ജീവന്റെ ഉല്‍പ്പത്തി: ഭൂമിയിലേക്ക് ജീവകണങ്ങള്‍ എത്തിയത് ഇങ്ങനെ, മറ്റ് ഗ്രഹങ്ങളിലും ഉണ്ടായിരിക്കാന്‍ സാധ്യത

ഭൂമിയില്‍ ജീവന്‍ എങ്ങനെയുണ്ടായി? ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് മനുഷ്യന്‍ ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സങ്കീര്‍ണ്ണമായ ജീവജാലങ്ങള്‍ എങ്ങനെ രീതിയിലേക്ക് പരിണാമപ്പെട്ടു. ആദിമജീവന്‍ എങ്ങനെ ആയിരുന്നു. ആദ്യത്തെ ജീവകണത്തിന് അടിസ്ഥാനമായത് എന്താണ്. ഭൂമിയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നിങ്ങനെ നീളുന്നു മനുഷ്യന്റെ സംശയങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഒരു ഉത്തരം ഇല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട പല സിദ്ധാന്തങ്ങളും പഠന റിപ്പോര്‍ട്ടുകളും ശാസ്ത്രലോകത്തുണ്ട്.

planetary science

ജീവന്‍ ഉണ്ടാകുന്നതിന് മുമ്പേ ജീവന്റെ അടിസ്ഥാനമായ തന്മാത്രാകണങ്ങള്‍ അഥവാ ജീവകണങ്ങള്‍ ഭൂമിയില്‍ എത്തിയിരിക്കണമല്ലോ. അവ എവിടെ നിന്നെത്തി. വാല്‍നക്ഷത്രങ്ങളായിരിക്കാം ജീവകണങ്ങള്‍ ഭൂമിയില്‍ എത്തിച്ചിരിക്കുക എന്ന സിദ്ധാന്തമാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നത്. ഇത് സംബന്ധിച്ച് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തിയിരുന്നു. വാല്‍നക്ഷത്രങ്ങളില്‍ നിന്നാകാം ജീവന്റെ അടിസ്ഥാന കണങ്ങള്‍ ഭൂമിയില്‍ എത്തിയിരിക്കുകയെന്നും ഭൂമിയില്‍ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലും അവ ജീവകണങ്ങള്‍ നിക്ഷേപിച്ചിരിക്കാമെന്നുമുള്ള സിദ്ധാന്തമാണ് അന്ന് അവര്‍ മുന്നോട്ടുവെച്ചത്.

വളരെ അടുത്ത ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങള്‍ക്കോ അല്ലെങ്കില്‍ ആകാശവസ്തുക്കള്‍ക്കോ ഇടയില്‍ സംഭവിക്കുന്ന ബൗണ്‍സിംഗ് എന്ന പ്രത്യേക പ്രക്രിയ വഴി ആയിരിക്കാം ജീവകണങ്ങള്‍ വാല്‍നക്ഷത്രത്തില്‍ നിന്നും ഭൂമിയിലേക്ക് വന്നിരിക്കുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ നോക്കാം.

വാല്‍നക്ഷത്രം വഴി ജീവകണം ഭൂമിയിലേക്ക്

കേംബ്രിജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ബൗണ്‍സിംഗ് വാല്‍നക്ഷത്രങ്ങള്‍ ഭൂമിയിലും ആകാശഗംഗയിലെ മറ്റ് ഗ്രഹങ്ങളിലും ജീവന്റെ അടിസ്ഥാന കണങ്ങള്‍ നിക്ഷേപച്ചിരിക്കാം എന്ന ആശയം മുന്നോട്ടുവെച്ചത്. എക്‌സോപ്ലാനറ്റുകള്‍ എന്ന് വിളിക്കുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിലെ അന്തരീക്ഷസ്ഥിതി ഗവേഷണ വിഷയമാക്കിയ ശാസ്ത്രജ്ഞര്‍ വാല്‍നക്ഷത്രങ്ങള്‍ സങ്കീര്‍ണ്ണമായ തന്മാത്രാകണങ്ങള്‍ നിക്ഷേപിച്ച മറ്റ് ഗ്രഹങ്ങളും പ്രപഞ്ചത്തിലുണ്ടോ എന്നും പഠനവിധേയമാക്കി.

ഭൂമിയില്‍ ജീവന്റെ ഉല്‍പ്പത്തിക്ക് നിദാനമായ തന്മാത്രകള്‍ വാല്‍നക്ഷത്രം വഴിയാകാം എത്തിയതെന്നും അതുപോലെ തന്നെ ആകാശഗംഗയിലെ മറ്റ് ഗ്രഹങ്ങളിലും അവ എത്തിയിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഒരു ഗ്രഹത്തിലേക്ക് തന്മാത്രാകണങ്ങള്‍ നിക്ഷേപിക്കുന്നതിന് വാല്‍നക്ഷത്രങ്ങള്‍ താരതമ്യേന വളരെ പതുക്കെ സഞ്ചരിക്കേണ്ടതായുണ്ട് - സെക്കന്‍ഡില്‍ 15 കിലോമീറ്ററിലും താഴെ വേഗതയിലെങ്കിലും. ഇതില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ വേഗവും ചൂടും മൂലം ജീവകണങ്ങള്‍ക്ക് നാശം സംഭവിക്കും.

'പീസ് ഇന്‍ എ പോഡ് സിസ്റ്റം'

ഗ്രഹങ്ങളില്‍ ജീവകണങ്ങള്‍ നിക്ഷേപിക്കുന്നതിന് ആവശ്യമായ വേഗതയില്‍ സഞ്ചരിക്കുന്ന വാല്‍നക്ഷത്രങ്ങള്‍ പീസ് ഇന്‍ എ പോഡ് സിസ്റ്റത്തില്‍ നിന്നുള്ളവയാകാമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒരു കൂട്ടം ഗ്രഹങ്ങള്‍ വളരെ അടുത്ത ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന സംവിധാനമാണിത്. ഇതിനരുകിലൂടെ സഞ്ചരിക്കുന്ന വാല്‍നക്ഷത്രം ഒരു ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ നിന്നും അടുത്തതിലേക്ക് തെറിച്ച് നീങ്ങി (ബൗണ്‍സിംഗ്) അങ്ങനെ ജീവകണങ്ങള്‍ പല ഗ്രഹങ്ങളിലായി നിക്ഷേപിച്ചിരിക്കാമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. പതുക്കെ സഞ്ചരിക്കുമ്പോള്‍, വാല്‍നക്ഷത്രം ഒരു ഗ്രഹത്തില്‍ വന്നിടിക്കാനും ജീവകണങ്ങള്‍ ആ ഗ്രഹത്തില്‍ വന്ന് പതിക്കാനും സാധ്യതയുണ്ട്. ഇത് പിന്നീട് ജീവന്റെ ഉല്‍പ്പത്തിയിലേക്ക് എത്തിയിരിക്കാം.

പ്രതീക്ഷയാണ് ഈ പഠനം

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ ഒരുപക്ഷേ ജീവനോ ജീവന് അടിസ്ഥാനമായ തന്മാത്രകണങ്ങളോ ഉണ്ടായിരിക്കാമെന്ന പ്രതീക്ഷയ്ക്ക് ജീവന്‍ വെപ്പിക്കുന്നതാണ് ഈ ഗവേഷണം. പ്രീബയോട്ടിക്ക് തന്മാത്രകള്‍ എന്ന് വിളിക്കുന്ന ജീവന്റെ അടിസ്ഥാനമായ ജീവകണങ്ങള്‍ വാല്‍നക്ഷത്രങ്ങളില്‍ ഉണ്ടെന്ന് നേരത്തെ ശാസ്ത്രലോകത്ത് അഭിപ്രായമുയര്‍ന്നിരുന്നു. ഉദാഹരണത്തിന് 2022ല്‍ പരിശോധിച്ച റെയ്ഗൂ വാല്‍നക്ഷത്രത്തില്‍ അമിനോ ആസിഡിന്റെയും വൈറ്റമിന്‍ ബി3യുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. മാത്രമല്ല വാല്‍നക്ഷത്രങ്ങളില്‍ വന്‍തോതില്‍ ഹൈഡ്രജന്‍ സയനൈഡ് എന്ന മറ്റൊരു പ്രധാന പ്രീബയോട്ടിക് തന്മാത്രയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, May 7, 2024, 13:15 [IST]
X
Desktop Bottom Promotion