാണ് പിരമിഡുകളെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു തുടങ്ങിയത്. ധാരാളം ഗവേഷകര്‍ ഉത്സാഹത്തോടെ പിരമിഡുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ മുന്നിട്ടിറങ്ങിയതും ഇരുപതാം നൂറ്റാണ്ടിലാണ്.

ഈജിപ്തിലെ പിരമിഡുകള്‍ ബഹിരാകാശത്ത് നിന്നുള്ള അന്യഗ്രഹജീവികളുടെ പിന്‍മബലത്തോടെ നിരമിച്ചതാണെന്ന് പല സിദ്ധാന്തങ്ങളും പറയുന്നു. ഈജിപ്ഷ്യന്‍ ഫറവോമാര്‍ക്ക് അന്യഗ്രഹജീവികളുമായി ബന്ധപ്പെടാനുള്ള കഴിവുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ അത്തരം സിദ്ധാന്തങ്ങള്‍ വെറും കെട്ടുകഥകളായിരുന്നു. ശാസ്ത്രലോകം അതെല്ലാം നിരസിച്ചു. ഈജിപ്ഷ്യന്‍ പിരമിഡുകള്‍ തൊഴിലാളികളാല്‍ പണിതതാണെന്ന് പുരാവസ്തു ഗവേഷകര്‍ക്കും ചരിത്രകാരന്മാര്‍ക്കും ഉറപ്പുണ്ട്. എന്നാല്‍ അവ എങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്നതിന് ചരിത്രപരമായ തെളിവുകള്‍ കുറവാണ്. ഇത്രയും ഭാരമുള്ള കല്ലുകള്‍ എങ്ങനെയാണ് പിരമിഡ് നിര്‍മാണത്തിനായി അടുക്കി വച്ചത് എന്നത് സംബന്ധിച്ച് ഇന്നും പല തര്‍ക്കവാദങ്ങള്‍ നടക്കുന്നുണ്ട്. (secrets of pyramids) അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയ ഒരു കാര്യം പിരമിഡിനെ സംബന്ധിച്ച ഒരു രഹസ്യത്തിന്റെ ചുരുളഴിച്ചു.

egyptian pyramids mystery

മണലിനടിയില്‍ കണ്ടെത്തിയ നൈല്‍ നദിയുടെ ശാഖ

64 കിലോമീറ്റര്‍ നീളത്തില്‍ നൈല്‍ നദിയുടെ ഒരു ശാഖ ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തി. നോര്‍ത്ത് കരോലിന വില്‍മിംഗ്ടണ്‍ സര്‍വകലാശാലയുടെ പഠനമനുസരിച്ച്, സഹസ്രാബ്ദങ്ങളായി ഇത് മരുഭൂമിയിലും കൃഷിയിടങ്ങളിലും മറഞ്ഞിരുന്നതായിരുന്നു. ഈജിപ്തിലെ 31 പിരമിഡുകള്‍ക്ക് സമീപത്തുകൂടിയാണ് നദിയുടെ ശാഖ ഒഴുകുന്നതെന്ന് പഠനം പറയുന്നു. പിരമിഡിന്റെ നിര്‍മാണത്തിന് ആവശ്യമായ കൂറ്റന്‍ കല്ലുകള്‍ കടത്തിയത് ഈ നദിയിലൂടെയാണെന്നും ഗവേഷകര്‍ പറയുന്നു. 4,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീമാകാരമായ പിരമിഡുകള്‍ നിര്‍മിച്ചത് എങ്ങനെയായിരുന്നുവെന്ന് കൃത്യമായി മനസിലാക്കിയിരുന്നില്ല. പലതരം സിദ്ധാന്ധങ്ങളായിരുന്നു ഇതിന് പിന്‍ബലം നല്‍കിയിരുന്നത്.

പിരമിഡ് കല്ലുകള്‍ കൊണ്ടുവന്ന രീതി

എന്നാല്‍ ഈ പുതിയ കണ്ടെത്തല്‍, പിരമിഡ് നിര്‍മാണം എങ്ങനെയായിരുന്നു നടത്തിയെന്ന് ശാസ്ത്രലോകത്തിന് വെളിച്ചം നല്‍കുന്നു. റഡാര്‍ സാറ്റലൈറ്റ് ഇമേജറിയാണ് ഈ നദി മാപ്പ് ചെയ്യാന്‍ ഗവേഷകര്‍ ഉപയോഗിച്ചത്. മണലിന്റെ ഉപരിതലത്തില്‍ നിന്ന് അടിയിലേക്ക് തുളച്ചുകയറാനും പുരാതനമായ നദികള്‍ ഉള്‍പ്പെടെയുള്ള മറഞ്ഞിരിക്കുന്ന സവിശേഷ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അതുല്യമായ കഴിവ് റഡാര്‍ സാറ്റലൈറ്റ് ഇമേജിംഗിനുണ്ട്.

നോര്‍ത്ത് കരോലിന വില്‍മിംഗ്ടണ്‍ സര്‍വകലാശാലയുടെ പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണ് - പല പിരമിഡുകള്‍ക്കും അഹ്‌റാമത്ത് ശാഖയുടെ നിര്‍ദിഷ്ട നദീതീരത്ത് അവസാനിക്കുന്ന പാതകളുണ്ട്. ഇത് പിരമിഡ് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ നദി ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പലര്‍ക്കും പിരമിഡുകളും ക്ഷേത്രങ്ങളും പോലുള്ള വലിയ സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ ഈജിപ്തുകാര്‍ ഒരു ജലപാത ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ ആര്‍ക്കും സ്ഥലത്തെക്കുറിച്ച് ഉറപ്പില്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഗവേഷണം നൈല്‍ നദിയുടെ പുരാതനമായ ശാഖകളിലൊന്നിന്റെ ആദ്യ ഭൂപടം വെളിച്ചത്തുകൊണ്ടുവന്നു. (mystery of pyramids)

പല പല സിദ്ധാന്ധങ്ങള്‍

ഇന്നുവരെ, ഏറ്റവും പ്രസിദ്ധമായ ഒരു സിദ്ധാന്തം പറയുന്നത്, ആയിരക്കണക്കിന് തൊഴിലാളികള്‍ വലിയ കല്ലുകള്‍ നീക്കാന്‍ നനഞ്ഞ മണല്‍ ഒരു ലൂബ്രിക്കന്റായി ഉപയോഗിച്ചിരുന്നുവെന്നാണ്. കല്ലുകള്‍ പിരമിഡ് നിര്‍മാണ സ്ഥലത്തേക്ക് മാറ്റാന്‍ റാമ്പുകള്‍ ഉപയോഗിച്ചിരിക്കാമെന്നും തെളിവുകള്‍ സൂചിപ്പിക്കുന്നു. 2.3 ദശലക്ഷം കല്ലുകള്‍ കൊണ്ടാണ് പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ദൈവങ്ങളായി മാറുന്ന ഫറവോ

ഈജിപ്ഷ്യന്‍ ഫറവോന്‍മാര്‍ തങ്ങളുടെ മരണാനന്തര ജീവിതത്തില്‍ ദൈവങ്ങളായി മാറുമെന്ന് വിശ്വസിച്ചിരുന്നു. അതിനാല്‍ അവര്‍ ശവകുടീരങ്ങളായി പിരമിഡുകള്‍ നിര്‍മ്മിക്കുകയും മരണശേഷം അടുത്ത ലോകത്തിലേക്ക് തങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും പിരമിഡില്‍ നിറയ്ക്കുകയും ചെയ്തിരുന്നു. ആദ്യത്തെ പിരമിഡിന്റെ നിര്‍മ്മാണം ബിസി 2550-ല്‍ ഫറവോ ഖുഫു ആണ് ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകന്‍ ബിസി 2520-ല്‍ രണ്ടാമത്തേത് നിര്‍മ്മിച്ചു. അത് അല്‍പ്പം ചെറിയ പിരമിഡായിരുന്നു. ഈ പിരമിഡ് വളരെ പ്രശസ്തമാണ്. മൂന്നാമത്തെ പിരമിഡ് ബിസി 2490-ല്‍ ഫറവോ മെന്‍കൗറാണ് നിര്‍മ്മിച്ചത്. ഇത് ആദ്യ രണ്ടെണ്ണത്തേക്കാള്‍ ചെറുതാണ്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ഉള്ളറകള്‍ ഈ പിരമിഡിനുണ്ടായിരുന്നു.

പുരാതന ലോകാത്ഭുതം

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത ഘടനയായി 3,871 വര്‍ഷക്കാലം പിരമിഡ് തുടര്‍ന്നു. ഗിസയിലെ ഗ്രേറ്റ് പിരമിഡ് യഥാര്‍ത്ഥത്തില്‍ പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ഈജിപ്ഷ്യന്‍ ഫറവോന്‍മാരുടെ പുരാതന രഹസ്യങ്ങള്‍ ഇന്നും ഈ നിര്‍മ്മിതികളില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഗവേഷകര്‍ക്ക് ഇനിയും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിക്കുന്നു.

Story first published: Saturday, May 18, 2024, 14:41 [IST]
X
Desktop Bottom Promotion