25000 എലികളുടെ കേന്ദ്രം, ദൈവത്തിന്റെ പ്രതിരൂപം; ഈ ക്ഷേത്രം ശാസ്ത്രത്തിന് പോലും അത്ഭുതം

സംസ്‌കാരങ്ങളാല്‍ വൈവിധ്യമായ നാടാണ് ഇന്ത്യ. വളരെ പ്രസിദ്ധമായ നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് കാണാം. ഇതില്‍ പല ക്ഷേത്രങ്ങളും നിഗൂഢ രഹസ്യങ്ങള്‍ ഒളിപ്പിച്ചവയാണ്. ഇതുവരെ ശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ കഴിയാത്ത പ്രതിഭാസങ്ങളും പ്രത്യേകതകളും ഇന്ത്യയിലെ ചില പുരാതന ക്ഷേത്രങ്ങളില്‍ ഇന്നുമുണ്ട്. അത്തരത്തിലൊരു ക്ഷേത്രത്തെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. അതെ രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന കര്‍ണിമാതാ ക്ഷേത്രം നിഗൂഢതകളുടെ ഒരു കൂടാണ്. ഇന്നുവരെ ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ ഈ ക്ഷേത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിശ്വാസം.

രാജസ്ഥാനിലെ ബിക്കാനീര്‍ നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ഏകദേശം 25,000 എലികള്‍ ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഈ ക്ഷേത്രം പ്രസിദ്ധമായതും ഈ എലികളുടെ സാന്നിധ്യം കൊണ്ടുതന്നെയാണ്. എന്തുകൊണ്ടാണ് ഈ ക്ഷേത്രത്തില്‍ ഇത്രയധികം എലികള്‍ വന്നത് എന്നത് ഇന്നും ഒരു പിടികിട്ടാത്ത രഹസ്യമായി തുടരുന്നു. ശാസ്ത്രത്തിന് പോലും ഈ നിഗൂഢത ഇതുവരെ കണ്ടെത്താനായിട്ടില്ല. എലികളുടെ കോട്ടയായ കര്‍ണിമാത ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

Karni Mata Rat Temple In Rajasthan

കര്‍ണിമാത ക്ഷേത്രം

ലോകമെമ്പാടുമുള്ള ആളുകള്‍ കര്‍ണിമാതയെ ദര്‍ശിക്കാന്‍ ഇവിടെ എത്തുന്നുണ്ട്. എലികളുടെ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ബിക്കാനീറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ദേഷ്നോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വരുന്ന ഓരോ ഭക്തന്റെയും ആഗ്രഹങ്ങള്‍ കര്‍ണിമാതാ നിറവേറ്റുന്നു എന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട പുരാണ കഥ പ്രകാരം കര്‍ണി മാതാവിന്റെ മകന്‍ ലക്ഷ്മണന്‍ കപില്‍ സരോവറില്‍ കാല്‍ വഴുതി വീണു മരിച്ചു. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കര്‍ണി മാതാവ് യമദേവിനോട് ആവശ്യപ്പെട്ടപ്പോള്‍ ലക്ഷ്മണന് എലിയുടെ രൂപത്തില്‍ ജീവന്‍ നല്‍കി. അന്നുമുതല്‍ ഈ എലികള്‍ മാതൃദേവതയുടെ കൊട്ടാരത്തില്‍ വിഹരിക്കുന്നു.

വെളുത്ത എലി അതിവിശേഷം

വെളുത്ത നിറമുള്ള എലിയെ ഇവിടെ ആരെങ്കിലും കണ്ടാല്‍ അവരുടെ ആഗ്രഹം ദേവി തീര്‍ച്ചയായും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. ഈ എലികള്‍ക്ക് ആരതി സമയത്ത് വഴിപാടുകള്‍ അര്‍പ്പിക്കുന്നു, അതിനുശേഷം ഈ പ്രസാദം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ഇവിടെ നിന്ന് പ്രസാദം കഴിക്കുന്ന ഭക്തര്‍ എലി മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് മാത്രമല്ല, ക്ഷേത്രത്തില്‍ ആയിരക്കണക്കിന് എലികള്‍ ഉണ്ടായിട്ടും ഒരിക്കലും ഈ ക്ഷേത്രത്തില്‍ ദുര്‍ഗന്ധം ഇല്ല എന്നതും ഒരു പ്രത്യേകതയാണ്.

കര്‍ണി മാതയുടെ കഥ

പ്രദേശവാസികള്‍ പറയുന്ന കര്‍ണി മാതയുടെ കഥ ഇങ്ങനെയാണ്. ജഗദംബ ദേവിയുടെ അവതാരമാണ് കര്‍ണി മാത. ജോധ്പൂരില്‍ 1387-ല്‍ അവര്‍ ജനിച്ചു. പിതാവ് അവളെ സതിയ ഗ്രാമത്തിലെ കിപോജി ചരണുമായി വിവാഹം കഴിച്ചു. എന്നാല്‍ ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകള്‍ക്കും ശേഷം അവര്‍ ലൗകിക ജീവിതം ഉപേക്ഷിച്ചു. കര്‍ണിമാതാ പിന്നീട് കാട്ടിലെ ഒരു ഗുഹയില്‍ ദൈവഭക്തിയില്‍ മുഴുകിയതായി പ്രദേശവാസികള്‍ പറയുന്നു. 15-ാം നൂറ്റാണ്ടില്‍ 151-ാം വയസ്സില്‍ കര്‍ണി ദേവി പെട്ടെന്ന് അപ്രത്യക്ഷയായി. അവരുടെ ആഗ്രഹപ്രകാരം അവരുടെ പ്രതിമ അതേ ഗുഹയില്‍ സ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ബിക്കാനീറിലെ മഹാരാജ ഗംഗാ സിംഗ് പണികഴിപ്പിച്ചതാണ് കര്‍ണി മാതാ ദേവി ക്ഷേത്രം. 1999-ല്‍ ഹൈദരാബാദിലെ കുന്ദന്‍ ലാല്‍ വര്‍മ്മ ഈ ക്ഷേത്രം വിപുലീകരിച്ചു.

ക്ഷേത്രദര്‍ശന സമയം

ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. അതില്‍ ദേവി ത്രിശൂലവും കൈകളില്‍ പിടിച്ചിരിക്കുന്നതായി കാണാം. കൂടാതെ ഒരു സ്വര്‍ണ്ണ കുട, ഒരു വെള്ളി വാതില്‍, ഒരു വലിയ വെള്ളിത്തളിക എന്നിവ എലികള്‍ക്ക് അര്‍പ്പിക്കുന്നു. ഇവയെല്ലാം സഞ്ചാരികളെയും ഭക്തരെയും ആകര്‍ഷിക്കുന്നു. രാവിലെ 5 മണിക്ക് തുറക്കുന്ന ക്ഷേത്രം രാത്രി 10 മണി വരെ തുറന്നിരിക്കും. 600 വര്‍ഷം പഴക്കമുള്ള കര്‍ണിമാതാ ക്ഷേത്രം ദുര്‍ഗ്ഗയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന നാരി മാത എന്നും അറിയപ്പെടുന്നു.

ആചാരം

ബിക്കാനീറിലെ കര്‍ണി മാതാ ക്ഷേത്രം അതിന്റെ സ്ഥാനത്തിനോ വാസ്തുവിദ്യക്കോ അല്ല പ്രസിദ്ധം, മറിച്ച് ക്ഷേത്ര സമുച്ചയത്തിന് ചുറ്റും വസിക്കുകയും സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്ന 25,000 എലികളുടെ ആവാസ കേന്ദ്രമായാണ്. പലപ്പോഴും സന്ദര്‍ശകരുടെയും ഭക്തരുടെയും പാദങ്ങളിലൂടെ ഈ എലികള്‍ കടന്നുപോകുന്നു. ഈ എലികള്‍ കടിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു വിശുദ്ധ ആചാരമായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നും വിദേശത്തുനിന്നും ആളുകള്‍ ഈ അത്ഭുതകരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ വരുന്നുണ്ട്. കൂടാതെ ഇവിടെ എലികള്‍ക്ക് പാലും മധുരപലഹാരങ്ങളും മറ്റ് വഴിപാടുകളും അര്‍പ്പിക്കുന്നു. വെളുത്ത എലികള്‍ ഇവിടെ പവിത്രമായി കരുതപ്പെടുന്നു. കാരണം അവ കര്‍ണി മാതാവിന്റെയും അവളുടെ പുത്രന്മാരുടെയും അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. പലപ്പോഴും മധുരപലഹാരങ്ങള്‍ നല്‍കി അവയെ പുറത്തെത്തിക്കാന്‍ സന്ദര്‍ശകര്‍ പരിശ്രമിക്കാറുണ്ട്.

എലികള്‍ മൂലം രോഗമോ ദുര്‍ഗന്ധമോ ഇല്ല

കര്‍ണിമാതാ ക്ഷേത്രത്തില്‍ 25,000ത്തിലധികം എലികളുണ്ട്. ഈ എലികള്‍ മാതാ കര്‍ണിയുടെ പിന്‍ഗാമികളാണെന്നാണ് പറയപ്പെടുന്നത്. വൈകുന്നേരം, ക്ഷേത്രത്തില്‍ സന്ധ്യാ ആരതി നടത്തുമ്പോള്‍ എല്ലാ എലികളും അവയുടെ മാളങ്ങളില്‍ നിന്ന് പുറത്തുവരും. ഇവിടെ എലികളുടെ സാന്നിധ്യം കൂടുതലായതിനാല്‍ ഈ ക്ഷേത്രത്തെ റാറ്റ് ടെമ്പിള്‍ എന്നും വിളിക്കുന്നു. ഇരുപത്തയ്യായിരത്തിലധികം എലികള്‍ ഉണ്ടായിട്ടും ഈ ക്ഷേത്രത്തില്‍ ദുര്‍ഗന്ധമില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നുവരെ ഈ ക്ഷേത്രത്തില്‍ എലികള്‍ മൂലം ഒരു രോഗവും പടര്‍ന്നിട്ടില്ല എന്നതും അത്ഭുതമാണ്.

എലിയെ ഉപദ്രവിക്കുന്നത് പാപം

ഈ ക്ഷേത്രത്തില്‍ അബദ്ധത്തില്‍ പോലും എലിയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഗുരുതരമായ പാപമായി കണക്കാക്കുന്നു. ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് പ്രായശ്ചിത്തമായി ചത്ത എലിക്ക് പകരം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു എലിയെ നല്‍കേണ്ടിവരും. ഇതുകൂടാതെ ബിക്കാനീറിലെ കര്‍ണിമാതാ ക്ഷേത്രം ദ്വിവാര്‍ഷിക പരിപാടിയായ കര്‍ണി മാതാ മേളയ്ക്ക് പേരുകേട്ടതാണ്. ഈ മേളകള്‍ നടക്കുന്ന സമയം രണ്ട് നവരാത്രങ്ങളിലാണ്. ഒന്നാമതായി മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ, ചൈത്രശുക്ല ഏകം മുതല്‍ ചൈത്രശുക്ല ദശമി വരെ. രണ്ടാമത്തേത് സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍. അശ്വിനി ശുക്ല മുതല്‍ അശ്വിനി ശുക്ലദശമി വരെ.

X
Desktop Bottom Promotion