കണ്ടാല്‍ അന്യഗ്രഹ ജീവിയെ പോലെ, സുതാര്യ ശരീരം: കടലിന്റെ അടിത്തട്ടില്‍ പുതിയൊരു ജീവിവര്‍ഗ്ഗം

അന്യഗ്രഹ ജീവികളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ തികച്ചും ഭാവനയില്‍ നിന്നുള്ളതാണ്. അന്യഗ്രഹജീവികളെ കണ്ടെത്തെടുത്താത്തോളം അതങ്ങനെ തന്നെ തുടരും. പക്ഷേ നമ്മുടെ അന്യഗ്രഹ ജീവി സങ്കല്‍പ്പത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജീവിവര്‍ഗ്ഗം ഉണ്ടെങ്കിലോ. അത് അന്യഗ്രഹത്തിലല്ല, നമ്മുടെ ഭൂമിയില്‍ തന്നെയാണെങ്കിലോ. അതെ, പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും കഴിഞ്ഞിടെ കണ്ടെത്തിയ ഒരു കൂട്ടം പുതിയ ജീവികള്‍ക്ക് നമ്മുടെ സങ്കല്‍പ്പത്തിലുള്ള അന്യഗ്രഹ ജീവികളുടെ ഒരു ഛായയുണ്ട്.

sea cucumber

പുതിയ ജീവിവര്‍ഗ്ഗം

പസഫിക് സമുദ്രത്തിലെ മെക്‌സിക്കോയ്ക്കും ഹവായിക്കും ഇടയിലുള്ള ക്ലാരിയോണ്‍-ക്ലിപ്പര്‍ടണ്‍ മേഖലയിലാണ് സമുദ്ര ശാസ്ത്രജ്ഞര്‍ മനുഷ്യര്‍ ഇതുവരെ കാണാത്ത ഒരു പുതിയ ജീവിവര്‍ഗ്ഗത്തെ കണ്ടെത്തിയത്. ഇവ നമ്മുടെ സങ്കല്‍പ്പത്തില്‍ നിന്നും തികച്ചും വിഭിന്നമായി വളരെ വ്യത്യസ്തമായ ജീവിതമാണ് നയിക്കുന്നത്. സമുദ്രത്തിലെ പെലാജിക് സോണിന്റെ ഒരു പാളിയായ അബിസോപെലാജിക് സോണിലെ കൂരിരുട്ടിലാണ് ഇവയുടെ വാസം.

ഭൂമിയില്‍ മനുഷ്യരുടെ പഠനങ്ങളോ പരീക്ഷണ നിരീക്ഷണമോ കടന്നുചെല്ലാത്ത മേഖലയാണ് ഇത്. ഇവിടെ ജീവിക്കുന്ന പത്ത് ജീവിവര്‍ഗ്ഗങ്ങളില്‍ ഒരെണ്ണം മാത്രമേ നമ്മുടെ ശാസ്ത്ര അറിവുകളില്‍ ഇടം നേടിയിട്ടുണ്ടാകൂ എന്ന് സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നുള്ള സമുദ്ര ശാസ്ത്രജ്ഞനായ തോമസ് ദാല്‍ഗ്രന്‍ പറയുന്നു. 18ാം നൂറ്റാണ്ടില്‍ നടന്നതുപോലെയുള്ള ഒരു പര്യവേക്ഷണമാണ് ഇവിടെ നടന്നതെന്നും ഇദ്ദേഹം പറയുന്നു.

സൂര്യപ്രകാശം കടന്നുചെല്ലാത്ത ആഴങ്ങള്‍

നിശ്ചിത ആഴം പിന്നിട്ടുകഴിഞ്ഞാല്‍ മനുഷ്യന് അങ്ങേയറ്റം പ്രതികൂലമായ സാഹചര്യങ്ങളാണ് സമുദ്രത്തില്‍ ഉള്ളത്. ജലത്തിന്റെ കനം കൊണ്ടുള്ള സമ്മര്‍ദ്ദവും സൂര്യപ്രകാശം എത്താത്തത് കൊണ്ടുള്ള കൂരിരുട്ടും കൊടുംതണുപ്പുമാണ് അവിടങ്ങളില്‍ ഉള്ളത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇവിടെ ഗവേഷകര്‍ പര്യവേക്ഷണം നടത്തുന്നത്. അന്താരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമായ ഒരു സംഘം ഗവേഷകര്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനത്തെ (ആര്‍ഒവി) ക്ലാരിയോണ്‍-ക്ലിപ്പര്‍ടണ്‍ മേഖലയിലെ 3,500-5,500 മീറ്റര്‍ ആഴങ്ങളിലേക്ക് അയക്കുകയായിരുന്നു.

വാലുള്ള സീ കുക്കുമ്പര്‍

ഈ പര്യവേക്ഷണത്തിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന കണ്ടെത്തല്‍ യൂണികുമ്പര്‍ എന്ന ഓമനപ്പേരിട്ട, സുതാര്യ ശരീരമുള്ള ഒരു സീ കുക്കുമ്പര്‍ ആയിരുന്നു. വളരെ വിചിത്രമായ രൂപമാണ് ഇതിനുള്ളത്. ഈ ജീവിയുടെ ദഹനവ്യവസ്ഥ പുറത്ത് നിന്നും വ്യക്തമായി കാണാനാകും. നീളമുള്ള അസാധാരണമായ ഒരു വാലും ഇതിനുണ്ട്. ഒരുപക്ഷേ നീന്തലിന് വേണ്ടിയായിരിക്കും ഈ ജീവി ഈ വാല് ഉപയോഗപ്പെടുത്തുക. പര്യവേക്ഷണത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ ജീവികളിലൊന്നായിരുന്നു ഈ സീ കുക്കുമ്പര്‍. കടലിന്റെ അടിത്തട്ടിലെ വാക്വം ക്ലീനറുകളെ പോലെ ആയിരുന്നു അവയെന്നും മറ്റ ജീവികള്‍ അധികം ആഹാരമാക്കാത്ത അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളെ കണ്ടെത്താന്‍ അവയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇവയെ കൂടാതെ ആഹാരം കഴിക്കാന്‍ കപ്പിന്റെ ആകൃതിയിലുള്ള ഫില്‍റ്റര്‍ ഫീഡറുള്ള, 15,000 വര്‍ഷങ്ങള്‍ വരെ ആയുസ്സ് ഉള്ള ഗ്ലാസ്സ് സ്‌പോഞ്ച്, നീളമുള്ള ശരീരമുള്ള, പുഴു പോലെയുള്ള മറ്റൊരു ജീവി, സീ സ്റ്റാറുകള്‍ എന്നിവയെ എല്ലാം പര്യവേക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബാര്‍ബി പിങ്ക് നിറത്തിലുള്ള കടല്‍പ്പന്നിയും ആര്‍ഒവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

അബിസോപെലാജിക് മേഖലയില്‍ വസിക്കുന്ന ജീവിവര്‍ഗ്ഗങ്ങളുടെ ജീവിതം അത്ര എളുപ്പമല്ല. സമുദ്രത്തിന്റെ മുകള്‍ത്തട്ടില്‍ നിന്നും താഴേക്ക് വര്‍ഷിക്കുന്ന ഓര്‍ഗാനിക് മാറ്ററാണ് ഇവയുടെ ഭക്ഷണം. ഇവ അരിച്ചെടുത്ത് ആഹാരമാക്കാനുള്ള സംവിധാനം ഇവയുടെ ശരീരത്തിലുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, June 7, 2024, 22:07 [IST]
X
Desktop Bottom Promotion