ബഹിരാകാശത്ത് നിന്ന് മാത്രം കാണാനാകുന്ന അത്ഭുത കാഴ്ചയുടെ അനുഭവം പങ്കുവെച്ച് സുനിത വില്യംസ്

ശൂന്യാകാശത്തിരുന്ന് ഭൂമിയിലെ കാഴ്ചകള്‍ കാണാന്‍ എത്ര മനോഹരമായിരിക്കുമല്ലേ. ലോകത്ത് ഇതുവരെ ആരും കാണാത്ത അങ്ങനെയൊരു അത്ഭുതക്കാഴ്ച കാണാന്‍ സാധിച്ചതിന്റെ സന്തോഷം ഭൂമിയിലുള്ളവരുമായി പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ഒരു കൊടുങ്കാറ്റ് ചുഴലിക്കൊടുങ്കാറ്റായി മാറുന്ന അതുല്യ കാഴ്ചയാണ് ബഹിരാകാശത്ത് നിന്നും സുനിത കണ്ടത്. നിലവില്‍ ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിതയ്ക്കും സഹയാത്രികനായ ബച്ച് വില്‍മോറിനും മാത്രമേ ഈ കാഴ്ച കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളു.

hurricane

ബഹിരാകാശ നിലയത്തില്‍ നിന്നുള്ള തത്സമയ പ്രസ്സ് കോണ്‍ഫറന്‍സിലൂടെയാണ് ഈ അത്ഭുതക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളും സുനിതയും വില്‍മോറും പങ്കുവെച്ചത്.

'മനോഹരം'

ആ കാഴ്ച മനോഹരമായിരുന്നുവെന്ന് തത്സമയ സംപ്രേഷണത്തിനിടെ സുനിത പറഞ്ഞു. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് രൂപം കൊണ്ട കൊടുങ്കാറ്റ് പിന്നീട് ടെക്‌സസ് തീരത്തില്‍ ആഞ്ഞടിച്ച വളരെ ശക്തിയുള്ള ചുഴലിക്കാറ്റായി മാറിയ ആ പരിണാമം നേരില്‍ കാണാന്‍ സുനിതയ്ക്ക് കഴിഞ്ഞു. ബെറില്‍ ചുഴലിക്കാറ്റ് വീശിയതിന്റെ ഒന്നര ആഴ്ച മുമ്പ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് രൂപംകൊണ്ട കൊടുങ്കാറ്റിന്റെ ചിത്രം താന്‍ എടുത്തിരുന്നുവെന്നും ബെറില്‍ ചുഴലിക്കാറ്റായി മാറിയത് ആതാണെന്ന് തനിക്ക് 98 ശതമാനം ഉറപ്പുണ്ടെന്നും ഭൂമിയിലുള്ളവരുമായി നടത്തിയ തത്സമയ സംപ്രേഷണത്തില്‍ സുനിത പറഞ്ഞു. ചുഴലിക്കാറ്റായുള്ള കാറ്റിന്റെ പരിണാമത്തിന്റെ വീഡിയോയും സുനിത ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്.

ബഹിരാകാശത്ത് നിന്നുള്ള വീക്ഷണം

ബഹിരാകാശത്തെ അതുല്യമായ വീക്ഷണക്കോണിലൂടെ സുനിതയ്ക്കും വില്‍മോറിനും ചുഴലിക്കാറ്റിന്റെ നേത്രമെന്ന് വിളിക്കാവുന്ന കേന്ദ്രഭാഗവും കര തൊടുന്നതിന് മുമ്പുള്ള മാറ്റവും ചിത്രീകരിക്കാന്‍ കഴിഞ്ഞു. പ്രദേശത്താകെ വ്യാപിച്ചിരുന്നുവെങ്കിലും ചുഴലിക്കാറ്റിന്റെ വൃത്താകൃതി ബഹിരാകാശത്ത് നിന്നും വളരെ വ്യക്തമായി കാണാന്‍ കഴിയുമായിരുന്നെന്നും അത് വളരെ വലുതായിരുന്നുവെന്നും സുനിത പറഞ്ഞു. അത്രയേറെ ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കൊടിയ നാശം വിതയ്ക്കുന്നതിന് മുമ്പ് ദുര്‍ബലപ്പെട്ടതില്‍ സുനിത സമാധാനം പ്രകടിപ്പിച്ചു.

അപ്രതീക്ഷിതമായി നീണ്ടുപോയ ബഹിരാകാശ വാസം

ബഹിരാകാശ വാസം അപ്രതീക്ഷിതമായി നീണ്ടുപോയത് കൊണ്ട് മാത്രമാണ് സുനിതയ്ക്കും വില്‍മോറിനും ഈ അസുലഭ കാഴ്ച കാണാനായത്. ജൂണ്‍ അഞ്ചിനാണ് സുനിതയും വില്‍മോറും പത്ത് ദിവസത്തെ സ്‌പെയ്‌സ് സ്റ്റേഷന്‍ വാസത്തിനായി ബോയിംഗ് സ്റ്റാര്‍ലൈനറില്‍ പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം അവരുടെ മടക്കം മാറ്റിവെച്ചു.

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അഞ്ചോളം ഹീലിയം വാതക ചോര്‍ച്ചയും മറ്റ് സാങ്കേതികപ്രശ്‌നങ്ങളും ഉണ്ടായതാണ് സുനിതയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാക്കിയത്. ഇരുവരും നിലയത്തില്‍ സുരക്ഷിതരാണെന്നും നിശ്ചയിച്ചതിലും കൂടുതല്‍ കാലം അവിടെ നില്‍ക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തിരുന്നുവെന്നും നാസ അറിയിച്ചിട്ടുണ്ട്. 45 ദിവസം വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യാന്‍ കഴിയുന്ന സ്റ്റാര്‍ലൈനറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, July 12, 2024, 11:49 [IST]
X
Desktop Bottom Promotion