മാലിന്യം കോരാന്‍ റോബോട്ട് ഉള്ളപ്പോള്‍ മനുഷ്യരെ ബലിയാടാക്കണോ, ജെന്‍ റോബോട്ടിക്‌സ് സിഇഒ വിമല്‍ ഗോവിന്ദ്

ലോകത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ ജോലി എന്താണെന്ന് അറിയുമോ, മാലിന്യക്കുഴി വൃത്തിയാക്കലും സെപറ്റിക് ടാങ്ക് ക്ലീനിംഗും. മാലിന്യം നിറഞ്ഞ, ആഴമുള്ള അഴുക്കുചാലുകളില്‍ ഇറങ്ങി മാലിന്യം കോരാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗം ആളുകള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ, ജീവന്‍ പണയം വെച്ച് ശുചീകരണത്തിനായി അഴുക്ക് ചാലുകളില്‍ ഇറങ്ങുന്ന ആളുകളില്‍ എത്രയോ പേര്‍ ജോലിക്കിടെ മരണപ്പെടുന്നു. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ മലിനജല ഒഴുക്കില്‍പ്പെട്ട്, ഒടുവില്‍ മരണത്തിന് കീഴടങ്ങേണ്ടിവന്ന ജോയി ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ്. റെയില്‍വേ ട്രാക്കിനടിയിലൂടെ ഒഴുക്കുന്ന ടണലിലെ കുന്നുകൂടിയ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടെ മൂന്ന് ദിവസത്തോളം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് കരാര്‍ ജോലിക്കാരനായ ജോയിയുടെ മൃതദേഹം പോലും കണ്ടെത്താനായത്. ആ തിരച്ചില്‍ പങ്കെടുക്കേണ്ടി വന്ന രക്ഷാപ്രവര്‍ത്തകരും മരണത്തിന് മുമ്പ് ജോയി കടന്നുപോയ അതേ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചവരാണ്. ഇവര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം.

Vimal Govind MK

മാലിന്യം കോരാന്‍ വിധിക്കപ്പെടുന്നവരുടെയും അഴുക്കുചാലുകളിലും മറ്റും ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടി വരുന്നവരുടെയും ദുരിതം തീരാന്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് ഏറ്റവും മികച്ച പോംവഴിയെന്ന് ജോയിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ബാന്‍ഡികൂട്ട്, ഡ്രാക്കോ റോബോട്ടുകളുടെ ശില്‍പ്പിയായ ജെന്‍ റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒ വിമല്‍ ഗോവിന്ദ് പറയുന്നു. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും റോബോട്ടുകള്‍ എത്രത്തോളം സഹായകരമാണെന്ന് വിമല്‍ ഗോവിന്ദ് ബോള്‍ഡ്‌സ്‌കൈയോട് വിശദീകരിക്കുന്നു.

ഡ്രാക്കോയും വില്‍ബോറും ബാന്‍ഡിക്കൂട്ടും

ജോയിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഏറ്റവും സഹായകമായത് ഡ്രാക്കോ എന്ന റോബോട്ടാണ്. റിഫൈനറി പോലുള്ള ഇടങ്ങളില്‍ വലിയ ടാങ്കുകള്‍ വൃത്തിയാക്കുന്നതിനായി ഒരു പൊതുമേഖല സ്ഥാപനവുമായി ചേര്‍ന്ന് വികസിപ്പിച്ചിട്ടുള്ള റോബോട്ട് ആണിത്. ഇതിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മാലിന്യം നീക്കം ചെയ്യല്‍, കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തല്‍, പരിശോധന എന്നിവയാണ് ഇതിന്റെ ദൗത്യങ്ങള്‍.

ജെന്‍ റോബോട്ടിക്‌സിന്റെ ബാന്‍ഡികൂട്ട് എന്ന റോബോട്ടാണ് ഇതിനകം ജനപ്രിയമായിട്ടുള്ളത്. പക്ഷേ ഭൂഗര്‍ഭ മാലിന്യച്ചാലുകളും കനാലുകളും വൃത്തിയാക്കുന്നതിന് മറ്റ് നിരവധി ഉല്‍പ്പന്നങ്ങള്‍ കമ്പനി വികസിപ്പിച്ചിട്ടുണ്ടെന്ന് വിമല്‍ ഗോവിന്ദ് പറയുന്നു. വലിയ മലിനജല കിണറുകള്‍ വൃത്തിയാക്കുന്നതിന് കേരള വാട്ടര്‍ അതോറിട്ടി നിലവില്‍ ജെന്‍ റോബോട്ടിക്‌സിന്റെ വില്‍ബോര്‍ എന്ന ഉല്‍പ്പനം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. റോവറിനെ അടിസ്ഥാനമാക്കിയുള്ള, മിനി ജെസിബി പോലുള്ള റോബോട്ട് ആണത്. മികച്ച ക്യാമറയും മാലിന്യം വലിച്ചെടുക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളും അതിലുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഈ റോബോട്ടിക് സൊലൂഷന്‍ വിന്യസിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ടുകള്‍ ആവശ്യമാണ്

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും അഴുക്കുചാല്‍ ക്ലീനിംഗിനും മാത്രമല്ല, രക്ഷാപ്രവര്‍ത്തന രംഗത്തും റോബോട്ടുകള്‍ ആവശ്യമാണ്. രക്ഷാദൗത്യത്തിന് ഇത്തരം കനാലുകളിലും ടണലുകളിലും സ്‌കൂബ ഡൈവര്‍മാര്‍ ഇറങ്ങിയാലും കറുത്ത മലിനജലവും അകത്തെ ഇരട്ടും കാരണം അവര്‍ക്ക് ഒന്നും കാണാന്‍ സാധിക്കില്ല. ഒന്നും കാണാതെ കൈ കൊണ്ട് മാലിന്യത്തില്‍ തിരച്ചില്‍ നടത്താനേ അവര്‍ക്ക് സാധിക്കുകയുള്ളു. അത്തരം സാഹചര്യങ്ങളെ നേരിടാന്‍ മികച്ച ക്യാമറയും ശബ്ദ റെക്കോര്‍ഡിംഗും വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുന്നതുമായ ഒരു റോബോട്ടിനെ വികസിപ്പിക്കാവുന്നതയേള്ളുവെന്ന് വിമല്‍ പറയുന്നു.

ബാന്‍ഡിക്കൂട്ട് എന്ന റോബോട്ട് അഴുക്കുചാലില്‍ നിന്നും മാലിന്യക്കുഴികളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാനായി വികസിപ്പിച്ച ഉല്‍പ്പന്നമാണ്. മാന്‍ഹോളില്‍ ഇറങ്ങി മാലിന്യം ശേഖരിക്കുക മാത്രമല്ല അവ പുറത്തെത്തിച്ച് മനുഷ്യസ്പര്‍ശം ആവശ്യമില്ലാത്ത തരത്തില്‍ ജോലി പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്ന മൊബിലിറ്റി പ്ലസ് പോലുള്ള പതിപ്പുകള്‍ ഇതിനുണ്ട്.

സാങ്കേതികവിദ്യ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകണം

ഒരറ്റത്ത് മനുഷ്യരെ വെല്ലുവിളിച്ചുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും അത്യാധുനിക സാങ്കേതിക വിദ്യകളും മനുഷ്യരെ പോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മികവില്‍ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന റോബോട്ടുകളും അരങ്ങ് വാഴുന്ന ലോകത്തിന്റെ ഇങ്ങേയറ്റത്ത് പ്രാകൃതമായ മാലിന്യശുചീകരണത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകള്‍. ഇനിയൊരു ജോയി ഇവിടെ ഉണ്ടാകാതിരിക്കാന്‍, രക്ഷാദൗത്യങ്ങളുടെ ഭാഗമായി അപകടകരമായ ദൗത്യങ്ങളില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഒരേയൊരു പോംവഴിയേ ഉള്ളൂ. ഈ ജോലികള്‍ റോബോട്ടുകളെ ഏല്‍പ്പിക്കുക.

മാന്‍ഹോള്‍ ക്ലീനിംഗിനായി ആറ് വര്‍ഷം മുമ്പ് ജെന്‍ റോബോട്ടിക്‌സ് നിര്‍മ്മിച്ച ഉല്‍പ്പന്നമാണ് ബാന്‍ഡിക്കൂട്ട്. ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോകത്തിന്റെ വിവിധയിടങ്ങളിലും ബാന്‍ഡികൂട്ട് മാലിന്യസംസ്‌കരണം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ ബാന്‍ഡിക്കൂട്ടിന്റെ സേവനം വ്യാപിപ്പിക്കണമെന്നാണ് ജോയിയുടെ മരണവും മൃതദേഹത്തിനായി മൂന്ന് ദിവസം നടന്ന രക്ഷാപ്രവര്‍ത്തനവും ഓര്‍മ്മിപ്പിക്കുന്നത്.

Story first published: Monday, July 15, 2024, 15:15 [IST]
X
Desktop Bottom Promotion