മമ്മൂട്ടിയെ കണ്ടെത്തിയ എംടി, എംടിക്കായി പ്രാര്‍ത്ഥിച്ച മമ്മൂട്ടി

"ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു."

Mammooty mt
Photo Credit: Facebook/Mammootty

മലയാള സാഹിത്യത്തിന്റെ കുലപതി ഓര്‍മ്മയായപ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടന്‍ മമ്മൂട്ടിയുടെ വൈകാരികമായ ഈ വാക്കുകളുടെ ആഴം മലയാളികള്‍ക്കറിയാം. മമ്മൂട്ടി -എം.ടി കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു കൂട്ടുകെട്ടാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു, ഉള്ളില്‍ ഒളിച്ചുവെച്ചിരിക്കുന്ന സത്യങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ഒരു വേറിട്ട മുഖമാണ്. ഒരു വടക്കന്‍ വീരഗാഥ കണ്ടവര്‍ക്ക് അദ്ദേഹം 'വില്ലന്‍' അല്ല, മറിച്ച് സത്യത്തിന് വേണ്ടി പൊരുതുന്ന മനുഷ്യനാണ്.

എം.ടി. വാസുദേവന്‍ നായര്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്നത് മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ എംടിയുടെ കയ്യൊപ്പ് ഉണ്ട്. അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ എംടി എന്ന എഴുത്തുകാരന്റെ പ്രിയനടനാകാന്‍ സാധിച്ചത് മമ്മൂട്ടിയുടെ സൗഭാഗ്യമാണെന്നത് പറയാതെ വയ്യ.

1979-ലെ ദേവലോകം എന്ന സിനിമയാണ് മമ്മൂട്ടി-എംടി കൂട്ടുകെട്ടിന് തുടക്കം. മമ്മൂട്ടിയുടെ അഭിനയശേഷി തിരിച്ചറിഞ്ഞ എംടി സിനിമയില്‍ അദ്ദേഹത്തിന് ഒരു റോള്‍ നല്‍കുകയായിരുന്നു. പക്ഷേ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ആ സിനിമ റിലീസ് ആയില്ല. പക്ഷേ മമ്മൂട്ടിയെ കൈവിടാന്‍ എംടി തയ്യാറായില്ല. 1980-ല്‍ പുറത്തിറങ്ങിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കായി അദ്ദേഹം ഒരു കഥാപാത്രം നീക്കിവെച്ചു. മമ്മൂട്ടി എന്ന നടനെ മലയാളി സിനിമ ആദ്യമായി അംഗീകരിച്ചത് ആ റോളിലാണെന്ന് പറയാം.

ഒരുവടക്കന്‍ വീരഗാഥ (1989)

എം-ടി മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന അതുല്യ സിനിമയായിരുന്നു വടക്കന്‍ വീരഗാഥ. ഇന്നും മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ചന്തു ആണെന്നുള്ളതില്‍ തര്‍ക്കമില്ല. അക്കാലത്തെ ഏറ്റവും വലിയ സിനിമ വിജയങ്ങളില്‍ ഒന്നായിരുന്നു വടക്കന്‍ വീരഗാഥ. 1989ല്‍ റിലീസ് ചെയ്ത സിനിമ തീയറ്ററുകള്‍ നിറഞ്ഞാടി. 300 ദിവസത്തോളമാണ് സിനിമ തീയറ്റുകളില്‍ പ്രദര്‍ശിപ്പിച്ചത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ ഈ സിനിമ കരസ്ഥമാക്കി.

വടക്കന്‍ വീരഗാഥയുടെ സമാനതകളില്ലാത്ത വിജയം 1989ല്‍ തന്നെ പുറത്തിറങ്ങിയ ഉത്തരത്തിലും അലയടിച്ചു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമയാണ് ഉത്തരം.

അടിയൊഴുക്കുകള്‍

1984ല്‍ പുറത്തിറങ്ങിയ അടിയൊഴുക്കുകളിലൂടെ മമ്മൂട്ടി ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. ഈ സിനിമ പിന്നീട് തമിഴിലും നിര്‍മ്മിച്ചു.

വടക്കന്‍ വീരഗാഥ പോലെ മറ്റൊരു ഇതിഹാസ സിനിമയായിരുന്നു 2009-ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജ. എംടി-ഹരിഹരന്‍-മമ്മൂട്ടി കൂട്ടുകെട്ട് ബോക്‌സ്ഓഫീസില്‍ വന്‍ഹിറ്റായി മാറി. ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച ഫീച്ചര്‍ സിനിമയായി ദേശീയ അവാര്‍ഡ് നേടി.

Story first published: Thursday, December 26, 2024, 11:30 [IST]
X
Desktop Bottom Promotion