മനുഷ്യന് അപ്രാപ്യം, രഹസ്യം ഒളിപ്പിച്ച നിഗൂഢ നിര്‍മ്മിതികള്‍; അന്യഗ്രഹജീവികളുടെ സഹായമുണ്ടോ?

അന്യഗ്രഹ ജീവികളെ കുറിച്ചുള്ള കഥകള്‍ ഏവര്‍ക്കും ഇഷ്ടമാണ്. കാരണം അത് വെറും കഥകളായി മാത്രം നമുക്ക് തോന്നാറില്ല. ഭൂമിയിലെ ചില പുരാണ നിര്‍മ്മിതികള്‍ കണ്ടാല്‍ നമ്മള്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. മനുഷ്യന് എങ്ങനെ ഇതൊക്കെ നിര്‍മിക്കാന്‍ സാധിച്ചു എന്ന് നമ്മള്‍ ആശ്ചര്യപ്പെടും. അവിടെയാണ് പല സിദ്ധാന്തങ്ങളും അന്യഗ്രഹജീവികളുടെ പങ്കിനെക്കുറിച്ച് പറയുന്നത്. ഈ പ്രപഞ്ചത്തില്‍ അനേകായിരം ഗ്രഹങ്ങളുണ്ട്. ഭൂമി അവയില്‍ ഒന്നുമാത്രമാണ്. ഈ ഭൂമിയില്‍ ജീവന്‍ ഉള്ളതുപോലെ മറ്റ് ഗ്രഹങ്ങളിലും ജീവനുണ്ടായിരിക്കാമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. അവിടെ അന്യഗ്രഹജീവികളും ഉണ്ടാകാം.

അന്യഗ്രഹജീവികള്‍ അടിക്കടി ഭൂമിയില്‍ വന്നിട്ടുണ്ട് എന്ന് പല ശാസ്ത്രജ്ഞറും പറയുന്നുണ്ട്. അതിന് പല ഉദാഹരണങ്ങളും അവര്‍ പറയാറുമുണ്ട്. പൗരാണിക കാലത്ത് നിര്‍മിക്കപ്പെട്ട ചില നിര്‍മിതികള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ. അവ വളരെ സങ്കീര്‍ണവും അന്നത്തെക്കാലത്തെ സാങ്കേതിക കഴിവുകള്‍ക്ക് കഴിയുന്നതിലും അപ്പുറമാണ്. ഈജിപ്ഷ്യന്‍ പിരമിഡുകള്‍, നാസ്‌ക ലൈനുകള്‍ എന്നിവ അതിന് ഉദാഹരണമാണ്. ഇതൊക്കെ കണ്ടാല്‍ മനുഷ്യന്‍ നിര്‍മിച്ചതാണെന്ന് തോന്നുകയേ ഇല്ല. ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത് അത്തരം ചില പൗരാണിക നിര്‍മിതികളെക്കുറിച്ചാണ്. ഇവ ഭൂമിയില്‍ നിര്‍മിച്ചത് അന്യഗ്രഹജീവികളാണെന്ന് പറയപ്പെടുന്നു.

mysterious places on earth

ഗിസയിലെ പിരമിഡുകള്‍

പുരാതന ഈജിപ്ഷ്യന്‍കാര്‍ നിര്‍മിച്ച ഗിസയിലെ പ്രസിദ്ധമായ പിരമിഡുകള്‍ക്ക് പിന്നില്‍ ഇന്നും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുണ്ട്. ഇത് അന്യഗ്രഹജീവികള്‍ നിര്‍മിച്ചതാണെന്ന് പലരും വിശ്വസിക്കുന്നു. കുറഞ്ഞത് രണ്ട് ടണ്‍ വീതം ഭാരമുള്ള, കൃത്യമായി വെട്ടിയുണ്ടാക്കിയ ദശലക്ഷക്കണക്കിന് കല്ലുകള്‍ കൊണ്ടാണ് പിരമിഡ് നിര്‍മ്മിച്ചിരിക്കുന്നത്. അന്നത്തെക്കാലത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മനുഷ്യര്‍ ഇത് എങ്ങനെ നിര്‍മിച്ചുവെന്നത് ഇന്നും ഒരു അത്ഭുതമാണ്. പിരമിഡുകളുടെ ചരിത്രത്തിന് 4000 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും, ഇന്നും ഈ പിരമിഡുകളുമായി ബന്ധപ്പെട്ട് നിരവധി നിഗൂഢതകള്‍ ഉണ്ട്. 2560 ബിസിയിലാണ് ഗിസയിലെ വലിയ പിരമിഡ് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. കുഫു പിരമിഡ് എന്നും ഇത് അറിയപ്പെടുന്നു. പുരാതന ഈജിപ്ഷ്യന്‍ രാജാവായ കുഫുവിന്റെ ശരീരം സംരക്ഷിക്കുന്നതിനാണ് ഈ പിരമിഡ് നിര്‍മ്മിച്ചത്.

ഈ പിരമിഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകളുടെ ഭാരം രണ്ട് ടണ്‍ മുതല്‍ 30 ടണ്‍ വരെയാണ്, ചില കല്ലുകളുടെ ഭാരം 45,000 കിലോഗ്രാം വരെയാണ്. ഇതില്‍ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഇന്നും ഒരു ക്രെയിനിന് പരമാവധി 20,000 കിലോഗ്രാം ഭാരം മാത്രമേ ഉയര്‍ത്താന്‍ കഴിയൂ എന്നതാണ്. അപ്പോള്‍ 45,000 കിലോഗ്രാം ഭാരമുള്ള ഒരു കല്ല് എങ്ങനെ ഉയര്‍ത്തി എന്നത് ഒരു നിഗൂഢ രഹസ്യമായി അവശേഷിക്കുന്നു.

സ്റ്റോണ്‍ഹെഞ്ച്

ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വില്‍റ്റ്ഷയറിലെ ഈ ചരിത്രാതീത സ്മാരകം. സ്റ്റോണ്‍ ഹെന്‍ജിലെ അത്ഭുതകരമായ കല്ലുകള്‍ കാണാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഇവിടെ വരുന്നുണ്ട്. ഈ പാറകള്‍ക്ക് പിന്നില്‍ നിഗൂഢമായ ഒരു ചരിത്രമുണ്ട്. അതിനെക്കുറിച്ച് നിരവധി അവകാശവാദങ്ങളും ഉന്നയിക്കപ്പെടുന്നുമുണ്ട്.

ഈ സ്ഥലം യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോണ്‍ഹെഞ്ചിലെ ഈ പാറകള്‍ മെഗാലിത്തുകള്‍ എന്നും അറിയപ്പെടുന്നു. ചരിത്രാതീത കാലത്താണ് ഇത് നിര്‍മ്മിച്ചതെന്ന് പലരും പറയുന്നു. ചില ആളുകള്‍ ഈ നിഗൂഢമായ പാറകള്‍ വെങ്കലയുഗവുമായി ബന്ധിപ്പിക്കുന്നു. സ്റ്റോണ്‍ഹെഞ്ചിലെ ഭീമാകാരമായ പാറകളുടെ ഉയരം 23 അടി വരെയാണ്. ഈ പാറകള്‍ ഉയരത്തില്‍ സ്ഥാപിച്ച് വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ബിസി 3000 നും 2000 നും ഇടയില്‍ നിര്‍മ്മിച്ചതായിരിക്കണം എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നൂതന സാങ്കേതിക വിദ്യകളൊന്നും വികസിപ്പിച്ചിട്ടില്ലാത്ത അക്കാലത്ത്, ഭാരമേറിയ കല്ലുകള്‍ ഉപയോഗിച്ച് ഇവ എങ്ങനെ നിര്‍മ്മിച്ചു എന്നത് ഇന്നും ഒരു അത്ഭുതമാണ്.

ഈ ഭീമന്‍ പാറകളില്‍ ചിലത് 50 ടണ്‍ വരെ ഭാരമുള്ളവയാണ്. സ്റ്റോണ്‍ഹെഞ്ചിലെ കല്ലുകള്‍ക്കുള്ളില്‍ രോഗശാന്തി ഗുണങ്ങളുണ്ടെന്നും വിശ്വസിക്കുന്നു. ഈ കല്ലുകളില്‍ സ്പര്‍ശിച്ചതിനാല്‍ ചിലര്‍ക്ക് അവരുടെ രോഗങ്ങള്‍ മാറിയതായി പറയപ്പെടുന്നു. ഈ കല്ലുകള്‍ മനുഷ്യരല്ല, അന്യഗ്രഹജീവികളാണ് സൃഷ്ടിച്ചതെന്ന് ചില വിദഗ്ധര്‍ പറയുന്നു. കാരണം അന്നത്തെ ജനങ്ങള്‍ക്ക് ഇത് നിര്‍മിക്കുന്ന ജോലി അസാധ്യമായിരുന്നു എന്നു തന്നെ പറയാം. സ്റ്റോണ്‍ഹെഞ്ചിലെ ഈ കല്ലുകള്‍ മുകളില്‍ നിന്ന് കാണുകയാണെങ്കില്‍, അവ നമ്മുടെ സൗരയൂഥത്തിന് സമാനമാണ്!

തിയോതിഹുവാക്കന്‍

മെക്സിക്കോയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തിയോതിഹുവാക്കാന്‍ സിറ്റി എന്നാണ് അറിയപ്പെടുന്നത്. ഈ നഗരം പിരമിഡുകളുടെ ഒരു കേന്ദ്രമാണ്. അതില്‍ നിരവധി രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. 14ാം നൂറ്റാണ്ടില്‍ ആസ്‌ടെക് സാമ്രാജ്യത്തിലെ ആളുകളാണ് ഈ സ്ഥലം കണ്ടെത്തിയത്. അവരാണ് ഇതിന് തിയോട്ടിഹുവാക്കാന്‍ എന്ന് പേരിട്ടത്. വാസ്തവത്തില്‍, ഈ നഗരം നിഗൂഢമായി പ്രത്യക്ഷപ്പെട്ടതാണന്നാണ് ആസ്‌ടെക്കുകള്‍ വിശ്വസിച്ചത്. ഈ സ്ഥലം ആരാണ് നിര്‍മ്മിച്ചത്, ഇത് എപ്പോള്‍ നിര്‍മ്മിച്ചു, എന്തിനാണ് ഇത് നിര്‍മ്മിച്ചത്, ആരാണ് ഇവിടെ താമസിച്ചിരുന്നത് എന്നതിനെക്കുറിച്ച് ഇന്നും ഗവേഷകര്‍ക്ക് ഒരു വിവരവുമില്ല. ഈ സ്ഥലത്തെക്കുറിച്ച് ഒരു പുസ്തകത്തിലും വിവരണവുമില്ല.

അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരം പോലെ നഗര ഗ്രിഡ് സംവിധാനത്തിലാണ് ഈ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. അതും അന്നത്തെക്കാലത്ത്. ഈ നഗരത്തെക്കുറിച്ചുള്ള വളരെ നിഗൂഢമായ കാര്യം, ഇവിടെയുള്ള ഒരു പിരമിഡിനുള്ളില്‍ നിരവധി മനുഷ്യരുടെ അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ട് എന്നതാണ്. അതിനാല്‍ ഇവിടെ പണ്ടത്തെക്കാലത്ത് നരബലി നടത്തിയിരുന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, നൂറ്റാണ്ടുകളായി മായന്‍, സപോടെക്, മിക്സ്ടെക് എന്നിവയുള്‍പ്പെടെയുള്ള സംസ്‌കാരങ്ങളുടെ മിശ്രിതമാണ് 1,00,000-ത്തിലധികം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന നഗരം നിര്‍മ്മിച്ചതെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു.

ഈസ്റ്റര്‍ ദ്വീപ്

തെക്കേ അമേരിക്കയിലെ ആന്‍ഡീസ് പര്‍വതനിരകള്‍ക്കും പസഫിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചിലിയന്‍ ദ്വീപാണ് ഈസ്റ്റര്‍ ദ്വീപ്. ഈ ദ്വീപിനെ പ്രശസ്തമാക്കിയത് ഇവിടെയുള്ള അപൂര്‍വ്വ കല്‍ പ്രതിമകളാണ്. ഇതിന് ഏകദേശം 13 അടി ഉയരവും 14 ടണ്‍ ഭാരവുമുണ്ട്. ആദ്യകാല റാപ നൂയി ആളുകളാണ് മോയ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിമകള്‍ നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ കൂറ്റന്‍ പ്രതിമകള്‍ കണ്ടാല്‍ അത് മനുഷ്യര്‍ നിര്‍മിച്ചതാണെന്ന് ആരുംതന്നെ വിശ്വസിക്കില്ല. കാരണം 900ഓളം വരുന്ന കൂറ്റന്‍ ശില്‍പങ്ങള്‍ ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം അവയുടെ രൂപങ്ങള്‍ ഏതാണ്ട് സമാനമാണ് എന്നതാണ്. എല്ലാവരേയും ഒരേ അച്ചില്‍ ഇട്ട് നിര്‍മിച്ച പോലെ തോന്നും. ഈ ശിലാ ശില്പങ്ങള്‍ക്ക് ഇത്രയും കാലം കഴിഞ്ഞിട്ടും ചെറിയ പോറലുകള്‍ ഒഴികെ കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. ഈ ദ്വീപില്‍ മനുഷ്യവാസത്തിനുള്ള തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍, ഈ പ്രതിമകള്‍ എങ്ങനെ ഇവിടെയെത്തി എന്നത് നിഗൂഢമായ രഹസ്യമായി ഇന്നും അവശേഷിക്കുന്നു. അതും ഒന്നോ രണ്ടോ അല്ല, നൂറുകണക്കിനു പ്രതിമകള്‍ ഈ ദ്വീപിലുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യഗ്രഹജീവികള്‍ ഈ ദ്വീപില്‍ വന്ന് പ്രതിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു.

നാസ്‌ക ലൈനുകള്‍

2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതായി പറയപ്പെടുന്ന പെറുവിലെ നാസ്‌ക ലൈനുകള്‍ ഒരു നിഗൂഢതയാണ്. ഇതിന് അന്യഗ്രഹജീവികളുമായി ബന്ധമുണ്ടെന്ന് പല സിദ്ധാന്തങ്ങളും പറയുന്നു. ഈ ലൈനുകള്‍ അന്യഗ്രഹജീവികളെ ആകര്‍ഷിക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. മത്സ്യം, കുരങ്ങ്, ചിലന്തി എന്നിങ്ങനെ പലതരം മൃഗങ്ങളുടെ ഒരു പരമ്പരയിലെ വലിയ ഡിസൈനുകള്‍ പോലെയാണ് നാസ്‌ക ലൈനുകള്‍ ഉള്ളത്. ഇതില്‍ പല രൂപങ്ങളും മനുഷ്യരെപ്പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്ന് 400 കിലോമീറ്റര്‍ തെക്കായാണ് ഈ നാസ്‌ക ലൈനുകള്‍ സ്ഥിതിചെയ്യുന്നത്.

ബഹിരാകാശത്ത് നിന്ന് പോലും കാണാന്‍ കഴിയുന്ന തരത്തില്‍ അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിനാണ് ഈ വലിയ ഡിസൈനുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ചിലര്‍ പറയുന്നത്. ബഹിരാകാശത്ത് നിന്ന് മാത്രം കാണാന്‍ കഴിയുന്ന തരത്തിലാണ് ഈ പാറ്റേണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്ന നാസ്‌ക ലൈനുകള്‍ അവയുടെ വലിയ വലിപ്പം കണക്കിലെടുത്ത് അന്യഗ്രഹ ജീവികളുടെ കരകൗശലമായി കണക്കാക്കപ്പെടുന്നു.

Story first published: Thursday, June 6, 2024, 10:13 [IST]
X
Desktop Bottom Promotion