പുണ്യസ്മരണയില്‍ ഇന്ന് നബിദിനം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണകള്‍ ഉയര്‍ത്തി മുസ്ലിം വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി പിറവിയെടുത്ത മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണിത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.

Eid-e-Milad 2020: Date, history and importance

ഇത്തവണ നബിദിന സന്ദേശ റാലിയോ ആഘോഷങ്ങളോ ഇല്ലാതെയായിരിക്കും ആഘോഷം. പള്ളികളിലെ പ്രാര്‍ത്ഥനയില്‍ പരിമിതമായ ആളുകള്‍ മാത്രമേ പങ്കെടുപ്പിക്കാവൂ. മതപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ വിശ്വാസികളിലെത്തിക്കാന്‍ വിവിധ പള്ളിക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹിജ്‌റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12നാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ചാണ് ഈ ദിവസം മീലാദാഘോഷം സംഘടിപ്പിക്കുന്നത്. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൗലീദ് പാരായണം തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കാറ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പരമാവധി കലാപരിപാടികള്‍ ഓണ്‍ലൈന്‍ മുഖേനയാണ് നടത്തുന്നത്.

നബിദിനത്തില്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. ഫേസ്ബുക്ക് സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി തന്റെ ആശംസ പങ്കുവച്ചത്. മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നബിദിന പരിപാടികള്‍ സഹായകമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ഏവര്‍ക്കും നബിദിനാശംസകള്‍.

Story first published: Thursday, October 29, 2020, 10:04 [IST]
X
Desktop Bottom Promotion