ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ആ പ്രസംഗം, 'പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ മരിക്കൂ'

"ഓരോരുത്തരും അവനവന്റെ യജമാനനായി മാറും. അങ്ങനെയൊരു ജനാധിപത്യത്തിന് വേണ്ടിയുള്ള സമരത്തില്‍ അണിചേരാനാണ് ഞാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കുന്നത്. ഇക്കാര്യം നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഹിന്ദു, മുസ്ലീം എന്നുള്ള വ്യത്യാസങ്ങള്‍ നിങ്ങള്‍ മറക്കും, സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നായി പോരാടുന്ന ഇന്ത്യക്കാര്‍ എന്ന് മാത്രമേ പിന്നീട് നിങ്ങള്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളു."

gandhiji

1942 ആഗസ്റ്റ് എട്ടിന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് കൊണ്ട് സംസാരിച്ചപ്പോള്‍ മഹാത്മാ ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ആണിത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം വേഗത്തിലാക്കിയ രാജ്യമൊന്നാകെ പടര്‍ന്ന സമരാഗ്നി ആയിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ഭാരത് ഛോഠോ ആന്തോളന്‍ എന്നും ആഗസ്റ്റ് ക്രാന്തി വിപ്ലവമെന്നും അറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടാണ്. ഇന്ത്യയെ ചൂഷണം ചെയ്യുന്നത് തുടരാമെന്നും കൊളോണിയല്‍ ഭരണത്തിന് കീഴിയില്‍ സുഖിക്കാമെന്നുമുള്ള മോഹം ഇനി നടക്കില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് ഉറപ്പായത് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടെയാകണം.

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ കുറിച്ചുള്ള വളരെ ആവേശകരമായ ചില വസ്തുതകള്‍ പരിശോധിക്കാം.

ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടതാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കമിടാന്‍ ഗാന്ധിജിയ പ്രേരിപ്പിച്ചത്. ഭാരത് ഛോഠോ എന്നത് ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള അദ്ദേഹത്തിന്റെ ആജ്ഞയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന യൂസഫ് മെഹര്‍ അലി ആണ് ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത്. ഇദ്ദേഹം മുംബൈയുടെ മേയറും ആയിരുന്നു.

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന വളരെ ശക്തമായ സന്ദേശവും അന്ന് ഗാന്ധിജി ജനങ്ങള്‍ക്ക് നല്‍കി. "ഞാനൊരു ചെറിയ മന്ത്രം നിങ്ങള്‍ക്ക് പറഞ്ഞുതരാം. അത് നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യുക, നിങ്ങളുടെ ഓരോ ശ്വാസത്തിലും അതിന്റെ അനുരണം ഉണ്ടാകണട്ടെ. ആ മന്ത്രം ഇതാണ് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. ഒന്നുകില്‍ നമ്മള്‍ ഇന്ത്യയെ സ്വതന്ത്രമാക്കും അല്ലെങ്കില്‍ ഈ ശ്രമത്തില്‍ മരണപ്പെടും; നമ്മുടെ അടിമത്തം തുടരുന്നത് കാണാന്‍ നമ്മള്‍ ജീവിച്ചിരിക്കില്ല" എന്നായിരുന്നു ഗാന്ധിജിയുടെ വാക്കുകള്‍.

gandjhi and nehru

ഗാന്ധിജിയുടെ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശമുള്‍ക്കൊള്ളുന്ന പ്രസംഗം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏതാണ്ട് എല്ലാ നേതാക്കളും അറസ്റ്റ് ചെയ്യപ്പെടുകയോ വിചാരണ കൂടാതെ തുറുങ്കിലടയ്ക്കപ്പെടുകയോ ചെയ്തു.

പ്രധാനപ്പെട്ട നേതാക്കളുടെ അഭാവത്തില്‍ ചെറുപ്പക്കാരിയായ അരുണ അസഫ് അലിയാണ് ബാക്കിയുള്ള കോണ്‍ഗ്രസ് പരിപാടികള്‍ക്ക് അദ്ധ്യക്ഷത വഹിച്ചത്. ആഗസ്റ്റ് 9ന് അവര്‍ അന്നത്തെ ബോംബൈയിലെ ഗ്വാളിയ ടാങ്ക് മൈതാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തി.

അറസ്റ്റ് വാര്‍ത്ത കാട്ടുതീ പോലെ ഇന്ത്യയൊട്ടാകെ പടര്‍ന്നു. ജനങ്ങളൊന്നാകെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ അണിനിരന്നു. രോഷാകുലരായ ജനങ്ങള്‍ റെയില്‍വേപ്പാതകള്‍ തകര്‍ക്കുകയും ടെലഗ്രാഫ് ലൈനുകള്‍ നശിപ്പിക്കുകയും ചെയ്തു. ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടു. സര്‍ക്കാര്‍ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനുകളും തീവെച്ച് തകര്‍ത്തു.

quit india

സമരത്തെ അടിച്ചമര്‍ത്തുന്നതിനായി ബ്രിട്ടീഷുകാര്‍ ജനങ്ങള്‍ക്ക് മേല്‍ വലിയ പിഴ ചുമത്തി, പൊതുമധ്യത്തില്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചു, ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുക വരെ ചെയ്തു. സമരങ്ങളും കൂട്ടം ചേരുന്നതും യോഗങ്ങളും നിരോധിച്ചു.

രാം മനോഹര്‍ ലോഹിയ, ജെ പി നാരായണന്‍, സുചേത കൃപാലിനി ബിജു പട്‌നായിക് എന്നിവരും മറ്റുള്ളവരും രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പിന്നീട് ഇവര്‍ രാഷ്ട്രീയ ഭൂപടത്തില്‍ പ്രധാനപ്പെട്ട നേതാക്കളായി ഉയര്‍ന്നുവന്നു.

ഉത്തര്‍പ്രദേശിലെ ബല്ലിയ, മഹാരാഷ്ട്രയിലെ സതാര, പശ്ചിമ ബംഗാളിലെ തംലുക്, ഒഡീഷയിലെ തല്‍ച്ചര്‍ എന്നിവിടങ്ങളില്‍ സമാന്തര സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെട്ടു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion